ജസ്പ്രീത് ബുംറയ്ക്ക് അഞ്ചുവിക്കറ്റ്, പ്രസിദ്ധിന് മൂന്ന് , ഹാരി ബ്രൂക്ക് 99 റൺസിന് പുറത്ത്
ലീഡ്‌സ്: ഇംഗ്‌ളണ്ടിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് നേടാനായത് ആറ് റൺസിന്റെ ലീഡ്. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 471നെതിരെ മൂന്നാം ദിവസമായ ഇന്നലെ ഇംഗ്‌ളണ്ട് 465 റൺസിന് ആൾഔട്ടാവുകയായിരുന്നു. തുടർന്ന് രണ്ടാം ഇന്നിംഗ്‌സിനിറങ്ങിയ ഇന്ത്യ സ്റ്റംപെടുക്കുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 90 റൺസ് എടുത്തിട്ടുണ്ട്. 96 റൺസ് മുന്നിലാണ് ഇപ്പോൾ ഇന്ത്യ. 47 റൺസുമായി കെ.എൽ രാഹുലും ആറ് റൺസുമായി ശുഭ്മാൻ ഗില്ലുമാണ് ക്രീസിൽ.
209/3 എന്ന നിലയിൽ ഇന്നലെ ബാറ്റിംഗ് പുനരാരംഭിക്കാനെത്തിയ ഇംഗ്‌ളണ്ടിനായി സെഞ്ച്വറി നേടിയിരുന്ന ഒല്ലീ പോപ്പ് 106 റൺസിൽ പുറത്തായി. 99 റൺസ് നേടിയ ഹാരി ബ്രൂക്ക്, 40 റൺസ് നേടിയ വിക്കറ്റ് കീപ്പർ ജാമീ സ്മിത്ത്, 38 റൺസ് നേടിയ ക്രിസ് വോക്‌സ്, 22 റൺസ് നേടിയ ബ്രണ്ടൻ കാഴ്‌സ്, 20 റൺസ് നേടിയ ബെൻ സ്റ്റോക്‌സ് എന്നിവർ നടത്തിയ പോരാട്ടമാണ് ഇന്ത്യൻ സ്‌കോറിനരികിലേക്ക് എത്തിച്ചത്.
അഞ്ച് വിക്കറ്റ് നേടിയ ജസ്പ്രീത് ബുംറ, മൂന്ന് വിക്കറ്റ് വീഴ്ത്തിയ പ്രസിദ്ധ് കൃഷ്ണ, രണ്ട് വിക്കറ്റ് നേടിയ മുഹമ്മദ് സിറാജ് എന്നിവർ ചേർന്നാണ് ഇംഗ്‌ളണ്ടിനെ അവസാനിപ്പിച്ചത്.
ടീം സ്‌കോർ 225ൽ വച്ച് ഒല്ലീ പോപ്പിനെ കീപ്പർ റിഷഭ് പന്തിന്റെ കയ്യിലെത്തിച്ച പ്രസിദ്ധ് കൃഷ്ണയാണ് ഇന്നലെ ഇന്ത്യയ്ക്ക് ആദ്യ ബ്രേക്ക്ത്രൂ നൽകിയത്.134 പന്തുകൾ നേരിട്ട പോപ്പ് 14 ബൗണ്ടറികൾ പായിച്ചിരുന്നു. പിന്നാലെ സിറാജ് ഇംഗ്‌ളീഷ് നായകൻ ബെൻ സ്റ്റോക്‌സിന്റെ (20) വിക്കറ്റ് വീഴ്ത്തി സിറാജ് ഇന്ത്യയ്ക്ക് ആവേശം പകർന്നു.വിക്കറ്റിന് പിന്നിൽ പന്തിനായിരുന്നു സ്റ്റോക്‌സിന്റെ ക്യാച്ചും.
ഇതോടെ ഇംഗ്‌ളണ്ടിന്റെ മുന്നേറ്റത്തിന് തടയിടാമെന്ന് ഗില്ലും കൂട്ടരും കരുതിയെങ്കിലും ഒരറ്റത്ത് കാലുപ്പിച്ചുകഴിഞ്ഞിരുന്ന ഹാരി ബ്രൂക്ക് ജാമീ സ്മിത്തിനെ കൂട്ടുപിടിതോടെ അത് തെറ്റാൻ തുടങ്ങി.ലഞ്ച് സമയത്ത് 327/5വരെയെത്തിക്കാൻ ബ്രൂക്കിനും സ്മിത്തിനും കഴിഞ്ഞു.
