ഹൊബാർട്ട് : ഓസ്‌ട്രേലിയ്ക്ക് എതിരായ രണ്ടാം ഏകദിനത്തിലും തോറ്റ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന് മൂന്നുമത്സര പരമ്പര നഷ്ടമായി. ഇന്നലെ അഞ്ചുവിക്കറ്റിനായിരുന്നു ഓസീസ് വനിതകളുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത് 251/9 എന്ന സകോർ ഉയർത്തിയ ഇന്ത്യയെ സെഞ്ച്വറി നേടിയ ജോർജിയ വോളിന്റേയും (101), അർദ്ധസെഞ്ച്വറി നേടിയ ഫോബീ ലിച്ച്ഫീൽഡിന്റേയും (80) മികവിലാണ് ഓസീസ് മറികടന്നത്. വോൾ നൽകിയ മൂന്ന് ക്യാച്ചുകൾ കൈവിട്ട് ഇന്ത്യൻ ഫീൽഡർമാർ തോൽവിയുടെ ആഘാതം കൂട്ടി.
ടോസ് നേടിയ ഇന്ത്യ ആദ്യ ബാറ്റിംഗിനിറങ്ങുകയായിരുന്നു. അർദ്ധസെഞ്ച്വറികൾ നേടിയ പ്രതിക റാവലും (52), ഹർമൻ പ്രീത് കൗറും (54), 31 റൺസുമായി സ്മൃതി മന്ഥാനയും ഇന്ത്യൻ ബാറ്റിംഗിൽ തിളങ്ങി. ജമീമ (11), ദീപ്തി ശർമ്മ (1), അമൻജോത് (13) എന്നിവർ നിരാശപ്പെടുത്തിയപ്പോൾ റിച്ച ഘോഷ് 22 റൺസും കാശ്വീ ഗൗതം 25 റൺസും ക്രാന്തി ഗൗഡ് 19 റൺസും നേടി ടീം സകോർ 250 കടത്തി.
മറുപടിക്കിറങ്ങിയ ഓസീസിന് ക്യാപ്ടനും ഓപ്പണറുമായ അലീസ ഹീലിയെ (6) നാലാം ഓവറിൽ നഷ്ടമായെങ്കിലും ജോർജിയ വോളും ലിച്ച്ഫീൽഡും രണ്ടാം വിക്കറ്റിൽ കൂട്ടിച്ചേർത്ത 119 റൺസ് വിജയത്തിന് അടിത്തറയിട്ടു. ബേത്ത് മൂണി 31 റൺസും ആഷ്‌ലി ഗാർഡ്‌നർ 19 റൺസും നേടി.
ആദ്യ ഏകദിനത്തിൽ ആറുവിക്കറ്റിനായിരുന്നു ഓസീസ് ജയം. മൂന്നാം മത്സരം ഞായറാഴ്ച.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
