മയാമി: കെട്ടിലും മട്ടിലും മാറ്റങ്ങൾ വരുത്തി പുതിയ പരീക്ഷണ രൂപത്തിലും ഫിഫ ക്ലബ് ലോകകപ്പിന് നാളെ കിക്കോഫ്. ലോകത്തിലെ ഏറ്റവും മികച്ച 32 ക്ലബുകൾ മാറ്റുരയ്ക്കുന്ന ലോകകപ്പ് യു.എസ്.എയിലെ 11 നഗരങ്ങളിലെ 12 മൈതാനങ്ങളിലായാണ് നടക്കുന്നത്. നാളെ ഇന്ത്യൻ സമയം രാവിലെ 5.30ന് തുടങ്ങുന്ന ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ സാക്ഷാൽ ലയണൽ മെസിയുടെ ഇന്റർ മയാമി ഈജിപ്ഷ്യൻ ക്ലബ് അൽ അഹ്‌ലിയും തമ്മിൽ ഏറ്റുമുട്ടും.
ഫ്‌ളോറിഡയിലെ ഹാർഡ് റോക്ക് സ്റ്റേഡിയത്തിലാണ് മത്സരം. നാളെ ഇന്ത്യൻ സമയം രാത്രി 9.30ന് തുടങ്ങുന്ന മറ്റൊരു മത്സരത്തിൽ ജർമ്മൻ വമ്പൻമാരായ ബയേൺ മ്യൂണിക്ക് ഓഷ്യാനയിൽ നിന്നുള്ള പ്രതിനിധികളായ ഓക്‌ലൻഡ് സിറ്റിയെ നേരിടും. ഒരു മാസം നീണ്ടു നിൽക്കുന്ന ക്ലബ് ലോകകപ്പിന്റെ ഫൈനൽ പോരാട്ടം ജൂലായ് 13ന് ന്യൂ ജേഴ്‌സിയിലെ മെറ്റ് ലൈഫ് സ്റ്റേഡിയത്തിലാണ്.
2026ലെ ഫിഫ ലോകകപ്പിന്റെ ഒരു ആതിഥേയ രാജ്യം കൂടിയായ യു.എസ്.എയ്ക്ക് ക്ലബ് ലോകകപ്പ് ഒരു മുന്നൊരുക്കം കൂടിയാണ്.
8 ഗ്രൂപ്പ്, 32 ടീമുകൾ
ക്ലബ് ലോകകപ്പിന്റെ 21-ാം പതിപ്പായ ഇത്തവണത്തെ ടൂർണമെന്റിൽ 32 ടീമുകളെ ഉൾപ്പെടുത്തി മറ്റൊരു വലിയ ടൂർണമെന്റ് എന്ന പരീക്ഷണമാണ് ഫിഫ ലക്ഷ്യം വയ്ക്കുന്നത്. 2023ൽ സൗദി അറേബ്യവേദിയായ ക്ലബ് ലോകകപ്പിൽ ഏഴ് ടീമുകൾ മാത്രമാണ് മാറ്റുരച്ചത്. ഇത്തവണ ആറ് വൻകരകളിൽ നിന്നുള്ള 32 ടീമുകളാണ് മാറ്റുരയ്ക്കുന്നത്. ആദ്യ റൗണ്ടിൽ 4 ടീമുകൾ വീതമുള്ള 8 ഗ്രൂപ്പായി തിരിച്ചാണ് മത്സരം.
എല്ലാ ഗ്രൂപ്പിൽ നിന്നും ആദ്യ രണ്ട് സ്ഥാനക്കാർ പ്രീക്വാർട്ടറിൽ എത്തും. തുടർന്ന് ക്വാർട്ടർ,സെമി, ഫൈനൽ എന്നിങ്ങനെയാണ് ടൂർണമെന്റിന്റെ ഘടന. 2021 മുതൽ 24 വരെയുള്ള ക്ലബുകളുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ടീമുകളെ തിരഞ്ഞെടുത്തത്. തെക്കേ അമേരിക്കയിൽ നിന്ന് ആറ് ടീമുകളും ഏഷ്യ, ആഫ്രിക്ക, കോൺകകാഫ് എന്നീ മേഖലകളിൽ നിന്ന് നാല് ടീമുകൾ വീതവും ഓഷ്യാനയിൽ നിന്ന് ഒരു ടീമും പങ്കെടുക്കുന്നുണ്ട്. ആതിഥേയരായി ഇന്റർ മയാമിയും കളത്തിലിറങ്ങും.
