ഹൂസ്റ്റൺ: സമാനതകളില്ലാത്ത ദുരിതം വിതച്ച വയനാട് ഉരുൾ പൊട്ടൽ ദുരന്ത ബാധിതരുടെ പുനരധിവാസ പ്രവർത്തനങ്ങളിൽ പങ്കാളിത്തം വഹിച്ചുകൊണ്ട് സാധ്യമായതെല്ലാം ചെയ്യുമെന്ന് ഫോമായെ പ്രതിനിധീകരിച്ച് സ്ഥലം സന്ദർശിച്ച് ബന്ധപ്പെട്ടവരുമായി ആശയവിനിമയം നടത്തിയ ട്രഷറർ സിജിൽ പാലയ്ക്കലോടി പറഞ്ഞു.
വയനാട് ജില്ലാ ഡെപ്യൂട്ടി കളക്ടർ അരുൺ, മാനന്തവാടി തഹസീൽദാർ അഗസ്റ്റിൻ എം.ജെ, കുന്നത്തിടവക വില്ലേജ് ഓഫീസർ അശോകൻ ജോർജ്, മേപ്പാടി പഞ്ചായത്ത് അധികൃർ തുടങ്ങിയവരുമായി നടത്തിയ കൂടിക്കഴ്ച്ചയിൽ ഫോമായുടെ വയവാട് പുനരധിവാസ പ്രോജക്ട് സംബന്ധിച്ച് ചർച്ച ചെയ്തു. ബന്ധപ്പെട്ട അധികൃതർ നിലവിലെ സാഹചര്യങ്ങൾ ഫോമാ പ്രതിനിധിയോട് വിശദീകരിക്കുകയും ചെയ്തു. പുനരധിവാസത്തിനായി കൽപ്പറ്റ ബൈപാസിനോട് ചേർന്ന സ്ഥലം ഉൾപ്പെടെയുള്ള പ്രദേശങ്ങൾ അധികൃതർ സിജിൽ പാലയ്ക്കലോടിയെ കാണിച്ചുകൊടുക്കുകയും ചെയ്തു.
വയനാട് ജില്ലയിൽ മേപ്പാടി പഞ്ചായത്തിൽ 2024 ജൂലൈ 30ന് മുണ്ടക്കൈ, ചൂരൽമല, അട്ടമല, പുഞ്ചിരിമറ്റം, കുഞ്ഞോം എന്നിടങ്ങളിൽ പുലർച്ചയുണ്ടായ ഒന്നിലധികം ഉരുൾപൊട്ടലുകളിൽ കുറഞ്ഞത് 417 (227 മൃതദേഹങ്ങളും 190 ശരീരഭാഗങ്ങളും, മൊത്തം 417) മരിക്കുകയും 378 പേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു. 47 പേരെ ഇനിയും കണ്ടെത്താനുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഉരുൾപൊട്ടലിൽ കുത്തിയൊലിച്ചൊഴുകിയ മണ്ണും മരവും ഏതാണ്ട് ആറ് ദശലക്ഷം ക്യുബിക് മീറ്റർ വരും എന്നാണ് ഒരു പഠനം വ്യക്തമാക്കിയത്. ഇന്ത്യയിൽ ഇതിനുമുമ്പ് രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും വലിയ മണ്ണിടിച്ചിൽ മൂന്നു ദശലക്ഷം ക്യുബിക് മീറ്ററാണെന്നിരിക്കെ ഈ ദുരന്തത്തിന്റെ വ്യാപ്തി വളരെ വലുതാണ്. രണ്ടു ഗ്രാമങ്ങൾ മുഴുവനായും ഒലിച്ചുപോയി. ഏതാണ്ട് 2000 വീടുകൾ പൂർണമായോ ഭാഗികമായോ തകർന്നു.
സ്‌കൂളുകളും, കമ്പോളവും ആരാധനാലയങ്ങളും തുടങ്ങി സകലതും ഈ കുത്തൊഴുക്കിൽ ഇല്ലാതെയായി. സ്റ്റേറ്റ് ഹൈവേ അടക്കം 15 കിലോമീറ്ററിലധികം റോഡും മൂന്നു പാലങ്ങളും ഒലിച്ചുപോയി.
എക്കാലത്തെയും നോവുന്ന ഓർമയായി അവശേഷിക്കുന്ന വയനാട് ദുരന്തത്തിൽ വേദനയനുഭവിക്കുന്നവർക്ക് തക്കതായ സഹായം നൽകുന്നതിൽ, അമേരിക്കൻ മലയാളി സംഘടനകളുടെ ഫെഡറേഷൻ എന്ന നിലയിൽ ഫോമായ്ക്ക് പ്രത്യേകമായ താത്പര്യമുണ്ടെന്ന് പ്രസിഡന്റ് ബേബി മണക്കുന്നേൽ, ജനറൽ സെക്രട്ടറി ബൈജു വർഗീസ്, ട്രഷറർ സിജിൽ പാലക്കലോടി, വൈസ് പ്രസിഡന്റ് ഷാലൂ പുന്നൂസ്, ജോയിന്റ് സെക്രട്ടറി പോൾ ജോസ്, ജോയിന്റ് ട്രഷറർ അനുപമ കൃഷ്ണൻ എന്നിവർ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്