ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ പുതിയൊരു നാഴികക്കല്ല് കൂടി പിന്നിട്ട് ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ. അന്താരാഷ്ട്ര ക്രിക്കറ്റിൽ എല്ലാ ഫോർമാറ്റുകളിലുമായി (ടെസ്റ്റ്, ഏകദിനം, ടി20) ഇന്ത്യയെ ഏറ്റവും കൂടുതൽ മത്സരങ്ങളിൽ നയിച്ച വനിതാ ക്യാപ്റ്റൻ എന്ന ചരിത്ര റെക്കോർഡാണ് ഹർമൻപ്രീത് സ്വന്തമാക്കിയത്. ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരമായ മിതാലി രാജിന്റെ ദീർഘകാലത്തെ റെക്കോർഡാണ് ഹർമൻപ്രീത് ഇതോടെ മറികടന്നത്.
ബർമിംഗ്ഹാമിലെ എഡ്ജ്ബാസ്റ്റണിൽ പാകിസ്താനെതിരെ ടോസ് ചെയ്യാനായി ഹർമൻപ്രീത് കൗർ മൈതാനത്തേക്ക് ഇറങ്ങിയതോടെയാണ് ഇന്ത്യൻ വനിതാ ക്രിക്കറ്റിൽ ഈ പുതിയ യുഗപ്പിറവി കുറിക്കപ്പെട്ടത്. ഇന്ത്യയെ ആകെ 156 അന്താരാഷ്ട്ര മത്സരങ്ങളിൽ നയിച്ച മിതാലി രാജിന്റെ റെക്കോർഡാണ് തന്റെ 157-ാം മത്സരത്തോടെ ഹർമൻപ്രീത് മറികടന്നത്.
ലോകത്തിൽ ഏറ്റവും കൂടുതൽ ടി20 മത്സരങ്ങളിൽ ക്യാപ്റ്റനായ താരം എന്ന റെക്കോർഡ് ഇതിനകം തന്നെ ഹർമൻപ്രീതിന്റെ പേരിലുണ്ട്. ഇതിന് പിന്നാലെയാണ് ഇപ്പോൾ മൂന്ന് ഫോർമാറ്റുകളിലുമായി ഇന്ത്യയുടെ ഏറ്റവും വലിയ നായികയായി താരം മാറിയത്.
ഈ റെക്കോർഡ് നേട്ടത്തോടെ ഇന്ത്യയ്ക്ക് ഏറ്റവും കൂടുതൽ വിജയങ്ങൾ സമ്മാനിച്ച ക്യാപ്റ്റന്മാരുടെ പട്ടികയിലും ഹർമൻപ്രീത് തന്റെ സ്ഥാനം കൂടുതൽ ശക്തമാക്കി. ക്യാപ്റ്റൻസിയിൽ ചരിത്രം കുറിച്ച ഈ മത്സരത്തിൽ ബാറ്റിംഗിലും മികച്ച പ്രകടനമാണ് ഹർമൻപ്രീത് പുറത്തെടുത്തത്. നാലാം നമ്പറിലിറങ്ങി ഉത്തരവാദിത്തത്തോടെ ബാറ്റ് ചെയ്ത താരം, 29 പന്തുകളിൽ നിന്ന് 31 റൺസ് നേടി ഇന്ത്യയെ 165 എന്ന ശക്തമായ സ്‌കോറിലേക്ക് നയിക്കുന്നതിൽ നിർണ്ണായക പങ്കുവഹിക്കുകയും ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
