ലാഹോര്‍: ഗദ്ദാഫി സ്റ്റേഡിയത്തില്‍ ഐസിസി ടൂര്‍ണമെന്റുകളുടെ സെമിഫൈനല്‍ ദുരന്തം മറികടക്കാമെന്ന ദക്ഷിണാഫ്രിക്കന്‍ മോഹങ്ങള്‍ വീണ്ടും മണ്ണടിഞ്ഞു. ഐസിസി ടൂര്‍ണമെന്റുകളുടെ സെമിയിലെ ഒന്‍പതാം തോല്‍വിയുമായി ചാംപ്യന്‍സ് ട്രോഫിയില്‍ നിന്ന് ദക്ഷിണാഫ്രിക്ക പുറത്തായി. ഓള്‍റൗണ്ട് ക്രിക്കറ്റ് കളിച്ച ന്യൂസിലന്‍ഡ് 50 റണ്‍സ് വിജയവുമായി ഫൈനലില്‍. ഞായറാഴ്ച ദുബായില്‍ നടക്കുന്ന ഫൈനലില്‍ ഇന്ത്യയാണ് കീവിസിന്റെ എതിരാളികള്‍.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത കീവിസിന് ഭേദപ്പെട്ട തുടക്കമാണ് വില്‍ യംഗും രചിന്‍ രവീന്ദ്രയും ചേര്‍ന്ന് നല്‍കിയത്. എന്നാല്‍ യംഗ് (21) പുറത്തായതിന് പിന്നാലെയെത്തിയ വില്യംസണും രവീന്ദ്രയും ചേര്‍ന്നാണ് ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരെ ശരിക്കും വെള്ളം കുടിപ്പിച്ചത്. രണ്ടാം വിക്കറ്റില്‍ പിറന്നത് 164 റണ്‍സ് കൂട്ടുകെട്ട്. സെഞ്ച്വറികളുമായി രചിനും വില്യംസണും കളം നിറഞ്ഞപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ നിരായുധരായി. 101 പന്തില്‍ 13 ബൗണ്ടറികളും ഒരു സിക്‌സും സഹിതം 108 റണ്‍സാണ് രവീന്ദ്ര നേടിയത്. 94 പന്തില്‍ 102 റണ്‍സുമായി വില്യംസണും തകര്‍ത്താടി. 37 പന്തില്‍ 49 റണ്‍സുമായി ഡാരില്‍ മിച്ചലും 27 പന്തില്‍ 49 റണ്‍സുമായി ഗ്ലെന്‍ ഫിലിപ്‌സും കൂടി ക്ലിക്കായതോടെ 6 വിക്കറ്റ് നഷ്ടത്തില്‍ 362 എന്ന വമ്പന്‍ സ്‌കോറാണ് കീവിസ് നേടിയത്. ദക്ഷിണാഫ്രിക്കക്കായി 10 ഓവറില്‍ 72 റണ്‍സ് വഴങ്ങി ലുങ്കി എങ്കിടി 3 വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിംഗില്‍ മികച്ച ഫോമിലുള്ള റയാന്‍ റിക്കള്‍ട്ടണ്‍ (12) അഞ്ചാം ഓവറില്‍ പുറത്തായത് ദക്ഷിണാഫ്രിക്കക്ക് കനത്ത തിരിച്ചടിയായി. രണ്ടാം വിക്കറ്റില്‍ ക്യാപ്റ്റന്‍ ടെമ്പ ബവുമയും റസ്സി വാന്‍ഡര്‍ ഡസ്സനും ചേര്‍ന്ന് 105 റണ്‍സ് കൂട്ടുകെട്ടുമായി ദക്ഷിണാഫ്രിക്കയെ മല്‍സരത്തിലേക്് തിരികെ കൊണ്ടുവന്നു. 71 പന്തില്‍ 56 റണ്‍സ് നേടിയ ടെമ്പയെ പോയന്റില്‍ വില്യംസണിന്റെ കൈകളിലെത്തിച്ച് ക്യാപ്റ്റന്‍ സാന്റ്‌നറുടെ തിരിച്ചടി. വാന്‍ഡര്‍ ഡസ്സനെ (69) ക്ലീന്‍ ബൗള്‍ ചെയ്ത സാന്റ്‌നര്‍ ക്ലാസനെ (3) ലോംഗ് ഓണില്‍ ഹെന്റിയുടെ കൈകളിലെത്തിച്ച് ദക്ഷിണാഫ്രിക്കയുടെ നടുവൊടിച്ചു. കൂട്ടാളികളെല്ലാം വീണപ്പോളും 67 പന്തില്‍ 100 റണ്‍സുമായി ഡേവിഡ് മില്ലര്‍ നടത്തിയ വെടിക്കെട്ടിനും ദക്ഷിണാഫ്രിക്കയെ വിജയത്തിനരികെയെങ്ങുമെത്തിക്കാനായില്ല. ചാംപ്യന്‍സ് ട്രോഫിയിലെ വേഗമേറിയ സെഞ്ച്വറിയാണ് മില്ലര്‍ സ്വന്തമാക്കിയത്.
സെഞ്ച്വറി കൂടാതെ ദക്ഷിണാഫ്രിക്കയുടെ ഒരു വിക്കറ്റ് കൂടി വീഴ്ത്തിയ രചിന്‍ രവീന്ദ്രയാണ് കളിയിലെ താരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്