എഡ്-ടെക് സ്ഥാപനമായ ബൈജൂസ് സ്ഥാപകൻ ബൈജു രവീന്ദ്രനെ സിഇഒ സ്ഥാനത്ത് നിന്ന് നീക്കാനുള്ള ഓഹരി ഉടമകളുടെ തീരുമാനത്തിന്മേലുള്ള സ്റ്റേ കർണാടക ഹൈക്കോടതി മാർച്ച് 28 വരെ നീട്ടി.
ബൈജു രവീന്ദ്രനെതിരെ ഇഡി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതിനെ തുടർന്ന് നിക്ഷേപകർ അസാധാരണ ജനറൽ ബോഡി യോഗം വിളിച്ച് അദ്ദേഹത്തെ ചുമതലയിൽ നിന്ന് മാറ്റാൻ തീരുമാനിക്കുകയായിരുന്നു.
നിക്ഷേപകർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പ്രതികരിക്കാൻ കൂടുതൽ സമയം വേണമെന്ന് കമ്പനിയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് സിംഗിൾ ബെഞ്ച് ജഡ്ജി എസ് സുനിൽ ദത്ത് യാദവ് ഇടക്കാല ഉത്തരവ് നീട്ടിയത്. കമ്പനിയും ഓഹരി ഉടമകളും തമ്മിലുള്ള തർക്കം നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിൻ്റെ പരിഗണനയിലാണെന്ന് ബൈജൂസ് കോടതിയിൽ വാദിച്ചു.
ഇന്നലെ ബൈജൂസിൻ്റെ ഓഫീസുകൾ അടച്ചുപൂട്ടാൻ കമ്പനി ഉത്തരവിട്ടിരുന്നു. ബെംഗളൂരുവിലെ നോളജ് പാർക്കിലെ പ്രധാന ഓഫീസ് ഒഴികെ ബാക്കിയുള്ള ഓഫീസുകൾ അടച്ചിടാൻ നിർദ്ദേശിച്ചിട്ടുണ്ട്. വീട്ടിലിരുന്ന് ജോലിയിൽ പ്രവേശിക്കാൻ ജീവനക്കാർക്കും നിർദേശം നൽകി.
ബെംഗളൂരു ആസ്ഥാനത്തെയും 300 ബൈജൂസ് ട്യൂഷന്‍ സെന്ററുകളിലേയും ജീവനക്കാര്‍ വര്‍ക്ക് ഫ്രം ഹോമിലേക്ക് മാറും. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള നടപടിയുടെ ഭാഗമായാണ് നീക്കം. ബൈജൂസ് ഇന്ത്യ സിഇഒ അര്‍ജുന്‍ മോഹന്റെ നേതൃത്വത്തില്‍ പുനഃക്രമീകരണ പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്