ചെന്നൈ: വിവാഹമോചന കേസിൽ നടൻ രവി മോഹന് ആശ്വാസമായി ചെന്നൈ കുടുംബ കോടതിയുടെ നിർണായക ഉത്തരവ്. കേസ് തീർപ്പാകുന്നതുവരെ ഇടക്കാല ജീവനാംശമായി പ്രതിമാസം 40 ലക്ഷം രൂപ അനുവദിക്കണമെന്ന ഭാര്യ ആർത്തിയുടെ ആവശ്യം കോടതി തള്ളി. പകരം പ്രതിമാസം 3 ലക്ഷം രൂപ നൽകിയാൽ മതിയെന്ന് രവി മോഹനോട് കോടതി നിർദേശിച്ചു.
മക്കളെ കാണാനും അവർക്കൊപ്പം സമയം ചെലവഴിക്കാനും കൃത്യമായ വ്യവസ്ഥകളോടെ രവി മോഹന് കോടതി അനുമതി നൽകിയിട്ടുണ്ട്. മക്കളെ കാണാൻ അനുവദിക്കുന്നില്ലെന്ന പരാതിയും നടൻ കോടതിയെ അറിയിച്ചിരുന്നു.
മക്കളുടെ സ്കൂൾ ഫീസും മറ്റ് ചെലവുകളും രവി മോഹൻ വഹിക്കുന്നില്ലെന്നാരോപിച്ചാണ് കഴിഞ്ഞ ജൂണിൽ ആർത്തി കുടുംബ കോടതിയെ സമീപിച്ചത്. 2025 ഏപ്രിൽ മുതൽ കുട്ടികളുടെ വിദ്യാഭ്യാസത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി പണം നൽകിയിട്ടില്ലെന്നും, തനിക്കും മക്കൾക്കും വേണ്ടി പ്രതിമാസം 40 ലക്ഷം രൂപ ഇടക്കാല ജീവനാംശമായി അനുവദിക്കണമെന്നുമാണ് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്.
എന്നാൽ ജീവനാംശവുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് പുറത്തുവന്നതോടെ സാമൂഹ്യമാധ്യമങ്ങളിൽ ആർത്തിക്കെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. വ്യക്തിപരമായ അധിക്ഷേപങ്ങളും പരിഹാസപരമായ പ്രതികരണങ്ങളും വിവിധ പ്ലാറ്റ്ഫോമുകളിൽ പ്രചരിക്കുന്നുണ്ട്.
2009 ജൂൺ 4-നാണ് രവി മോഹനും ആർത്തിയും വിവാഹിതരായത്. 15 വർഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം 2024 സെപ്റ്റംബറിലാണ് ഇരുവരും വേർപിരിയുന്നതായി പ്രഖ്യാപിച്ചത്.
വർഷങ്ങളായി ആർത്തിയും കുടുംബവും തന്നെ അടിമയെപ്പോലെയാണ് പരിഗണിച്ചതെന്നും നിരന്തരം അപമാനങ്ങൾ നേരിടേണ്ടിവന്നതായും രവി മോഹൻ നേരത്തെ ആരോപിച്ചിരുന്നു. അതേസമയം, തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് രവി മോഹൻ ഏകപക്ഷീയമായി വിവാഹമോചനം പ്രഖ്യാപിച്ചതെന്നായിരുന്നു ആർത്തിയുടെ പ്രതികരണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
