ഐപിഎൽ രണ്ടാം ക്വാളിഫയറിൽ മുംബൈ ഇന്ത്യൻസ് പഞ്ചാബ് കിംഗ്‌സിനോട് തോറ്റ് പുറത്തായതോടെ റൺവേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ് ഉറപ്പിച്ച് ഗുജറാത്ത് ടൈറ്റൻസിന്റെ സായ് സുദർശൻ.
15 മത്സരങ്ങളിൽ 759 റൺസുമായി ഒന്നാം സ്ഥാനത്തുണ്ടായിരുന്ന സായ് സുദർശന്റെ ഒന്നാം സ്ഥാനത്തിന് ഭീഷണിയായിരുന്ന മുംബൈ ഇന്ത്യൻസിന്റെ സൂര്യകുമാർ യാദവ് 717 റൺസുമായി രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തപ്പോൾ 650 റൺസടിച്ച ഗുജറാത്ത് നായകൻ ശുഭ്മാൻ ഗിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്നു.
ഇന്നലെ പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തിൽ സായ് സുദർനെ മറികടന്ന് ഒന്നാം സ്ഥാനത്തെത്താൻ സൂര്യകുമാർ യാദവിന് അവസരമുണ്ടായിരുന്നു. എന്നാൽ 26 പന്തിൽ 44 റൺസെടുത്ത് സൂര്യകുമാറും ഫൈനലിലെത്താതെ മുംബൈ ഇന്ത്യൻസും പുറത്തായതോടെ സായ് സുദർശൻ ഓറഞ്ച് ക്യാപ് സേഫാക്കി. 627 റൺസുമായി നാലാം സ്ഥാനത്തുള്ള മിച്ചൽ മാർഷിനും ഇനി മുന്നേറാൻ അവസരമില്ല.
614 റൺസുമായി അഞ്ചാം സ്ഥാനത്തുള്ള വിരാട് കോഹ്ലിക്കും 603 റൺസുമായി ആറാം സ്ഥാനത്തുള്ള ശ്രേയസ് അയ്യർക്കും മാത്രമാണ് ഇനി സായ് സുദർശന് എന്തെങ്കിലും ഭീഷണി ഉയർത്താനാവു. എന്നാൽ സായ് സുദർശനെ മറികടന്ന് ഓറഞ്ച് ക്യാപ് സ്വന്തമാക്കണമെങ്കിൽ വിരാട് കോഹ്ലി ഫൈനലിൽ 146 റൺസും ശ്രേയസ് അയ്യർ 157 റൺസും നേടേണ്ടിവരും. ആദ്യ പത്തിലുള്ള യശസ്വി ജയ്‌സ്വാൾ(559), കെ.എൽ. രാഹുൽ(539), ജോസ് ബട്‌ലർ(538), നിക്കോളാസ് പുരാൻ(524) എന്നിവരെല്ലാം ഓറഞ്ച് ക്യാപ് പോരാട്ടത്തിൽ നിന്ന് നേരത്തെ പുറത്തായിരുന്നു.
അതേസമയം 25 വിക്കറ്റുമായി വിക്കറ്റ് വേട്ടക്കാരനുള്ള പർപ്പിൾ ക്യാപ് ഗുജറാത്തിന്റെ പ്രസിദ്ധ് കൃഷ്ണ ഏറെക്കുറെ ഉറപ്പിച്ചെങ്കിലും 21 വിക്കറ്റുമായി നാലാം സ്ഥാനത്തുള്ള ജോഷ് ഹേസൽവുഡ് ഭീഷണിയായുണ്ട്. ഫൈനലിൽ ഹേസൽവുഡ് അഞ്ച് വിക്കറ്റ് നേടിയാൽ പർപ്പിൾ ക്യാപ് ആർസിബി താരത്തിന്റെ തലയിലിരിക്കും. ചെന്നൈയുടെ നൂർ അഹമ്മദ്(24), ട്രെന്റ് ബോൾട്ട്(22) എന്നിവർക്കും ഇനി പ്രസിദ്ധിനെ മറികടക്കാനാവില്ല.
സായ് കിഷോർ(19) അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്തപ്പോൾ ഇന്നലെ പഞ്ചാബിനെതിരെ വിക്കറ്റ് വീഴ്ത്താൻ കഴിയാതിരുന്ന മുംബൈയുടെ ജസ്പ്രീത് ബുമ്ര 18 വിക്കറ്റുമായി ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. 18 വിക്കറ്റുള്ള പഞ്ചാബിന്റെ അർഷ്ദീപ് സിംഗിന് നാളെ ബുമ്രയെ മറികടന്ന് നില മെച്ചപ്പെടുത്താൻ അവസരമുണ്ട്. നൈഭവ് അറോറ(17), വരുൺ ചക്രവർത്തി(17), പാറ്റ് കമിൻസ്(16) എന്നിവരാണ് വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ ആദ്യ പത്തിലുള്ളത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്