ലഞ്ചിന് ശേഷവും ഇരുവരും ഇന്ത്യൻ ബൗളർമാരെ വെല്ലുവിളിച്ച് മുന്നേറി. 349ലെത്തിയപ്പോൾ പ്രസിദ്ധ് കൃഷ്ണ തന്നെയാണ് ഈ കൂട്ടുകെട്ടും പൊളിച്ചു. 52 പന്തുകളിൽ അഞ്ചുഫോറും ഒരു സിക്‌സുമടിച്ച സ്മിത്ത് ഉയർത്തിയടിപ്പോൾ ബൗണ്ടറി ലൈനിനരികിൽ രവീന്ദ്ര ജഡേജ തട്ടിയിട്ട പന്ത് സായ് സുദർശൻ പിടികൂടുകയായിരുന്നു. തുടർന്ന് ക്രിസ് വോക്‌സിനെക്കൂട്ടി മുന്നേറിയ ബ്രൂക്ക്‌സിന്റെ സെഞ്ച്വറിയെന്ന സ്വപ്‌നം ഒറ്ററൺസകലെ തകർത്തുകളഞ്ഞതും പ്രസിദ്ധാണ്. ബ്രൂക്കിന്റെ ഷോട്ട് ബാക്ക്‌വേഡ് ഷോർട്ട് ലെഗിൽ ശാർദൂൽ താക്കൂറിന്റെ കയ്യിൽ അവസാനിക്കുകയായിരുന്നു.
ഇതോടെ ഇംഗ്‌ളണ്ട് 398/7 എന്ന നിലയിലായി. 112 പന്തുകൾ നേരിട്ട ബ്രൂക്ക് 12 ഫോറുകളും ഒരു സിക്‌സും പായിച്ച ശേഷമാണ് മടങ്ങിയത്. തുടർന്ന് ബ്രണ്ടൻ കാഴ്‌സും ക്രിസ് വോക്‌സും ചേർന്ന് മുന്നോട്ടുനീങ്ങിയപ്പോൾ ഇംഗ്‌ളണ്ട് ഇന്ത്യയെ മറികടക്കുമോ പന്ന് തോന്നിച്ചു. എന്നാൽ ടീം സ്‌കോർ 453ൽ വച്ച് കാഴ്‌സിനെ ബൗൾഡാക്കി സിറാജ് ഇന്ത്യയ്ക്ക് ആവേശം പകർന്നു. 460 ലെത്തിയപ്പോൾ വോക്‌സിനെയും 465ൽ ജോഷ് ടംഗിനെയും (1) ബൗൾഡാക്കി ബുംറ ഇന്ത്യയ്ക്ക് ലീഡ് നൽകി ഇംഗ്‌ളീഷ് ഇന്നിംഗ്‌സിന് കർട്ടനിട്ടു.
ചായയ്ക്ക് ശേഷം രണ്ടാം ഇന്നിംഗ്‌സിനിറങ്ങിയ ഇന്ത്യയ്ക്ക് യശസ്വി ജയ്‌സ്വാളിനെ തുടക്കത്തിലേ നഷ്ടമായി.നാലുറൺസ് നേടിയ യശസ്വിയെ നാലാം ഓവറിന്റെ ആദ്യപന്തിൽ കാഴ്‌സ് കീപ്പർ സ്മിത്തിന്റെ കയ്യിലെത്തിക്കുകയായിരുന്നു. ആദ്യ ഇന്നിംഗ്‌സിൽ യശസ്വി (101) സെഞ്ച്വറി നേടിയിരുന്നു.
യശസ്വിക്ക് പകരമിറങ്ങിയ സായ് സുദർശൻ ആദ്യ ഇന്നിംഗ്‌സിലെ ഡക്കിന്റെ ക്ഷീണം മാറ്റി 30 റൺസ് നേടി പുറത്തായി.ടീം സ്‌കോർ 82ൽ നിൽക്കുമ്പോൾ സ്റ്റോക്‌സിന്റെ പന്തിൽ ക്രാവ്‌ലിക്ക് ക്യാച്ച് നൽകിയാണ് സായ് മടങ്ങിയത്. തുടർന്ന് കെ.എൽ രാഹുലും ശുഭ്മാൻ ഗില്ലും കളമുറപ്പിക്കവേ ഇന്നലത്തെ കളി അവസാനിപ്പിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്