വിജയ് ഹസാരെ ഏകദിന ടൂർണമെന്റിന്റെ പ്രീക്വാർട്ടറിൽ മഹാരാഷ്ട്രയെ 153 റൺസിന് തകർത്ത് റെക്കോർഡ് വിജയവുമായി കേരളം ക്വാർട്ടർ ഫൈനലിലെത്തി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ കേരളം നിശ്ചിത 50 ഓവറില് 4 വിക്കറ്റിന് 383 റൺസെടുത്തിരുന്നു. മറുപടിയായി 37.4 ഓവറിൽ 230 റൺസിന് മഹാരാഷ്ട്ര ഓൾഔട്ടായി. രാജസ്ഥാനെയാണ് ക്വാർട്ടർ ഫൈനലിൽ കേരള ടീമിന് നേരിടേണ്ടത്.
ശ്രേയസ് ഗോപാൽ നാലും വൈശാഖ് ചന്ദ്രൻ മൂന്നും വിക്കറ്റെടുത്തു. ആദ്യ വിക്കറ്റിൽ മഹാരാഷ്ട്ര 139 റൺസെടുത്തിരുന്നെങ്കിലും കൗശൽ താംബെയുടെ (50) റണ്ണൗട്ടാണ് വഴിത്തിരിവായത്. ശ്രേയസ് ഗോപാലാണ് ഈ ഡയറക്ട് ത്രോയിലൂടെ ആദ്യ വിക്കറ്റിന് വഴിയൊരുക്കിയത്. വിക്കറ്റിന് പിന്നിൽ ക്യാപ്ടൻ സഞ്ജു സാംസണും മികച്ച പ്രകടനമാണ് നടത്തിയത്. കേദാർ ജാദവിനെ (11) പുറത്താക്കാൻ സഞ്ജു എടുത്ത ഡൈവിങ്ങ് ക്യാച്ച് മനോഹരമായിരുന്നു. ഓം ബോസലെ (78) ആണ് അവരുടെ ടോപ് സ്‌കോറർ.
ഓപ്പണർമാർ ഇരുവരും സെഞ്ചുറികളുമായി തിളങ്ങിയതോടെയാണ് കേരളം ഏകദിന ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്‌കോർ വാരിയത്. ഓപ്പണർമാരായ രോഹൻ എസ്. കുന്നുമ്മലും കൃഷ്ണ പ്രസാദും ആദ്യ വിക്കറ്റിൽ 34.1 ഓവറിൽ 218 റൺസ് അടിച്ചുകൂട്ടിയിരുന്നു. കൃഷ്ണ പ്രസാദ് (137 പന്തിൽ 144), രോഹൻ എസ്. കുന്നുമ്മൽ (95 പന്തില് 120) റൺസെടുത്ത് മടങ്ങി.
സഞ്ജു സാംസൺ (25 പന്തിൽ 29), വിഷ്ണു വിനോദ് (23 പന്തിൽ 43), അബ്ദുൾ ബാസിത് (18 പന്തിൽ 35*) എന്നിവരും കേരളത്തിനായി തിളങ്ങി. ടോസ് നേടിയ മഹാരാഷ്ട്ര ക്യാപ്ടൻ കേദാർ ജാദവ് കേരളത്തെ ബാറ്റിംഗിന് അയക്കുകയായിരുന്നു. സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിലെ പിച്ചിൽ കേരള ഓപ്പണർമാർ കരുതലോടെയാണ് ബാറ്റ് വീശിയത്.
രോഹൻ 53 പന്തിലും കൃഷ്ണ പ്രസാദ് 63 പന്തിലും ഫിഫ്റ്റി നേടി മികച്ച തുടക്കമാണ് സമ്മാനിച്ചത്. ഇതിന് ശേഷം ഗിയർ മാറ്റിയ രോഹൻ 83 പന്തിലും, കൃഷ്ണ പ്രസാദ് 114 പന്തിലും സെഞ്ചുറി തികച്ചു. 137 പന്തിൽ 13 ഫോറും 4 സിക്‌സും ഉൾപ്പടെ 144 റൺസാണ് പ്രസാദ് അടിച്ചുകൂട്ടിയത്. പ്രസാദിന്റെ ആദ്യ ലിസ്റ്റ് എ സെഞ്ചുറിയാണിത്. 35-ാം ഓവറിലെ ആദ്യ പന്തിൽ ടീം സ്‌കോർ 218ൽ നിൽക്കെ രോഹൻ പുറത്തായി.95 പന്തിൽ 18 ഫോറും ഒരു സിക്‌സും സഹിതം 120 റൺസെടുത്ത രോഹനെ കാസിയാണ് മടക്കിയത്.
വൺഡൗണായി
ക്രീസിലെത്തിയ ക്യാപ്ടൻ സഞ്ജു സാംസൺ 29 റൺസെടുത്ത് മടങ്ങി. നാല് ഫോറുകളാണ്
താരം അടിച്ചത്. ടീം സ്‌കോർ 292ൽ നിൽക്കെ രാമകൃഷ്ണ ഘോഷിനെ
വലിച്ചടിക്കാനുള്ള ശ്രമത്തിൽ സഞ്ജു 42.1 ഓവറിൽ ക്ലീൻ ബൗൾഡായി. കഴിഞ്ഞ
മത്സരത്തിൽ സെഞ്ചുറി നേടിയ സഞ്ജുവിന്റെ മറ്റൊരു വെടിക്കെട്ട് ബാറ്റിങ്ങ്
കാണാനിരുന്ന ആരാധകർക്ക് നിരാശയായിരുന്നു ഫലം. സച്ചിൻ ബേബി (2 പന്തിൽ 1*)
പുറത്താവാതെ നിന്നു. മഹാരാഷ്ട്ര ബൗളർമാരെല്ലാം നല്ലോണം തല്ലുവാങ്ങി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്