ഫിഫ ലോകകപ്പിൽ ഗ്രൂപ്പ് ജെ-യിലെ തങ്ങളുടെ അവസാന മത്സരത്തിന് മുൻ ചാമ്പ്യന്മാരായ അർജന്റീന ഇറങ്ങും. ഏഷ്യൻ കരുത്തരായ ജോർദാനാണ് മത്സരത്തിൽ അർജന്റീനയുടെ എതിരാളികൾ. ആദ്യ രണ്ട് മത്സരങ്ങളും ആധികാരികമായി വിജയിച്ച് ഇതിനകം തന്നെ ഗ്രൂപ്പ് ചാമ്പ്യന്മാരായി നോക്കൗട്ട് ഉറപ്പിച്ചതിനാൽ സൂപ്പർ താരം ലയണൽ മെസിയില്ലാതെയാകും അർജന്റീന ഇന്ന് ബൂട്ടണിയുക. നോക്കൗട്ട് പോരാട്ടങ്ങൾക്ക് മുന്നോടിയായി നായകന് വിശ്രമം അനുവദിക്കാനാണ് പരിശീലകൻ ലയണൽ സ്കലോണിയുടെ തീരുമാനം.
ടൂർണമെന്റിൽ അർജന്റീനയുടെ കുതിപ്പ് മെസിയുടെ അസാധ്യ ഫോമിന്റെ കരുത്തിലായിരുന്നു. ആദ്യ മത്സരത്തിൽ അൾജീരിയയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്തപ്പോൾ മെസി ലോകകപ്പിലെ തന്റെ ആദ്യ ഹാട്രിക് കുറിച്ചിരുന്നു. രണ്ടാം മത്സരത്തിലും മെസിയുടെ ഇരട്ട ഗോൾ മികവിലാണ് അർജന്റീന തകർപ്പൻ വിജയം ആഘോഷിച്ചത്.
രണ്ടു കളികളിൽ നിന്നായി അഞ്ച് ഗോളുകൾ നേടി തിളങ്ങിനിൽക്കുന്ന മെസി ഇല്ലാതെ മൂന്നാം മത്സരത്തിന് ഇറങ്ങുമ്പോൾ സ്കലോണി എന്ത് തന്ത്രമാകും പയറ്റുക എന്നാണ് ഫുട്ബോൾ ലോകം ഉറ്റുനോക്കുന്നത്. മെസിക്ക് പകരം യുവതാരം നിക്കോ പാസ് ആദ്യ ഇലവനിൽ ഇടംപിടിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, റൗണ്ട് ഓഫ് 32 നോക്കൗട്ട് ഘട്ടത്തിൽ അർജന്റീനയുടെ എതിരാളികൾ ആരാണെന്ന കാര്യത്തിൽ തീരുമാനമായി. അട്ടിമറികളിലൂടെ ചരിത്രം കുറിച്ച് മുന്നേറുന്ന കുഞ്ഞൻ രാജ്യമായ കേപ് വെർദെയാണ് നോക്കൗട്ടിൽ അർജന്റീനയെ നേരിടുക. മുൻ ലോക ചാമ്പ്യന്മാരായ യുറുഗ്വെയെ സ്പെയിൻ തോൽപ്പിച്ചതോടെയാണ് ഗ്രൂപ്പിൽ നിന്ന് കേപ് വെർദെ അവിശ്വസനീയമായി നോക്കൗട്ടിലേക്ക് യോഗ്യത നേടിയത്.
തങ്ങളുടെ കന്നി ലോകകപ്പിനെത്തിയ കേപ് വെർദെ ടൂർണമെന്റിൽ ഒരു കളി പോലും തോറ്റിട്ടില്ല. ആദ്യ മത്സരത്തിൽ കരുത്തരായ സ്പെയിനിനെയും അവസാന മത്സരത്തിൽ സൗദി അറേബ്യയെയും അവർ ഗോൾരഹിത സമനിലയിൽ തളച്ചിരുന്നു. ജൂലൈ നാലിന് പുലർച്ചെ ഇന്ത്യൻ സമയം 3:30-നാണ് ആരാധകർ കാത്തിരിക്കുന്ന അർജന്റീന - കേപ് വെർദെ നോക്കൗട്ട് പോരാട്ടം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
