ലണ്ടൻ: ലോഡ്‌സിൽ നടന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ പാകിസ്ഥാനെ 194 റൺസിന് തോൽപ്പിച്ച് ഇംഗ്‌ളണ്ട് മൂന്ന് ടെസ്റ്റുകളുടെ പരമ്പരയിൽ 2-0ത്തിന് മുന്നിലെത്തി. 2024 ഡിസംബറിന് ശേഷം ആദ്യമായാണ് ഇംഗ്ലണ്ട് ഒരു പരമ്പര നേടുന്നത്.
ലോഡ്‌സിൽ 389 റൺസിന്റെ വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്‌സിനിറങ്ങിയ പാകിസ്ഥാൻ നാലാം ദിവസം 194 റൺസിന് ആൾഔട്ടായതോടെയാണ് ഇംഗ്‌ളണ്ട് 194 റൺസിന്റെ വിജയം ആഘോഷിച്ചത്. ആദ്യ ഇന്നിംഗ്‌സിൽ 290 റൺസിന് ആൾഔട്ടായ ഇംഗ്‌ളണ്ടിനെതിരെ പാകിസ്ഥാൻ 110 റൺസിനാണ് ആൾഔട്ടായത്. രണ്ടാം ഇന്നിംഗ്‌സിൽ ഇംഗ്‌ളണ്ട് 208ന് പുറത്തായതോടെയാണ് പാകിസ്ഥാന് വിജയലക്ഷ്യമായി 389 റൺസ് കുറിക്കപ്പെട്ടത്. 122 പന്തിൽ നിന്ന് രണ്ട് സിക്‌സും 13 ഫോറുമടക്കം 97 റൺസെടുത്ത സൗദ് ഷക്കീൽ മാത്രമാണ് പാക് നിരയിൽ പിടിച്ചുനിന്നത്. ഈ പരമ്പരയിൽ ഇതുവരെ ഇരു ടീമുകളിലെയും ഒരു കളിക്കാരൻ നേടുന്ന ഏറ്റവും ഉയർന്ന സ്‌കോറാണിത്.
നാല് വിക്കറ്റ് വീഴ്ത്തിയ ഒല്ലീ റോബിൻസണും മൂന്ന് വിക്കറ്റ് നേടിയ ജോഷ് ടംഗും രണ്ടു വിക്കറ്റെടുത്ത ജോഫ്ര ആർച്ചറും ചേർന്നാണ് പാകിസ്ഥാനെ രണ്ടാം ഇന്നിംഗ്‌സിൽ തകർത്തത്. ഒല്ലീ റോബിൻസൺ രണ്ട് ഇന്നിംഗ്‌സിലുമായി എട്ടു വിക്കറ്റ് വീഴ്ത്തി പ്‌ളേയർ ഒഫ് ദ മാച്ചായി. ഇതോടെ സ്റ്റീവ് ഹാർമിസൺ (2003-04), ഇയാൻ ബോതം (1984-85) എന്നിവർക്ക് ശേഷം തുടർച്ചയായ മൂന്ന് ടെസ്റ്റുകളിൽ ഏഴോ അതിൽ കൂടുതലോ വിക്കറ്റുകൾ നേടുന്ന മൂന്നാമത്തെ ഇംഗ്ലീഷ് ബൗളറെന്ന നേട്ടവും റോബിൻസൺ സ്വന്തമാക്കി.
കളിച്ച അവസാന 11 എവേ ടെസ്റ്റുകളിൽ പാകിസ്താന്റെ പത്താമത്തെ തോൽവിയാണിത്. ഈ പരമ്പരയിൽ ഇതുവരെ ഒരു ഇന്നിംഗ്‌സിൽ പോലും 200 റൺസ് കടക്കാൻ പാകിസ്താന് സാധിച്ചിട്ടില്ല. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം സെപ്തംബർ ഒമ്പതിന് ബർമിംഗ്ഹാമിൽ തുടങ്ങും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
