സിംബാബ്‌വെക്കെതിരെ 72 റൺസിന്റെ കൂറ്റൻ ജയം നേടിയിട്ടും സൂപ്പർ 8 പോയന്റ് പട്ടികയിൽ വെസ്റ്റ് ഇൻഡീസിനെ മറികടക്കാനാവാതെ ഇന്ത്യ. ദക്ഷിണാഫ്രിക്കയോടേറ്റ കനത്ത തോൽവിയോടെ നെറ്റ് റൺറേറ്റിൽ ഏറെ പിന്നിലായിപ്പോയിരുന്നു.
എന്നാൽ സിംബാബ്‌വെക്കെതിരെ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ടീം ടോട്ടലുയർത്തിയിട്ടും ഇന്ത്യക്ക് 100 റൺസിന് മുകളിലുള്ള വിജയം നേടാനായില്ല. 108 റൺസിന് മുകളിലുള്ള ജയം നേടിയിരുന്നെങ്കിൽ ഇന്ത്യക്ക് വെസ്റ്റ് ഇൻഡീസിന്റെ നെറ്റ് റൺറേറ്റ് മറികടക്കാനാവുമായിരുന്നു. സിംബാബ്‌വെ ടോട്ടൽ 148 റൺസിൽ ഒതുക്കിയിരുന്നെങ്കിൽ ഇന്ത്യക്ക് നെറ്റ് റൺറേറ്റിൽ വിൻഡീസിനെ മറികടക്കാനാവുമായിരുന്നു. എന്നാൽ ദുബെയുടെ ഓവറുകളിൽ തകർത്തടിച്ച റിയാൻ ബെന്നറ്റ് സിംബാബ്‌വെ സ്‌കോർ 184 റൺസിലെത്തിച്ചതോടെ വിൻഡീസിനെ നെറ്റ് റൺറേറ്റിൽ മറികടക്കാനുളള അവസരം ഇന്ത്യ നഷ്ടമാക്കി.
ശിവം ദുബെയുടെ രണ്ടോവറുകളാണ് ഇന്ത്യയുടെ 100 റൺസിന് മുകളിലുള്ള ജയം തടഞ്ഞത്. രണ്ടോവറിൽ 46 റൺസാണ് ശിവം ദുബെ വഴങ്ങിയത്. രണ്ട് നോ ബോളും നാലു വൈഡുമെറിഞ്ഞ ദുബെ തന്റെ ആദ്യ ഓവറിൽ 26ഉം രണ്ടാം ഓവറിൽ 20ഉം റൺസാണ് വഴങ്ങിയത്. ഇതോടെ ഒരു ലോകകപ്പ് മത്സരത്തിൽ ആദ്യ രണ്ടോവറിൽ ഏറ്റവും കൂടുതൽ റൺസ് വഴങ്ങുന്ന ബൗളറെന്ന നാണക്കേട് ദുബെയുടെ തലയിലായി.
ജസ്പ്രീത് ബുമ്രക്കും ഹാർദ്ദിക് പാണ്ഡ്യക്കും ഓരോ ഓവർ വീതം ബാക്കിയുണ്ടായിട്ടും അവസാന ഓവർ ശിവം ദുബെക്ക് നൽകിയ സൂര്യകുമാറിന്റെ തീരുമാനവും തിരിച്ചടിയായി. അവസാന ഓവറിൽ സഞ്ജുവിന്റെ തകർപ്പൻ ക്യാച്ചിൽ ഒരു വിക്കറ്റെടുത്തെങ്കിലും 20 റൺസ് ദുബെ വിട്ടുകൊടുത്തു. 72 റൺസ് ജയത്തോടെ രണ്ട് കളികളിൽ ഒരു ജയമുള്ള ഇന്ത്യയുടെ നെറ്റ് റൺറേറ്റ് ഇപ്പോഴും 0.100 ആണ്. ദക്ഷിണാഫ്രിക്കക്കെതിരെ കനത്ത പരാജയം ഏറ്റുവാങ്ങിയെങ്കിലും വെസ്റ്റ് ഇൻഡീസിന് ഇപ്പോഴും +1.791 നെറ്റ് റൺറേറ്റുണ്ട്.
അവസാന മത്സരത്തിൽ ഇന്ത്യ ഞായറാഴ്ച വെസ്റ്റിൻഡീസിനെ നേരിടും. ഇന്ത്യയെയും വെസ്റ്റിൻഡീസിനെയും സംബന്ധിച്ച് ഇതൊരു ക്വാർട്ടർ ഫൈനൽ പോരാട്ടമാകും. ഇതിൽ ജയിക്കുന്നവർക്ക് ദക്ഷിണാഫ്രിക്കക്ക് പിന്നിൽ രണ്ടാം സ്ഥാനക്കാരായി സെമിയിലെത്താമെങ്കിലും മഴയോ മറ്റേതെങ്കിലും കാരണങ്ങളാലോ മത്സരം ഉപേക്ഷിക്കുകയും പോയന്റ് പങ്കുവെക്കുകയും ചെയ്താൽ ഇന്ത്യയെക്കാൾ മികച്ച നെറ്റ് റൺറേറ്റുള്ള വെസ്റ്റ് ഇൻഡീസ് സെമിയിലെത്തും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
