ലോർഡ്‌സിൽ വിക്കറ്റ് വീഴ്ച

JUNE 13, 2025, 4:15 AM

ലോർഡ്‌സിൽ നടക്കുന്ന ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന്റെ രണ്ടാം ദിനം ഓസ്‌ട്രേലിയ 218 റൺസിന്റെ മികച്ച ലീഡോടെ അവസാനിപ്പിച്ചു. രണ്ടാം ദിവസം കളി നിർത്തുമ്പോൾ ഓസ്‌ട്രേലിയ രണ്ടാം ഇന്നിങ്‌സിൽ എട്ട് വിക്കറ്റിന് 144 റണ്ണെന്ന നിലയിലാണ്. മിച്ചൽ സ്റ്റാർക് (16), നഥാൻ ലിയോൺ (ഒന്ന്) എന്നിവരാണു ക്രീസിൽ. മൂന്ന് ദിവസം ശേഷിക്കേ അവർക്ക് 218 റണ്ണിന്റെ ലീഡ് നേടാനായി. ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിങ്‌സ് 138 റണ്ണിന് അവസാനിച്ചു.
സ്‌കോർ: ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്‌സ് 212, രണ്ടാം ഇന്നിങ്‌സ് എട്ടിന് 144. ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിങ്‌സ് 138.

പേസ് ബൗളർമാരുടെ പറുദീസയായ ലോഡ്‌സിൽ ഇന്നലെ 14 വിക്കറ്റുകൾ വീണു. മൂന്ന് വിക്കറ്റ് വീതമെടുത്ത കാഗിസോ റബാഡയും ലുങ്കി എൻഗിഡിയുമാണ് ഓസ്‌ട്രേലിയ കൂറ്റൻ ലീഡിലേക്കു പോകുന്നതു തടഞ്ഞത്. മാർകോ യാൻസൻ, വിയാൻ മുൾഡർ എന്നിവർ ഒരു വിക്കറ്റ് വീതമെടുത്തു. 50 പന്തിൽ 43 റണ്ണെടുത്ത വിക്കറ്റ് കീപ്പർ ബാറ്റർ അലക്‌സ് കാരിയാണ് ഓസീസ് ടോപ് സ്‌കോറർ. ഓപ്പണർ മാർനസ് ലാബുഷാഗെ (22), സ്റ്റീവ് സ്മിത്ത് (13), സ്റ്റാർക് എന്നിവരാണു രണ്ടക്കം കടന്ന മറ്റുള്ളവർ. കാമറൂൺ ഗ്രീൻ (0), ഉസ്മാൻ ഖ്വാജ (ആറ്), അലക്‌സ് കാരി എന്നിവരെയാണു റബാഡ പുറത്താക്കിയത്.

സ്മിത്ത്, ബ്യൂ വെബ്സ്റ്റർ (ഒൻപത്), നായകൻ പാറ്റ് കുമ്മിൻസ് (ആറ്) എന്നിവരെ എൻഗിഡി മടക്കി. ലാബുഷാഗെയെ യാൻസനും ട്രാവിസ് ഹെഡിനെ (ഒൻപത്) മുൾഡറും പുറത്താക്കി. ബാറ്റിങ് ദുഷ്‌കരമായ പിച്ചിൽ പരമാവധി ലീഡ് നേടുകയാണ് ഓസീസിന്റെ ലക്ഷ്യം. ദക്ഷിണാഫ്രിക്ക 138നു പുറത്തായതോടെ ഓസീസിന് 72 റണ്ണിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് നേടാനായി.

vachakam
vachakam
vachakam

28 റൺ വഴങ്ങി ആറ് വിക്കറ്റെടുത്ത പാറ്റ് കുമ്മിൻസാണ് ദക്ഷിണാഫ്രിക്കയെ തകർത്തത്. മിച്ചൽ സ്റ്റാർക് രണ്ട് വിക്കറ്റും ജോഷ് ഹാസിൽവുഡ് ഒരു വിക്കറ്റുമെടുത്തു. സ്റ്റാർക്ക് എറിഞ്ഞ ആദ്യ ഓവറിൽ തന്നെ എയ്ദീൻ മാർക്രം (0) പുറത്തായി. അവസാന പന്തിൽ മാർക്രം ബൗൾഡായി. ഓപ്പണർ റയാൻ റികൽടൺ (16) സ്റ്റാർക്കിന്റെ പന്തിൽ ഉസ്മാൻ ഖ്വാജയ്ക്കു ക്യാച്ച് നൽകിയതോടെ ദക്ഷിണാഫ്രിക്ക രണ്ടിന് 19 റണ്ണെന്ന നിലയിലായി. നായകൻ തെംബ ബാവുമ (36), ഡേവിഡ് ബേഡിങാം (45) എന്നിവരുടെ ചെറുത്തു നിൽപ്പാണ് സ്‌കോർ 100 കടക്കാൻ കാരണം. വീറാണിയും (13) ബാവുമയും ചേർന്നും രക്ഷാപ്രവർത്തനം നടത്തി.

ട്രിസ്റ്റൻ സ്റ്റബ്‌സ് (രണ്ട്), വിയാൻ മുൾഡർ (ആറ്) എന്നിവർ നിരാശപ്പെടുത്തി. ഒന്നാം ദിവസം തന്നെയാണ് ഓസ്‌ട്രേലിയ ഓൾഔട്ടായത്. അഞ്ച് വിക്കറ്റെടുത്ത കാഗിസോ റബാഡയും മൂന്ന് വിക്കറ്റെടുത്ത മാർക്കോ യാൻസനുമാണ് ഓസീസ് ഇന്നിങ്‌സ് വേഗത്തിൽ അവസാനിപ്പിച്ചത്. ബ്യു വെബ്സ്റ്ററിനും (92 പന്തിൽ 72) സ്റ്റീവ് സ്മിത്തിനും (112 പന്തിൽ 62) മാത്രമാണു പിടിച്ചുനിൽക്കാനായത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam