റോം: തുടർച്ചയായ മൂന്നാം തവണയും ലോകകപ്പ് യോഗ്യത നേടാനാവാതെ തകർന്നുനിൽക്കുന്ന ഇറ്റാലിയൻ ദേശീയ ടീമിനെ പുനരുജ്ജീവിപ്പിക്കാൻ താൻ തയ്യാറാണെന്ന സൂചനയുമായി അന്റോണിയോ കോന്റെ.
ഗെന്നാരോ ഗറ്റൂസോ പുറത്തായ ഒഴിവിലേക്ക് പ്രമുഖ പരിഗണനയിലുള്ള കോന്റെ, ഇറ്റാലിയൻ ഫുട്ബോൾ ഫെഡറേഷൻ (FIGC) തന്നെ പരിഗണിക്കണമെന്ന നിലപാടാണ് പരസ്യമായി പങ്കുവെച്ചത്.എസി മിലാനെതിരായ നാപ്പോളിയുടെ വിജയത്തിന് ശേഷം സംസാരിക്കവേയാണ് കോന്റെ തന്റെ താൽപ്പര്യം വ്യക്തമാക്കിയത്.
"ഇറ്റാലിയൻ കോച്ചുമാരുടെ പട്ടികയിൽ എന്റെ പേര് വരുന്നത് തികച്ചും സ്വാഭാവികമാണ്. ഞാൻ ഇറ്റാലിയൻ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റാണെങ്കിൽ, മറ്റുള്ളവർക്കൊപ്പം എന്റെ പേരും തീർച്ചയായും പരിഗണിക്കും. അതിന് വ്യക്തമായ കാരണങ്ങളുണ്ട്," കോന്റെ പറഞ്ഞു.
മുമ്പ് ഇറ്റലിയെ പരിശീലിപ്പിച്ച അനുഭവസമ്പത്ത് കോന്റെയ്ക്കുണ്ട്. 2016-ലെ യൂറോ കപ്പിൽ ഇറ്റലിയെ ക്വാർട്ടർ ഫൈനൽ വരെ എത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. ദേശീയ ടീമിനെ പ്രതിനിധീകരിക്കുക എന്നത് വലിയ ഉത്തരവാദിത്തമാണെന്നും ആ സാഹചര്യം തനിക്ക് കൃത്യമായി അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എങ്കിലും ഇറ്റാലിയൻ ടീമിലേക്കുള്ള മടക്കം അത്ര എളുപ്പമാകില്ല. നിലവിൽ നാപ്പോളിയുമായി 2027 വരെ കോന്റെയ്ക്ക് കരാറുണ്ട്. ക്ലബ്ബ് പ്രസിഡന്റ് ഔറേലിയോ ഡി ലോറന്റിസുമായി സീസൺ അവസാനം ചർച്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. കരാർ നിലനിൽക്കുന്നതിനാൽ നാപ്പോളി വിടുന്നത് സംബന്ധിച്ച് ഇപ്പോഴും അവ്യക്തത തുടരുന്നുണ്ട്.
തുടർച്ചയായ തിരിച്ചടികളിൽ തളർന്ന ഇറ്റാലിയൻ ആരാധകർക്ക് കോന്റെയുടെ വരവ് വലിയ പ്രതീക്ഷയാണ് നൽകുന്നത്. വരും മാസങ്ങളിൽ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുമെന്നാണ് കരുതപ്പെടുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
