തിരുവനന്തപുരം: ഹൃദയമിടിപ്പുകൾ പെരുമ്പറമുഴക്കമായി മാറിയ നിമിഷങ്ങളിൽ ട്രിവാൻഡ്രം ടോയൽസിന്റെ ബാറ്റർ വി.അജിത്തിന്റെ ബാറ്റിൽതട്ടിയുയർന്ന പന്ത് ആനന്ദിന്റെ കരങ്ങളിലേക്ക് വന്നുവീണപ്പോൾ കാര്യവട്ടത്ത് കാലിക്കറ്റിന്റെ വിജയപതാക ഉയർന്നു. സെമിയിലേക്ക് കടക്കാൻ കഴിയാതെ പുറത്തുപോകേണ്ടിവരുമോ എന്ന സമ്മർദ്ദത്തിലായിരുന്ന കാലിക്കറ്റ് ഗ്‌ളോബ്സ്റ്റാർസ് ആഹ്‌ളാദാരവങ്ങൾ മുഴക്കിയപ്പോൾ കളി തോറ്റ ട്രിവാൻഡ്രത്തെക്കാൾ സങ്കടപ്പെട്ടത്
കാലിക്കറ്റിന്റെ തോൽവിക്ക് കാതോർത്ത് ഗാലറിയിലിരുന്ന കൊല്ലം സെയ്‌ലേഴ്‌സായിരുന്നു. ഇന്നലെ കാലിക്കറ്റ് തോറ്റിരുന്നെങ്കിൽ സെമിയിലേക്കുള്ള അവസരം ലഭിക്കുക ആദ്യ സീസൺ ചാമ്പ്യന്മാരായിരുന്ന കൊല്ലത്തിനായിരുന്നു.
നിർണായകമായ മത്സരത്തിൽ ആദ്യം ബാറ്റുചെയ്ത കാലിക്കറ്റ് നിശ്ചിത 20 ഓവറിൽ ആറുവിക്കറ്റ് നഷ്ടത്തിൽ ഉയർത്തിയത് 184 റൺസാണ്. ട്രിവാൻഡ്രത്തിന്റെ മറുപടി 19.3 ഓവറിൽ 177ൽ അവസാനിച്ചു. ഏഴ് റൺസിന് കാലിക്കറ്റിന്റെ ജയം. നാലോവറിൽ 13 റൺസ് മാത്രം വഴങ്ങി അഞ്ചുവിക്കറ്റ് വീഴ്ത്തിയ വിഘ്‌നേഷ് പുത്തൂരിന്റെ മാസ്മരിക പ്രകടനമാണ് കാലിക്കറ്റിന് കരുത്തായത്.
ഓപ്പണറായിറങ്ങി ഒറ്റയാനെപ്പോലെ ക്രീസിൽ നിന്ന് 62 പന്തുകളിൽ 10 ഫോറുകളും 8 സിക്‌സുകളുമടക്കം 118 റൺസ് അടിച്ചുകൂട്ടിയ വിഷ്ണു വിനോദിന്റെ വെല്ലുവിളി മറികടന്നാണ് കാലിക്കറ്റ് ജയിച്ചത്. വിഘ്‌നേഷിന്റെ മാന്ത്രിക ബൗളിംഗിനിടയിലും റണ്ണടിച്ചുകൂട്ടിയ വിഷ്ണു വിനോദിനെയും വാലറ്റക്കാരൻ കെ.അജീഷിനെയും 19ാം ഓവറിൽ പുറത്താക്കിയ അഖിൽ സ്‌കറിയയാണ് കാലിക്കറ്റിന് വീണ്ടും ജീവശ്വാസം നൽകിയത്.
ജയിക്കാൻ 8 റൺസ് വേണ്ടിയിരുന്ന അഫ്താബിന്റെ അവസാനഓവറിൽ ഒരു റൺസേ ട്രിവാൻഡ്രത്തിന് നേടാനായുള്ളൂ. വിഘ്‌നേഷ് പുത്തൂരാണ് പ്ലെയർ ഓഫ് ദി മാച്ച്.
പ്രാഥമിക റൗണ്ടിലെ അവസാന മത്സരത്തിൽ തൃശൂർ ടൈറ്റാൻസിനെ തോൽപ്പിച്ച് ആലപ്പി റിപ്പിൾസ് പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. ഇന്നലെ മൂന്ന് വിക്കറ്റിനായിരുന്നു റിപ്പിൾസിന്റെ ജയം. ആദ്യം ബാറ്റുചെയ്ത ടൈറ്റാൻസ് 140 റൺസിന് ആൾഔട്ടായപ്പോൾ റിപ്പിൾസ് 18.5 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.
ഇതോടെ ടൂർണമെന്റിന്റെ സെമിഫൈനൽ ലൈനപ്പായി. ആദ്യ സെമിഫൈനലിൽ ട്രിവാൻഡ്രം റോയൽസ് തൃശൂർ ടൈറ്റാൻസിനെയും. രണ്ടാം സെമിയിൽ ആലപ്പി റിപ്പിൾസ് കാലിക്കറ്റ് ഗ്‌ളോബ്സ്റ്റാർസിനെ നേരിടും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