സൂപ്പർ സാറ്റാറുകൾ
ലോക ഫുട്‌ബോളിലെ സൂപ്പർ താരങ്ങളായ ലയണൽ മെസി (ഇന്റർ മയാമി), കെയ്‌ലിയൻ എംബാപ്പെ, വനീഷ്യസ് (റയൽ മാഡ്രിഡ്), ഏർലിംഗ് ഹാളണ്ട് (മാഞ്ചസ്റ്റർ സിറ്റി), ഹാരി കെയ്ൻ (ബയേൺ മ്യൂണിക്ക്), ഡെംബലേ (പി.എസ്.ജി), ജൂലിയൻ അൽവാരസ് (അത്‌ലറ്റിക്കോ മാഡ്രിഡ്) എന്നിവരെല്ലാം യു.എസ്.എയിൽ പന്ത് തട്ടാനെത്തും.
അതേസമയം ക്രിസ്റ്റ്യാനൊ റൊണാൾഡോ (അൽ നസർ), നെയ്മർ (സന്റോസ്), ലമീൻ യമാൽ (ബാഴ്‌സലോണ), മുഹമ്മദ് സല (ലിവർപൂൾ) തുടങ്ങിയ സൂപ്പർ താരങ്ങൾ ടൂർണമെന്റിന്റെ നഷ്ടമാണ്. ഇവരുടെ ക്ലബുകൾക്ക് 2021-24 കാലഘട്ടത്തിൽ വൻകര കിരീടങ്ങളോ റാങ്കിംഗിൽ മുൻനിര സ്ഥാനമോ ലഭിക്കാത്തതാണ് തിരിച്ചടിയായത്.
ലൈവ്
ഇന്ത്യയിൽ ടിവി ലൈവ് ഇല്ല. ഫാൻ കോഡ് ആപ്പിലും ഫിഫ് പ്ലസിലും ലൈവ് സ്ട്രീമിംഗ് ഉണ്ടാകും.
ആകെ 100 കോടി ഡോളറിന്റെ (ഏകദേശം 8558 കോടി രൂപ) സമ്മാനത്തുകയാണ് ക്ലബ് ലോകകപ്പിലുള്ളത്. ചാമ്പ്യൻമാർക്ക് 12.5 കോടി ഡോളർ (ഏകദേശം 1070 കോടി രൂപ) സമ്മാനത്തുകയായി ലഭിക്കും.
ടീമുകൾ
ഗ്രൂപ്പ് എ: അൽ അഹ്‌ലി (ഈജിപ്ത്), ഇന്റർ മയാമി (യു.എസ്.എ), പൽമീരാസ് (ബ്രസീൽ), പോർട്ടോ (പോർച്ചുഗൽ).
ഗ്രൂപ്പ് ബി: അത്‌ലറ്റിക്കോ മാഡ്രിഡ് (സ്‌പെയിൻ), പി.എസ്.ജി (ഫ്രാൻസ്), ബേട്ടേഫേഗോ (ബ്രസീൽ), സിയാറ്റിൽ സൗണ്ടേഴ്‌സ് (യു.എസ്.എ)
ഗ്രൂപ്പ് സി: ഓക്‌ലന്റ് സിറ്റി (ന്യൂസിലാൻഡ്), ബയേൺ മ്യൂണിക്ക് (ജർമ്മനി), ബെൻഫീക്ക (പോർച്ചുഗൽ), ബൊക്ക ജൂനിയേഴ്‌സ് (അർജന്റീന)
ഗ്രൂപ്പ് ഡി: ചെൽസി (ഇംഗ്ലണ്ട്), എ.എസ് ട്യൂണിസ് (ടുണീഷ്യ), ഫ്‌ളമംഗോ (ബ്രസീൽ), ലിയോൺ (മെക്‌സിക്കോ)
ഗ്രൂപ്പ് ഇ: ഇന്റർ മിലാൻ (ഇറ്റലി), റിവർ പ്ലേറ്റ് (അർജന്റീന), മോൺഡേറി (മെക്‌സിക്കോ), ഉറാവ റെഡ്‌സ് (ജപ്പാൻ)
ഗ്രൂപ്പ് എഫ്: ഡോർട്ട്മുണ്ട് (ജർമ്മനി), ഫ്‌ളൂമിനസ് (ബ്രസീൽ), മാമെലോഡി സൺഡൗൺസ് (ദക്ഷിണാഫ്രിക്ക), ഉൾസാൻ (ദക്ഷിണ കൊറിയ)
ഗ്രൂപ്പ് ജി: അൽ എയിൻ (അബുദാബി), യുവന്റസ് (ഇറ്റലി), മാഞ്ചസ്റ്റർ സിറ്റി (ഇംഗ്ലണ്ട്), വൈഡാഡ് എഫ്.സി (മെറേക്കോ).
ഗ്രൂപ്പ് എച്ച്: റയൽ മാഡ്രിഡ് (സ്‌പെയിൻ), ആർ ബി സാൽസ്ബുർഗ് (ജർമ്മനി) അൽ ഹിലാൽ (സൗദി), പച്ചുക (മെക്‌സിക്കോ).
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്