2008 ഐപിഎലിനിടെയുണ്ടായ ‘സ്ലാപ്ഗേറ്റ്’ സംഭവത്തിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിങ്ങിനെതിരെ തുറന്നടിച്ച് മലയാളി താരം എസ്.ശ്രീശാന്ത്.
2008-ലെ ആദ്യ ഐപിഎല്‍ സീസണിലാണ് ഹര്‍ഭജന്‍ സിങ് ശ്രീശാന്തിന്റെ മുഖത്തടിച്ചത്. കിങ്‌സ് ഇലവന്‍ പഞ്ചാബ് ടീമിലായിരുന്ന ശ്രീശാന്ത്, മത്സരത്തില്‍ ഹര്‍ഭജന്‍ സിങ്ങിന്റെ മുംബൈ ഇന്ത്യന്‍സിനെ പരാജയപ്പെടുത്തി. ഇതിന് പിന്നാലെ ഹര്‍ഭജന്‍ സിങ്ങിനെ പരിഹസിച്ചപ്പോഴാണ് ഹര്‍ഭജന്‍ ശ്രീശാന്തിനെ മുഖത്തടിച്ചത്. ക്രിക്കറ്റ് ലോകത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച വിവാദം കൂടിയായിരുന്നു ഇത്. സംഭവത്തിന് പിന്നാലെ ഹര്‍ഭജന്‍ സിങ്ങിനെ സീസണിലെ ബാക്കിയുള്ള എല്ലാ മത്സരങ്ങളില്‍നിന്നും വിലക്കി. ഏറെ വര്‍ഷങ്ങള്‍ക്കുശേഷം താന്‍ ചെയ്തത് തെറ്റാണെന്ന് സമ്മതിച്ച് ഹര്‍ഭജന്‍ സിങ് പലപ്പോഴായി രംഗത്തെത്തിയിട്ടുണ്ട്.
ഹര്‍ഭജന്റേത് വെറും അഭിനയമാണെന്നും ഹര്‍ഭജന്‍ തന്നെ മുഖത്തടിച്ചപ്പോള്‍ തിരിച്ച് തല്ലിയിരുന്നെങ്കില്‍ ആജീവാനന്ത വിലക്ക് എനിക്ക് ലഭിക്കുമായിരുന്നുവെന്നും ശ്രീശാന്ത് പറഞ്ഞു.
'ഈയിടെ ഹര്‍ഭജന്‍ സിങ് ആ സംഭവത്തെ ആസ്പദമാക്കി ഒരു ആഡ് ഉണ്ടാക്കി, പുള്ളി പൈസ ഉണ്ടാക്കി. 80 ലക്ഷമോ ഒരു കോടി രൂപയോ ആണത്. എന്നിട്ട് എന്നെ വിളിച്ചു, അതിന്റെ സ്റ്റോറി ഇടണമെന്നാവശ്യപ്പെട്ടു. ഞാന്‍ പറഞ്ഞത്, പൊറുക്കാം, പക്ഷേ മറക്കരുത് എന്നാണ്. ഒരാള്‍ ഒരു തെറ്റ് നമുക്ക് എതിരെ ചെയ്താല്‍ നമുക്കത് പൊറുക്കാം. പക്ഷേ മറക്കരുത്. മറന്നു കഴിഞ്ഞാല്‍ ആ വ്യക്തി നമ്മുടെ അടുത്ത് വീണ്ടും അതേ തെറ്റ് ചെയ്യും. അതിന് വലിയ ഉദാഹരണം അദ്ദേഹംതന്നെയാണ്. അതില്‍ ഒരു സംശയവും ഇല്ല' -ശ്രീശാന്ത് പറയുന്നു.
സംഭവത്തെക്കുറിച്ച് ശ്രീശാന്ത് ഇതുവരെ ഒന്നും പറഞ്ഞിട്ടില്ലല്ലോ എന്ന് പറഞ്ഞു കാത്തിരിക്കുകയാണ് ചിലര്‍. അവര്‍ക്ക് വേണ്ടി പറയുകയാണ്; ഞാനും ഹര്‍ഭജനുമായിട്ട് ഒരു ബന്ധവും ഇല്ല. ഞാന്‍ എപ്പോഴും ഒരു ബ്രദര്‍ ആണ് എന്നൊക്കെ പറയുമായിരുന്നു അദ്ദേഹം. ആയിരുന്നു. പക്ഷേ രണ്ടു മാസം മുമ്പ് എന്തോ ആഡ് ചെയ്തു. അതിനു ശേഷം ഞാന്‍ എന്റെ ഇന്‍സ്റ്റയില്‍ വരെ പുള്ളിയെ ബ്ലോക്ക് ചെയ്തിരിക്കുകയാണ്. എന്റെ അച്ഛനും അമ്മയും പഠിപ്പിച്ചത് പൊറുക്കാനാണ്. അദ്ദേഹത്തിനെതിരേ എനിക്ക് ഒരു പരാതിയും ഇല്ലെന്നും എനിക്ക് അദ്ദേഹത്തിന്റെ ആവശ്യമില്ലെന്നും ശ്രീശാന്ത് പറഞ്ഞു.
പല അഭിമുഖങ്ങളിലും അശ്വിന്റെ ഇന്റര്‍വ്യൂവിലുമെല്ലാം ഹര്‍ഭജന്‍ സിങ് തന്റെ മോളുടെ കഥ പറഞ്ഞതിനെയും ശ്രീശാന്ത് എടുത്തുപറയുന്നുണ്ട്. ഇത് വിഷമമുണ്ടാക്കിയെന്നാണ് ശ്രീശാന്ത് പറയുന്നത്. ഇതൊക്കെ കാണുമ്പോള്‍ ആരും വിചാരിക്കും. എന്തൊരു നല്ല മനുഷ്യനാണ് അദ്ദേഹമെന്ന്. നല്ല മനുഷ്യനാണ്. പക്ഷേ എന്റെ അടുത്ത് ഇന്ത്യന്‍ ടീമില്‍ കളിക്കുമ്പോള്‍ തൊട്ട് ഇപ്പോള്‍ വരെ, വ്യക്തിപരമായ അഭിപ്രായത്തില്‍ വെറും അഭിനയമായിരുന്നു അദ്ദേഹത്തിന്റേത്. അത് എനിക്ക് പറ്റില്ലെന്നും ആ ഒരു വിഷയം കുറെ മലയാളികള്‍ എന്റെ അടുത്ത് ചോദിച്ചിരുന്നുവെന്നും ശ്രീശാന്ത് പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
