രക്ഷാബന്ധനോടനുബന്ധിച്ച് പ്രമുഖ ജ്വല്ലറി ബ്രാന്‍ഡായ ഗിവ പുറത്തിറക്കിയ പുതിയ പരസ്യ ചിത്രത്തില്‍ ബോളിവുഡ് നടി കൃതി സാനന്‍ ധരിച്ച വസ്ത്രത്തെച്ചൊല്ലി വന്‍ വിവാദം. ബ്രാ ലെറ്റ് ശൈലിയിലുള്ള ബ്ലൗസും കേപ് ഷ്രഗും ധരിച്ച് സഹോദരനും വളര്‍ത്തുനായയ്ക്കും കൃതി രാഖി കെട്ടുന്ന പരസ്യ രംഗമാണ് സമൂഹ മാധ്യമങ്ങളില്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചത്. ആചാരങ്ങളെ അപമാനിക്കുന്ന രീതിയിലാണ് വസ്ത്രധാരണമെന്ന് ആരോപിച്ച് നടിയും ബിജെപി എംപിയുമായ കങ്കണ റനൗട്ടും രംഗത്തെത്തിയിരുന്നു. അനാവശ്യമായി ബിക്കിനി ശൈലിയിലുള്ള വസ്ത്രങ്ങള്‍ ധരിച്ച് രാഖി കെട്ടുന്നത് അറപ്പുളവാക്കുന്നതാണെന്ന് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ കങ്കണ പരസ്യമായി തുറന്നടിച്ചു.
വിമര്‍ശനങ്ങള്‍ കടുത്തതോടെ ആരുടെയും വികാരങ്ങളെ മനപൂര്‍വം മുറിവേല്‍പ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് വ്യക്തമാക്കി ജ്വല്ലറി ബ്രാന്‍ഡായ ഗിവ രംഗത്തെത്തി. ഇന്ത്യന്‍ സംസ്‌കാരത്തോടും പാരമ്പര്യങ്ങളോടും ഉയര്‍ന്ന ബഹുമാനമുണ്ടെന്നും എല്ലാ വിഭാഗം ജനങ്ങളുടെയും ആദരം മുന്‍നിര്‍ത്തി പരസ്യം എല്ലാ മാധ്യമങ്ങളില്‍ നിന്നും പിന്‍വലിക്കുകയാണെന്നും അവര്‍ ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. വളര്‍ത്ത് മൃഗങ്ങളെക്കൂടി ആഘോഷങ്ങളുടെ ഭാഗമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു പരസ്യം നിര്‍മ്മിച്ചതെന്നും ബ്രാന്‍ഡ് വ്യക്തമാക്കി.
എന്നാല്‍ തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് കൃതി സാനന്‍ ശക്തമായ ഭാഷയില്‍ മറുപടി നല്‍കി. സംസ്‌കാരവും പാരമ്പര്യവും മനസിലാണ് സൂക്ഷിക്കേണ്ടതെന്നും അല്ലാതെ വസ്ത്രത്തിന്റെ കഴുത്തിലല്ല നോക്കേണ്ടതെന്നും കൃതി തിരിച്ചടിച്ചു. സ്ത്രീകള്‍ എന്ത് ധരിക്കണമെന്ന് ഉപദേശിക്കുന്നത് സമൂഹം എപ്പോഴാണ് അവസാനിപ്പിക്കുക എന്ന് ചോദിച്ച നടി, വസ്ത്രം നോക്കിയല്ല ഒരു സ്ത്രീയെ അളക്കേണ്ടതെന്നും വ്യക്തമാക്കി. നായ്ക്കളെ കുടുംബത്തിലെ അംഗങ്ങളായാണ് കാണുന്നതെന്നും രക്ഷാബന്ധന്‍ പരസ്പര സംരക്ഷണത്തിന്റെ ഉറപ്പാണെന്നും കൃതി പ്രതികരിച്ചു.
കൃതിക്ക് പിന്തുണയുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും രംഗത്തെത്തി. ഒരു സ്ത്രീ എന്ത് ധരിക്കുന്നു അല്ലെങ്കില്‍ എന്ത് ചെയ്യുന്നു എന്നത് അവളുടെ പൂര്‍ണ്ണമായ വ്യക്തിപരമായ തിരഞ്ഞെടുപ്പാണെന്ന് രാഹുല്‍ ഗാന്ധി ഓര്‍മ്മിപ്പിച്ചു. സ്ത്രീകള്‍ അവരുടെ സ്വാതന്ത്ര്യം വിനിയോഗിക്കുന്നതിന്റെ പേരില്‍ അവരെ ട്രോളുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം, 'പുരുഷാധിപത്യത്തെ തകര്‍ക്കുക' എന്ന ഹാഷ്ടാഗോടെയാണ് കൃതിയുടെ നിലപാടിന് പിന്തുണ പ്രഖ്യാപിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
