ജിറൂഡിന്റെ റെക്കോർഡ് തകർത്തു; എംബാപ്പെ ഇനി ഫ്രാൻസിന്റെ 'സർവ്വകാല ഗോൾരാജാവ്

JUNE 17, 2026, 3:52 AM

ഒലിവീർ ജിറൂഡിന്റെ ചരിത്ര റെക്കോർഡ് തിരുത്തിക്കുറിച്ച് കിലിയൻ എംബാപ്പെ ഫ്രാൻസിന്റെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായി മാറിയ രാത്രിയിൽ, ലോകകപ്പിൽ ഫ്രാൻസിന് തകർപ്പൻ വിജയത്തുടക്കം. ന്യൂജേഴ്‌സിയിൽ നടന്ന ആവേശകരമായ ഗ്രൂപ്പ് ഐ (Group I) മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഫ്രഞ്ച് പട കരുത്തരായ സെനഗലിനെ തകർത്തത്. മത്സരത്തിൽ ഇരട്ട ഗോളുകൾ നേടിയ ക്യാപ്റ്റൻ എംബാപ്പെ തന്നെയാണ് ഫ്രാൻസിന്റെ വിജയശില്പി.

ഈ ഇരട്ട ഗോളുകളോടെ ഫ്രാൻസിനായി എംബാപ്പെയുടെ ആകെ ഗോൾ നേട്ടം 58 ആയി ഉയർന്നു. ഇതോടെയാണ് ജിറൂഡിനെ പിന്നിലാക്കി താരം ഫ്രഞ്ച് ചരിത്രത്തിൽ ഒന്നാമതെത്തിയത്. കൂടാതെ ലോകകപ്പിൽ മാത്രം താരത്തിന്റെ ആകെ ഗോൾ നേട്ടം 14 ആയി. ഇതോടെ ലോകകപ്പ് ഗോൾവേട്ടയിൽ ലയണൽ മെസ്സി, ജസ്റ്റ് ഫോണ്ടെയ്ൻ എന്നിവരെ മറികടന്ന എംബാപ്പെ ജർമ്മൻ ഇതിഹാസം ഗെർഡ് മുള്ളർക്കൊപ്പമെത്തി. ഇനി മിറോസ്ലാവ് ക്ലോസെ (16) മാത്രമാണ് എംബാപ്പെയ്ക്ക് മുന്നിലുള്ളത്.

ആദ്യ പകുതിയിൽ ഫ്രാൻസിനെ വിറപ്പിക്കുന്ന പ്രകടനമാണ് സെനഗൽ കാഴ്ചവെച്ചത്. നിക്കോളാസ് ജാക്സൺ, ഇസ്മായില സാർ എന്നിവർക്ക് ലഭിച്ച മികച്ച അവസരങ്ങൾ ഗോളാക്കാൻ കഴിയാതെ പോയതാണ് സെനഗലിന് തിരിച്ചടിയായത്. ആദ്യ 45 മിനിറ്റിൽ എംബാപ്പെയെ പൂട്ടാൻ സെനഗൽ പ്രതിരോധത്തിന് സാധിച്ചിരുന്നു.എന്നിരുന്നാലും രണ്ടാം പകുതിയിൽ ഫ്രാൻസ് കളം നിറഞ്ഞു കളിച്ചു. 66-ാം മിനിറ്റിൽ മൈക്കൽ ഒലീസ് നൽകിയ കൃത്യതയാർന്ന പാസ്സിൽ നിന്ന് ഗോൾ നേടി എംബാപ്പെ ഫ്രാൻസിനെ മുന്നിലെത്തിച്ചു.

vachakam
vachakam
vachakam

പിന്നീട് പകരക്കാരനായി ഇറങ്ങിയ ബ്രാഡ്‌ലി ബാർകോള ഫ്രാൻസിന്റെ ലീഡ് രണ്ടാക്കി ഉയർത്തി. മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ കൗമാര താരം ഇബ്രാഹിം എംബായെയിലൂടെ സെനഗൽ ഒരു ഗോൾ മടക്കിയെങ്കിലും (2-1) തൊട്ടടുത്ത നിമിഷത്തിൽ എംബാപ്പെ തന്റെ രണ്ടാം ഗോൾ കുറിച്ചു. പോസ്റ്റിന് 30 വാര അകലെ നിന്ന് എംബാപ്പെ തൊടുത്ത വലംകാലൻ വെടിയുണ്ട സെനഗൽ ഗോൾകീപ്പർ എഡ്വേർഡ് മെൻഡിയെ കാഴ്ചക്കാരനാക്കി ടോപ് കോർണറിലേക്ക് തുളച്ചുകയറുകയായിരുന്നു.

മത്സരശേഷം മാധ്യമങ്ങളോട് സംസാരിച്ച എംബാപ്പെ തന്റെ ലക്ഷ്യം വ്യക്തമാക്കി. "വ്യക്തിഗത റെക്കോർഡുകളേക്കാൾ എന്റെ രാജ്യത്തിന്റെ ചരിത്രത്തിൽ ഇടംനേടാനും ഫ്രാൻസിനെ മറ്റൊരു ലോകകപ്പ് കിരീടത്തിലേക്ക് നയിക്കാനുമാണ് ഞാൻ കളിക്കുന്നത്. ടൂർണമെന്റുകളിൽ വിജയത്തോടെ തുടങ്ങുന്നത് മാനസികമായി വലിയ ആശ്വാസം നൽകും," എംബാപ്പെ പറഞ്ഞു. ആദ്യ പകുതിയിൽ താളം കണ്ടെത്താൻ ബുദ്ധിമുട്ടിയെങ്കിലും ടീമിന്റെ നിലവിലെ പ്രകടനത്തിൽ തൃപ്തനാണെന്ന് കോച്ച് ദിദിയർ ദെഷാംപ്സും വ്യക്തമാക്കി. ഗ്രൂപ്പിലെ അടുത്ത മത്സരത്തിൽ ഫ്രാൻസ് ശക്തരായ നോർവെയെ നേരിടും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam