പാകിസ്ഥാനെതിരെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഒമ്പത് വിക്കറ്റ് ജയവുമായി രണ്ട് മത്സര ടെസ്റ്റ് പരമ്പര സമനിലയാക്കി ദക്ഷിണാഫ്രിക്ക. രണ്ടാം ടെസ്റ്റിന്റെ നാലാം ദിനം പാകിസ്ഥാന്റെ രണ്ടാം ഇന്നിംഗ്‌സ് 138 റൺസിന് അവസാനിപ്പിച്ച ദക്ഷിണാഫ്രിക്ക വിജയലക്ഷ്യമായ 68 റൺസ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. വിജയത്തിനരികെ 42 റൺസെടുത്ത ക്യാപ്ടൻ ഏയ്ഡൻ മാർക്രത്തിന്റെയും ട്രിസ്റ്റൻ സ്റ്റബ്‌സിന്റെയും(0) വിക്കറ്റുകളാണ് ദക്ഷിണഫ്രിക്കക്ക് നഷ്ടമായത്. നൊമാൻ അലിക്കാണ് രണ്ട് വിക്കറ്റും. 25 റൺസോടെ റിയാൻ റിക്കിൾടണും ടോണി ഡി സോർസിയും(0) പുറത്താകാതെ നിന്നു. ലാഹോറിൽ നടന്ന ആദ്യ ടെസ്റ്റിൽ പാകിസ്ഥാൻ 93 റൺസിന് ജയിച്ചിരുന്നു. രണ്ടാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്ക ജയിച്ചതോടെ രണ്ട് മത്സര പരമ്പര 1 -1 യ്ക്ക് സമനിലയായി. സ്‌കോർ പാകിസ്ഥാൻ 333, 138, ദക്ഷിണാഫ്രിക്ക 404, 68 -2.
നേരത്തെ 71 റൺസിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് വഴങ്ങിയ പാകിസ്ഥാൻ നാലാം ദിനം നാലു വിക്കറ്റ് നഷ്ടത്തിൽ 94 റൺസെന്ന നിലയിലായിരുന്നു ക്രീസിലിറങ്ങിയത്. 49 റൺസുമായി ക്രീസിലുണ്ടായിരുന്ന ബാബർ അസം അർധസെഞ്ചുറി പൂർത്തിയായതിന് പിന്നാലെ പുറത്തായി. സ്‌കോർ 100 കടന്നതിന് പിന്നാലെ 18 റൺസെടുത്ത മുഹമ്മദ് റിസ്‌വാനെ സൈമൺ ഹാർമർ മടക്കി. സൽമാൻ അലി ആഗ(28) പൊരുതി നോക്കിയെങ്കിലും നോമാൻ അലിയെ(0) ഹാർമർ പുറത്താക്കുകയും ഷഹീൻ അഫ്രീദി(0) റണ്ണൗട്ടാവുകയും ചെയ്‌തോടെ പാകിസ്ഥാൻ 105-8ലേക്ക് കൂപ്പുകുത്തി. പിന്നീട് സാജിദ് ഖാനെ(13) കൂട്ടുപിടിച്ച് സൽമാൻ അലി ആഗ നടത്തിയ ചെറുത്തുനിൽപ്പ് പാകിസ്ഥാനെ 129 റൺസിലെത്തിച്ചു. 28 റൺസടിച്ച സൽമാൻ അലി ആഗയെയും സാജിദ് ഖാനെയും പുറത്താക്കി കേശവ് മഹാരാജ് പാകിസ്ഥാന്റെ ചെറുത്തുനിൽപ്പ് അവസാനിപ്പിച്ചു. ദക്ഷിണാഫ്രിക്കക്കായി സൈമൺ ഹാർമർ ആറ് വിക്കറ്റെടുത്തപ്പോൾ കേശവ് മഹാരാജ് രണ്ട് വിക്കറ്റെടുത്തു.
ദക്ഷിണാഫ്രിക്കയുടെ വാലറ്റത്തിന്റെ പോരാട്ടം
പാകിസ്ഥാന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 333 റൺസിന് മറുപടിയായി ഇന്നലെ 185/4 എന്ന നിലയിൽ ക്രീസിലിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് തുടക്കത്തിലെ കെയ്ൽ വെറെയ്‌നെയുടെ (10) വിക്കറ്റ് നഷ്ടമായി. തുടർന്നെത്തിയ സിമോൺ ഹാർമർ (2), മാർകോ യാൻസൻ (12) എന്നിവരും പെട്ടെന്ന് മടങ്ങിയതോടെ ദക്ഷണാഫ്രിക്ക 235-8ലേക്ക് തകർന്ന് കൂറ്റൻ ലീഡ് വഴങ്ങുമെന്ന് കരുതിയെങ്കിലും കേശവ് മഹാരാജിനെ (30) കൂട്ടുപിടിച്ച് സെനുരാൻ മുത്തുസാമി നടത്തിയ പോരാട്ടം ദക്ഷിണാഫ്രിക്കയെ 300 കടത്തി.
എന്നാൽ മഹാരാജിനെ പുറത്താക്കി നോമാൻ അലി പാകിസ്ഥാന് ബ്രേക്ക് ത്രൂ നൽകി. മഹാരാജ് മടങ്ങുമ്പോൾ ഒമ്പതിന് 306 എന്ന നിലയിലായിരുന്നു ദക്ഷിണാഫ്രിക്ക. എന്നാൽ പിന്നീട് ക്രീസിൽ ഒത്തുചേർന്ന റബാഡയും മുത്തുസ്വാമിയും ചേർന്ന് 98 റൺസ് കൂട്ടുകെട്ടിലൂടെ ദക്ഷിണാഫ്രിക്കയെ 400 കടത്തിയതിനൊപ്പം മികച്ച ലീഡും സമ്മാനിച്ചു. മുത്തുസ്വാമി 89 റൺസുമായി പുറത്താകാതെ നിന്നപ്പോൾ പതിനൊന്നാമനായി ക്രീസിലെത്തിയ റബാദ 61 പന്തിൽ 71 റൺസെടുത്തു. പാകിസ്ഥാനുവേണ്ടി അരങ്ങേറിയ 38കാരനായ ആസിഫ് അഫ്രീദി ആറ് വിക്കറ്റെടുത്ത് ബൗളിംഗിൽ തിളങ്ങി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
