റയൽ മാഡ്രിഡ് ക്യാമ്പിൽ ആശങ്ക പരത്തി കിലിയൻ എംബാപ്പെക്ക് പരുക്ക്. കൂടുതൽ മത്സരങ്ങൾ കളിച്ചേക്കില്ലെന്ന റിപ്പോർട്ട് റയൽ മാഡ്രിഡ് ക്യാമ്പിൽ കനത്ത ആശങ്കയ്ക്ക് ഇടയാക്കുന്നു.എംബാപ്പെയ്ക്ക് കൂടുതൽ മത്സരങ്ങൾ നഷ്ടമാകുമെന്ന് പരിശീലകൻ ആൽവാരോ അർബലോവ സൂചിപ്പിച്ചു. മുട്ടിനേറ്റ പരുക്കിനെത്തുടർന്ന് ബെനഫിക്കയ്‌ക്കെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ എംബാപ്പെ കളിച്ചിരുന്നില്ല.
ഈ സീസണിൽ റയൽ മാഡ്രിഡിന് വേണ്ടി സമാനതകളില്ലാത്ത പ്രകടനമാണ് എംബാപ്പെ പുറത്തെടുത്തത്. 33 മത്സരങ്ങളിൽ നിന്ന് 38 ഗോളുകൾ നേടി റയൽ മാഡ്രിഡിന്റെ കുതിപ്പിന് ഊർജമേകുന്നത് എംബാപ്പെയാണ്. സീസൺ നിർണായക ഘട്ടത്തിൽ എത്തിയപ്പോൾ എംബാപ്പെ കളിക്കാതിരിക്കുന്നത് റയലിന് തിരിച്ചടിയാണ്.
താരത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അർബലോവ പറഞ്ഞത് ഇങ്ങനെയാണ്: ഞാൻ അദ്ദേഹത്തോടും മെഡിക്കൽ ടീമിനോടും സംസാരിച്ചു. എംബാപ്പെ പൂർണ്ണ ആരോഗ്യവാനായി തിരിച്ചുവരേണ്ടത് അത്യാവശ്യമാണ്. അതിനാൽ കുറച്ചുനാൾ വിശ്രമം നന്നായിരിക്കുമെന്നാണ് വിദഗ്ദ്ധർ നിർദേശിക്കുന്നത്. വരാനിരിക്കുന്ന പ്രധാന മത്സരങ്ങളിൽ നൂറു ശതമാനം ആത്മവിശ്വാസത്തോടെയും ശാരീരികക്ഷമതയോടെയും കളിക്കാൻ എംബാപ്പെയ്ക്ക് സാധിക്കണം.
എംബാപ്പെയുടെ പരിക്കിനെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്തിയില്ലെങ്കിലും താരത്തിന് കുറച്ച് മത്സരങ്ങൾ നഷ്ടമാകുമെന്നാണ് പരിശീലകന്റെ വാക്കുകൾ നൽകുന്ന സൂചന. എംബാപ്പെയെ കൂടാതെ ജൂഡ് ബെല്ലിംഗ്ഹാം, റൗൾ അസെൻസിയോ തുടങ്ങിയ പ്രമുഖ താരങ്ങളും പരുക്കിന്റെ പിടിയിലായത് റയൽ മാഡ്രിഡിന്റെ സ്ഥിതി കൂനിൻമേൽ കുരു പോലെയായിട്ടുണ്ട്.
സ്പാനിഷ് ലാ ലിഗയിൽ ബാഴ്‌സലോണയ്ക്ക് തൊട്ടുപിന്നിൽ രണ്ടാം സ്ഥാനത്താണ് റയൽ മാഡ്രിഡ് ഇപ്പോഴുള്ളത്. ലീഗിൽ ഗെറ്റാഫെക്കെതിരായ അടുത്ത മത്സരത്തിലും തുടർന്ന് മാഞ്ചസ്റ്റർ സിറ്റിക്കെതിരായ നിർണ്ണായക ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിലും എംബാപ്പെയുടെ അഭാവം റയലിന് വലിയ തിരിച്ചടിയായേക്കുമെന്നാണ് പൊതുവെ വിലയിരുത്തുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
