JULY 24, 2024, 3:42 PM
ആശിഷ് നെഹ്റ ഗുജറാത്ത് ടൈറ്റൻസിന്റെ പരിശീലകസ്ഥാനം ഒഴിയുമെന്ന് റിപ്പോർട്ട്. ആദ്യ സീസണിൽ തന്നെ ഹാർദ്ദിക് പാണ്ഡ്യയുടെ കീഴിൽ ഗുജറാത്ത് ചാമ്ബ്യന്മാർ ആകുന്നതിൽ പരിശീലകനെന്ന നിലയിൽ മുഖ്യപങ്ക് വഹിക്കാൻ നെഹ്‌റയ്ക്ക് സാധിച്ചിരുന്നു.
തുടർച്ചയായി രണ്ടാം സീസണിലും ഫൈനലിൽ എത്തിയതോടെയാണ് കോച്ചെന്ന നിലയിൽ നെഹ്‌റയുടെ സ്ഥാനം ഉയർന്നത്. കഴിഞ്ഞ ഐപിഎൽ സീസണിൽ ഹാർദ്ദിക് പാണ്ഡ്യ മുംബൈയിലേക്ക് ചേക്കേറിയതോടെ ശുഭ്മാൻ ഗില്ലിന്റെ നേതൃത്വത്തിലായിരുന്നു ഗുജറാത്ത് ഐപിഎല്ലിൽ കളിച്ചത്. എന്നാൽ ഗില്ലിന്റെ ക്യാപ്റ്റൻസിയിൽ കളിച്ച 14 മത്സരങ്ങളിൽ അഞ്ച് വിജയങ്ങളുമായി പോയന്റ് പട്ടികയിൽ എട്ടാമതായാണ് ഗുജറാത്ത് ടൈറ്റൻസ് ഫിനിഷ് ചെയ്തത്.
ഇതോടെയാണ് നെഹ്‌റ ടീം വിടുന്നതിനെ പറ്റി ആലോചിക്കുന്നത്. നെഹ്‌റ ടീം വിടുന്നതോടെ പരിശീലകനായി യുവരാജ് സിംഗിനെ ടീമിലെത്തിക്കാനുള്ള ശ്രമത്തിലാണ് ഗുജറാത്ത് അധികൃതർ. ഗുജറാത്ത് ടീം നായകൻ കൂടിയായ ശുഭ്മാൻ ഗില്ലിന്റെ കരിയർ രൂപപ്പെടുത്തുന്നതിൽ വലിയ പങ്ക് വഹിച്ചിട്ടുള്ള താരമാണ് യുവരാജ്. ഈ ബന്ധം ഗുജറാത്തിന് പ്രയോജനകരമാകുമെന്നാണ് വിദഗ്ധർ കരുതുന്നത്.
അതേസമയം ഈ വാർത്തകളോട് യുവരാജ് ഇനിയും മനസ് തുറന്നിട്ടില്ല. ശുഭ്മാൻ ഗില്ലിന്റെ പ്രത്യേക താത്പര്യപ്രകാരമാണ് യുവിയെ മുഖ്യ പരിശീലകനായി പരിഗണിക്കുന്നത് എന്നാണ് സൂചന. യുവരാജ് പരിശീലകനായാൽ അടുത്ത മെഗാ താരലേലത്തിൽ ഹൈദരാബാദ് താരമായ അഭിഷേക് ശർമയെ ടീമിലെത്തിക്കാൻ ഗുജറാത്ത് ശ്രമിക്കുമെന്ന് ഉറപ്പാണ്. ഗില്ലിന് പുറമെ അഭിഷേക് ശർമയുടെയും മെന്ററാണ് യുവരാജ്.