ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ പാകിസ്ഥാന് 73 റൺസിന്റെ കൂറ്റൻ തോൽവി. 345 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാകിസ്ഥാൻ 44.1 ഓവറിൽ 271 റൺസിന് ഓൾ ഔട്ടായി. 83 പന്തിൽ 78 റൺസെടുത്ത ബാബർ അസമാണ് പാകിസ്ഥാന്റെ ടോപ് സ്‌കോറർ. ജയത്തോടെ മൂന്ന് മത്സര പരമ്പരയിൽ ന്യൂസിലൻഡ് 1-0ന് മുന്നിലെത്തി. നേരത്തെ ടി20 പരമ്പരയിൽ ന്യൂസിലൻഡ് 4-1ന്റെ ജയം സ്വന്തമാക്കിയിരുന്നു. സ്‌കോർ ന്യൂസിലൻഡ് 50 ഓവറിൽ 344 - 9, പാകിസ്ഥാൻ 44.1 ഓവറിൽ 271ന് ഓൾ ഔട്ട്.
345 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന പാകിസ്ഥാൻ ഒരു ഘട്ടത്തിൽ 39-ാം ഓവറിൽ 249-3 എന്ന മികച്ച നിലയിലായിരുന്നു. എന്നാൽ ബാബർ അസം പുറത്തായതോടെ പാകിസ്ഥാൻ കൂട്ടത്തകർച്ചയിലായി. 22 റൺസെടുക്കുന്നതിനിടെ ശേഷിച്ച ഏഴ് വിക്കറ്റുകളും നഷ്ടമാക്കിയാണ് പാകിസ്ഥാൻ വമ്പൻ തോൽവി വഴങ്ങിയത്. ബാബറിന് പുറമെ സൽമാൻ ആഗ(48 പന്തിൽ 58), ഉസ്മാൻ ഖാൻ(33 പന്തിൽ 39), അബ്ദുള്ള ഷഫീഖ്(36), ക്യാപ്ടൻ മുഹമ്മസ് റിസ്‌വാൻ(30) എന്നിവരും പാകിസ്ഥാനുവേണ്ടി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. നാലു വിക്കറ്റെടുത്ത നഥാൻ സ്മിത്തും രണ്ട് വിക്കറ്റെടുത്ത ജേക്കബ് ഡഫിയും ചേർന്നാണ് പാകിസ്ഥാനെ എറിഞ്ഞിട്ടത്.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് നാലാമനായി ഇറങ്ങിയ മാർക്ക് ചാപ്മാന്റെ സെഞ്ചുറി(111 പന്തിൽ 132) മികവിലാണ് മികച്ച സ്‌കോർ കുറിച്ചത്. തുടക്കത്തിൽ 50-3ലേക്ക് വീണ കിവീസിനെ ചാപ്മാനും ഡാരിൽ മിച്ചലും(76) ചേർന്ന നാലാം വിക്കറ്റ് കൂട്ടുകെട്ടാണ് കരകയറ്റിയത്. ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ 199 റൺസ് അടിച്ചു. മിച്ചൽ പുറത്തായശേഷം ക്രീസിലെത്തിയ മുഹമ്മദ് അബ്ബാസ് 26 പന്തിൽ മൂന്ന് ഫോറും മൂന്ന് സിക്‌സും പറത്തി 52 റൺസടിച്ച് ന്യൂസിലൻഡിനെ 350ന് അടുത്തെത്തിച്ചു.
പാകിസ്ഥാനുവേണ്ടി ഇർഫാൻ ഖാൻ മൂന്ന് വിക്കറ്റെടുത്തപ്പോൾ ആകിഫ് ജാവേദും ഹാരിസ് റൗഫും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. പരമ്പരയിലെ രണ്ടാം മത്സരം ബുധനാഴ്ച ഹാമിൽട്ടണിൽ നടക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്