ഫിഫ ലോകകപ്പ് 2026ലെ പോർച്ചുഗലിന്റെ പ്രതീക്ഷകൾ പ്രീ ക്വാർട്ടറിൽ അവസാനിച്ചിരിക്കുകയാണ്. കരുത്തരായ സ്‌പെയിനോട് എതിരില്ലാത്ത ഒരു ഗോളിന്റെ തോൽവി ഏറ്റുവാങ്ങിയാണ് പോർച്ചുഗൽ പുറത്തേക്ക് പോയിരിക്കുന്നത്.
90 മിനുട്ടുവരെ ഗോൾ പിറക്കാതിരുന്ന മത്സരത്തിൽ ഇഞ്ചുറി ടൈമിന്റെ ആദ്യ മിനുട്ടിൽ മൈക്കൽ മെറീനോ നേടിയ ഗോളിന്റെ കരുത്തിലാണ് സ്‌പെയിന്റെ ക്വാർട്ടർ പ്രവേശനം.
85-ാം മിനുട്ടിൽ പകരക്കാരനായി കളത്തിലെത്തിയ ശേഷമാണ് മെറീനോയുടെ ആ ഗോൾനേട്ടം. പോർച്ചുഗലിന്റെ പുറത്താകലോടൊപ്പം ക്രിസ്റ്റ്യാനോ റൊണാൾഡോയെന്ന ഇതിഹാസത്തിന്റെ ഐതിഹാസിക കരിയറിനുകൂടിയാണ് വിരാമമായിരിക്കുന്നത്. ഈ ലോകകപ്പോടെ വിരമിക്കുമെന്ന് റൊണാൾഡോ വെളിപ്പെടുത്തിയതിന് പിന്നാലെ തന്നെ ഇത്തരമൊരു പടിയിറക്കം ആരും പ്രതീക്ഷിച്ചിരുന്നില്ല.
നിർണ്ണായക മത്സരത്തിൽ തോൽവി നേരിട്ട് കണ്ണീരോടെ റൊണാൾഡോക്ക് പടിയിറങ്ങേണ്ടി വന്നു എന്നതാണ് എടുത്തു പറയേണ്ടത്. 41-ാം വയസിൽ തന്റെ ആറാം ലോകകപ്പ് കളിക്കാനെത്തിയ റൊണാൾഡോക്ക് തന്റെ അവസാന ലോകകപ്പിലെങ്കിലും കിരീടം നേടാമെന്ന പ്രതീക്ഷയുണ്ടായിരുന്നു.
എന്നാൽ അതാണ് സ്പാനിഷ് നിരക്ക് മുന്നിൽ അവസാനിച്ചിരിക്കുന്നത്.
ആറ് ലോകകപ്പുകളിൽ നിന്ന് 11 ഗോളുകളോടെ റൊണാൾഡോക്ക് ലോകകപ്പിൽ നിന്ന് പടിയിറങ്ങേണ്ടി വന്നിരിക്കുകയാണ്. സ്‌പെയിനെതിരെ ഗോൾ നേടാൻ റൊണാൾഡോക്ക് ലഭിച്ച അവസരങ്ങളൊന്നും മുതലാക്കാൻ സാധിച്ചില്ലെന്നതും എടുത്തു പറയേണ്ടതാണ്. അവസാന മിനുട്ടുവരെ റൊണാൾഡോക്ക് അവസരം ലഭിച്ചതാണ്. എന്നാൽ പന്തിലേക്ക് അതിവേഗം കുതിച്ചെത്താൻ പ്രായം റൊണാൾഡോയെ അനുവദിക്കുന്നില്ലെന്ന് പറയാം.
ഇതോടെ ലോകകപ്പില്ലാതെ റൊണാൾഡോയ്ക്കും കളം വിടേണ്ടി വന്നിരിക്കുകയാണ്. ബ്രസീലിന്റെ പുറത്താകലിന് പിന്നാലെ കണ്ണീരോടെ വിടവാങ്ങൽ നടത്തിയ നെയ്മർക്ക് പിന്നാലെ പറങ്കിപ്പടയുടെ ഇതിഹാസ നായകനും തോൽവിയോടെ തലകുനിച്ച് മടങ്ങേണ്ടി വന്നു എന്നതാണ് ദൗർഭാഗ്യകരം. ലയണൽ മെസിയെന്ന റൊണാൾഡോയുടെ മുഖ്യ എതിരാളി ഖത്തർ ലോകകപ്പിലൂടെ കപ്പിലേക്കെത്തിയപ്പോൾ നാല് വർഷങ്ങൾക്കിപ്പുറം റൊണാൾഡോക്കായി പോർച്ചുഗൽ കപ്പ് നേടുമെന്ന് കരുതിയവർ ഏറെയാണ്. എന്നാൽ ഈ മോഹങ്ങളാണ് പ്രീ ക്വാർട്ടറിൽ അവസാനിച്ചത്.
പോർച്ചുഗലിനായി ഇനിയും കളിച്ചേക്കുമെന്ന സൂചനയാണ് വാർത്താ സമ്മേളനത്തിൽ റൊണാൾഡോ നൽകിയത്. ലോകകപ്പ് നേടാനായില്ലെങ്കിലും ഫുട്‌ബോൾ ചരിത്രത്തിൽ താൻ എഴുതിച്ചേർത്ത മഹത്വത്തിന് യാതൊരു കോട്ടവും തട്ടില്ലെന്ന മുൻകൂർ ജാമ്യത്തോടെയാണ് റൊണാൾഡോ സ്‌പെയിനെതിരെ ബൂട്ടണിഞ്ഞത്. 23 വർഷമായി താൻ വേട്ടയാടപ്പെട്ടുവെന്നും എന്നാൽ തന്നെ വിമർശിച്ച് ആരും സമയം കളയേണ്ടെന്നും റൊണാൾഡോ പറഞ്ഞിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
