ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നടന്ന വിദ്യാര്‍ഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ട് നടി പേളി മാണിയും പ്രശസ്ത സംവിധായകന്‍ സിബി മലയിലിന്റെ മകന്‍ ജോയും തമ്മിലുള്ള സോഷ്യല്‍ മീഡിയ തര്‍ക്കം വലിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുന്നു. പ്രക്ഷോഭങ്ങളിലെ അക്രമ സംഭവങ്ങളില്‍ നിന്ന് വിദ്യാര്‍ഥികള്‍ പിന്മാറണമെന്നും ജീവനാണ് പരമപ്രധാനമെന്നും വ്യക്തമാക്കിക്കൊണ്ട് പേളി പങ്കുവെച്ച കുറിപ്പാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. പേളിയുടെ ഈ നിലപാടിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി ജോ രംഗത്തെത്തുകയായിരുന്നു.
ഡല്‍ഹിയില്‍ നടന്ന നീറ്റ് പരീക്ഷാ പേപ്പര്‍ ചോര്‍ച്ചയ്‌ക്കെതിരെയുള്ള വിദ്യാര്‍ഥി പ്രതിഷേധത്തെയും അതിനുനേരെയുണ്ടായ പൊലീസ് നടപടികളെയും ചൂണ്ടിക്കാട്ടിയാണ് ജോ തന്റെ ആദ്യ പോസ്റ്റിലൂടെ പേളിയെ വിമര്‍ശിച്ചത്. അക്രമങ്ങള്‍ക്കെതിരെ സംസാരിക്കുമ്പോള്‍ വിദ്യാര്‍ഥികള്‍ നേരിടുന്ന അനീതിയും തടസ്സങ്ങളും കാണാതെ പോകരുതെന്നും രാജ്യ സ്വാതന്ത്ര്യത്തിനായി പോരാടിയവരുടെ ത്യാഗങ്ങളെ അപമാനിക്കുന്നതിന് തുല്യമാണ് ഇത്തരം നിലപാടുകളെന്നും ജോ കുറ്റപ്പെടുത്തി. പേളിയുടെ ഈ നിലപാടിന് താഴെ 'ഷെയിം ഓണ്‍ യു' എന്ന് ജോ കമന്റ് ചെയ്യുകയും തുടര്‍ന്ന് തന്റെ വിയോജിപ്പ് വിശദീകരിച്ച് ഏഴ് സ്ലൈഡുകളുള്ള ദീര്‍ഘമായ പോസ്റ്റ് പങ്കുവെക്കുകയുമായിരുന്നു.
എന്നാല്‍ ഈ വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി പേളി മാണി ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ നടത്തിയ പ്രതികരണമാണ് വിഷയം കൂടുതല്‍ വഷളാക്കിയത്. വിമര്‍ശനം ഉന്നയിച്ചത് സിബി മലയിലാണെന്ന തെറ്റിദ്ധാരണയില്‍, 'പരാജയപ്പെട്ട ഒരു സിനിമാക്കാരന്‍ തനിക്കെതിരെ പത്ത് പേജ് തിരക്കഥ എഴുതുന്നു' എന്ന രീതിയിലായിരുന്നു പേളിയുടെ മറുപടി. കൂടാതെ തനിക്ക് അഹിംസയിലും സമാധാനത്തിലുമാണ് വിശ്വാസമെന്നും തന്റെ അഭിപ്രായ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും അവകാശമില്ലെന്നും പേളി വ്യക്തമാക്കി. തനിക്ക് പ്രിയപ്പെട്ട നിറം കാവിയാണെന്നും പേളി തന്റെ സ്റ്റോറിയില്‍ കുറിച്ചു.
പേളിയുടെ അപമാനകരമായ പ്രസ്താവനയ്ക്ക് പിന്നാലെ ശക്തമായ മറുപടിയുമായി ജോ വീണ്ടും രംഗത്തെത്തി. താന്‍ ഒരു പരാജയപ്പെട്ട സിനിമാക്കാരന്റെ മകനാണെന്നും എന്നാല്‍ നട്ടെല്ലുള്ള ഒരു മകനെയാണ് തന്റെ അച്ഛനായ സിബി മലയില്‍ വളര്‍ത്തിയതെന്നും ജോ തിരിച്ചടിച്ചു. ഏഴ് സ്ലൈഡുകളുള്ള തന്റെ പോസ്റ്റ് വായിക്കാന്‍ മടി കാണിച്ച പേളി വിഷയത്തെ വ്യക്തിപരമായി ആക്രമിക്കാനാണ് മുതിര്‍ന്നതെന്നും ജോ ആരോപിച്ചു. വ്യക്തിപരമായ ഏത് തരത്തിലുള്ള ആക്രമണങ്ങളെയും നിയമപരമായി തന്നെ നേരിടുമെന്ന് മുന്നറിയിപ്പ് നല്‍കിക്കൊണ്ടാണ് ജോ തന്റെ മറുപടി അവസാനിപ്പിച്ചത്.
നിലവില്‍ സോഷ്യല്‍ മീഡിയയില്‍ ഈ വിഷയത്തെച്ചൊല്ലി ഇരുപക്ഷത്തും വലിയ രീതിയിലുള്ള വാദപ്രതിവാദങ്ങളാണ് നടക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
