ഐസിസി പുരുഷ ടി20 ലോകകപ്പ് സൂപ്പർ എയിറ്റ് പോരാട്ടത്തിൽ പാകിസ്ഥാനെ രണ്ട് വിക്കറ്റിന് പരാജയപ്പെടുത്തി ഇംഗ്ലണ്ട് സെമിഫൈനലിൽ പ്രവേശിച്ചു. ക്യാപ്റ്റൻ ഹാരി ബ്രൂക്കിന്റെ തകർപ്പൻ സെഞ്ച്വറിയാണ് ഇംഗ്ലണ്ടിന് വിജയം സമ്മാനിച്ചത്.
165 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് അഞ്ച് പന്തുകൾ ബാക്കിനിൽക്കെ ലക്ഷ്യം കണ്ടു. ഈ വിജയത്തോടെ ഇംഗ്ലണ്ട് സെമി ബർത്ത് ഉറപ്പിച്ചു കഴിഞ്ഞു. ഇപ്പോഴിതാ ബാറ്റിംഗ് ഓർഡറിൽ തന്നെ സ്ഥാനക്കയറ്റം നൽകിയ ഹെഡ് കോച്ച് ബ്രണ്ടൻ മെക്കല്ലത്തിന്റെ തന്ത്രമാണ് വിജയത്തിന് ആധാരമെന്ന് പറയുകയാണ് ഹാരി ബ്രൂക്ക്.
മൂന്നാം നമ്പറിൽ ബാറ്റിംഗിനിറങ്ങിയ ബ്രൂക്ക് 51 പന്തുകളിൽ നിന്ന് 100 റൺസ് അടിച്ചുകൂട്ടി. പവർപ്ലേ പരമാവധി പ്രയോജനപ്പെടുത്താൻ മെക്കല്ലം നൽകിയ നിർദ്ദേശമാണ് മത്സരത്തിൽ നിർണ്ണായകമായതെന്ന് ബ്രൂക്ക് മാധ്യമങ്ങളോട് പറഞ്ഞു. പാകിസ്ഥാനെതിരെ തനിക്കുള്ള മികച്ച ട്രാക്ക് റെക്കോർഡും ഈ തീരുമാനത്തിന് പിന്നിലുണ്ടായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 164 റൺസാണ് എടുത്തത്. മികച്ച ഫോമിലുള്ള സാഹിബ്സാദ ഫർഹാൻ (45 പന്തിൽ 63) പാകിസ്ഥാനായി കരുത്തുറ്റ പ്രകടനം കാഴ്ചവെച്ചു. ഇംഗ്ലണ്ടിനായി ലിയാം ഡാവ്സൺ മൂന്ന് വിക്കറ്റും ജോഫ്ര ആർച്ചർ, ജാമി ഓവർട്ടൺ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി പാക് നിരയെ നിയന്ത്രിച്ചു.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് തുടക്കത്തിൽ തന്നെ തിരിച്ചടിയേറ്റു. ഷഹീൻ ഷാ അഫ്രീദി നാല് വിക്കറ്റുകൾ വീഴ്ത്തി ഇംഗ്ലണ്ടിനെ 58/4 എന്ന നിലയിലേക്ക് തകർത്തെങ്കിലും ബ്രൂക്കിന്റെ പോരാട്ടം തടയാനായില്ല. സാം കറൻ, വിൽ ജാക്സ് എന്നിവരുടെ പിന്തുണയോടെ ബ്രൂക്ക് ടീമിനെ വിജയത്തിലേക്ക് നയിച്ചു. ഈ തോൽവിയോടെ പാകിസ്ഥാന്റെ സെമി പ്രവേശനം ഇനി മറ്റ് ടീമുകളുടെ പ്രകടനങ്ങളെയും മഴയെയും ആശ്രയിച്ചായിരിക്കും. വെള്ളിയാഴ്ച നടക്കുന്ന അടുത്ത മത്സരത്തിൽ ഇംഗ്ലണ്ട് ന്യൂസിലൻഡിനെ നേരിടും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
