പരിക്കിന്റെ നീണ്ട ഇടവേളയ്ക്ക് ശേഷം ഫുട്ബോൾ ലോകകപ്പ് വേദിയിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയ ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ജൂനിയർ വികാരാധീനനായി. പരിക്കിന്റെ പേരിൽ തനിക്കെതിരെ ഉയർന്ന വിമർശനങ്ങൾക്കെല്ലാം മൈതാനത്ത് കളി മികവിലൂടെ മറുപടി നൽകാൻ താരത്തിന് സാധിച്ചു. ഗ്രൂപ്പ് ഘട്ട മത്സരത്തിൽ സ്കോട്ട്‌ലൻഡിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് (3-0) തകർത്താണ് ബ്രസീൽ ആധികാരിക വിജയം സ്വന്തമാക്കിയത്. നെയ്മറിന്റെ കരിയറിലെ നാലാമത്തെ ലോകകപ്പാണിത്.
മത്സരത്തിന്റെ 76-ാം മിനിറ്റിൽ മാത്യൂസ് കുഞ്ഞയ്ക്ക് പകരക്കാരനായി നെയ്മർ മൈതാനത്തേക്ക് പ്രവേശിച്ചപ്പോൾ ഗാലറിയിൽ തടിച്ചുകൂടിയ ആരാധകർ എഴുന്നേറ്റ് നിന്ന് വൻ കരഘോഷത്തോടെയാണ് താരത്തെ വരവേറ്റത്. പരിക്കിനെത്തുടർന്ന് നേരിട്ട കടുത്ത വിമർശനങ്ങൾക്കൊടുവിലുള്ള ഈ തിരിച്ചുവരവ് താരത്തിന് ഏറെ വൈകാരികമായിരുന്നു. കളത്തിലിറങ്ങി മിനിറ്റുകൾക്കകം തന്നെ വിനീഷ്യസ് ജൂനിയറുമായി ചേർന്ന് മൂന്ന് മികച്ച അവസരങ്ങൾ സൃഷ്ടിക്കാൻ നെയ്മർക്ക് സാധിച്ചു.
മത്സരത്തിന്റെ തുടക്കം മുതൽ സ്കോട്ട്‌ലൻഡിനെതിരെ ആധിപത്യം പുലർത്തിയ ബ്രസീലിനായി 7-ാം മിനിറ്റിൽ വിനീഷ്യസ് ജൂനിയർ ആദ്യ ഗോൾ നേടി. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് വിനീഷ്യസ് തന്റെ രണ്ടാം ഗോളും കണ്ടെത്തിയതോടെ ബ്രസീൽ 2-0 ന് മുന്നിലെത്തി. രണ്ടാം പകുതിയിൽ ബ്രൂണോ ഗ്വിമാറസിന്റെ അസിസ്റ്റിൽ മാത്യൂസ് കുഞ്ഞയും വലകുലുക്കിയതോടെ ബ്രസീലിന്റെ വിജയം പൂർത്തിയായി.
64-ാം മിനിറ്റില്‍ സ്‌കോട്ട്‌ലന്‍ഡ് ഗോള്‍കീപ്പര്‍ അലിസണെ പരീക്ഷിച്ചെങ്കിലും, ബ്രസീലിയന്‍ പ്രതിരോധം വിട്ടുകൊടുത്തില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
