തീർത്തും വ്യത്യസ്തമായ കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുകയും പരീക്ഷണ ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ അഭിനയിക്കുകയും ചെയ്തിട്ടുള്ള നടനാണ് അക്ഷയ് കുമാർ. സമീപകാലത്ത് അഭിമുഖീകരിക്കേണ്ടി വന്ന തുടർച്ചയായ പരാജയങ്ങളെക്കുറിച്ച് ഇപ്പോൾ സംസാരിച്ചിരിക്കുകയാണ് നടൻ.
ബോളിവുഡ് നിർമ്മാതാക്കൾ ഒരു കാലത്ത് ഏറ്റവുമധികം മിനിമം ഗ്യാരൻറി കൽപ്പിച്ചിരുന്ന താരമായിരുന്നു അക്ഷയ് കുമാർ. ബോളിവുഡിൽ ഏറ്റവുമധികം 200 കോടി ക്ലബ്ബ് ചിത്രങ്ങളുടെ ഉടമയെന്ന് ഇൻറസ്ട്രിയിൽ അദ്ദേഹം വാഴ്ത്തപ്പെട്ടിരുന്നു. റിലീസ് ചെയ്യുന്ന ചിത്രങ്ങളെല്ലാം ഒന്നിനുപിറകേ ഒന്നായി പരാജയപ്പെടുന്ന അവസ്ഥയാണിപ്പോൾ ബോളിവുഡ് സൂപ്പർതാരം അക്ഷയ് കുമാറിന്.
ഒടുവിൽ പുറത്തിറങ്ങിയ സർഫിറയും പരാജയം തന്നെയാണ്. തുടർപരാജയങ്ങളേക്കുറിച്ച് ഒരഭിമുഖത്തിൽ അക്ഷയ് കുമാർ പറഞ്ഞ അഭിപ്രായം ശ്രദ്ധേയമാവുകയാണ്. ഒരു സിനിമയുടെ വിധി തന്റെ കൈകളിലല്ല എന്നാണ് അക്ഷയ് പറഞ്ഞത്.
എന്നിരുന്നാലും ഈ പരാജയത്തിലും അക്ഷയ് കുമാർ ശുഭാപ്തി വിശ്വാസത്തിലാണ്. ഫോബ്സ് മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് തന്റെ ചിത്രങ്ങൾ തുടർച്ചയായി പരാജയപ്പെടുന്നതിനെക്കുറിച്ച് അക്ഷയ് കുമാർ സംസാരിക്കുന്നത്.
“ഓരോ സിനിമയുടെ പിന്നിലും ധാരാളം രക്തവും വിയർപ്പും പാഷനും എല്ലാമുണ്ട്. അത്തരത്തിൽ എടുക്കുന്ന സിനിമ പരാജയപ്പെടുന്നത് കാണുന്നത് ഹൃദയഭേദകമാണ്. പക്ഷെ ഇതിനെയെല്ലാം ശുഭാപ്തി വിശ്വാസത്തോടെ എടുക്കണം. ഓരോ പരാജയവും നിങ്ങളെ വിജയത്തിൻറെ മൂല്യം പഠിപ്പിക്കുകയും അത് നേടാനുള്ള ആഗ്രഹം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഭാഗ്യവശാൽ, എൻറെ കരിയറിൽ നേരത്തെ തന്നെ ഇത് കൈകാര്യം ചെയ്യാൻ ഞാൻ പഠിച്ചുവെന്നാണ് അക്ഷയ് കുമാർ പറയുന്നത്.
തീർച്ചയായും പരാജയം നിങ്ങളെ വേദനിപ്പിക്കുകയും ബാധിക്കുകയും ചെയ്യും. പക്ഷേ അത് സിനിമയുടെ വിധിയെ മാറ്റില്ല. ഇത് നിങ്ങളുടെ നിയന്ത്രണത്തിലുള്ള ഒന്നല്ല. നിങ്ങളുടെ നിയന്ത്രണത്തിലുള്ളത് കൂടുതൽ കഠിനാധ്വാനം ചെയ്യുക, തിരുത്തലുകൾ നടത്തുക, നിങ്ങളുടെ അടുത്ത സിനിമയ്ക്ക് വേണ്ടി സ്വയം സമർപ്പിക്കുക എന്നതാണ്. അങ്ങനെയാണ് ഞാൻ എൻറെ ഊർജ്ജം പരാജയത്തിന് ശേഷം വീണ്ടെടുക്കുകയും അടുത്തതിലേക്ക് നീങ്ങാൻ ശ്രമിക്കുകയും ചെയ്യുന്നത്. നമ്മുടെ ശ്രദ്ധയും ഊർജ്ജവും വേണ്ട സ്ഥലത്ത് കേന്ദ്രീകരിക്കണം" -അക്ഷയ് പറഞ്ഞു.
2024 ഏപ്രിലിൽ "ബഡേ മിയാൻ ഛോട്ടെ മിയാൻ" എന്ന ചിത്രത്തിൻറെ വൻ പരാജയത്തിന് ശേഷം, അക്ഷയ് കുമാറിൻറെ ഏറ്റവും പുതിയ റിലീസായ സർഫിറ ബോക്സോഫീസിൽ വൻ ദുരന്തമായി മാറി. നടൻ സൂര്യയ്ക്ക് മികച്ച നടനുള്ള ദേശീയ ചലച്ചിത്ര അവാർഡ് നേടിയ "സൂരറൈ പൊട്ര്" എന്ന തമിഴ് ചിത്രത്തിൻറെ റീമേക്കാണ് സർഫിറ. 100 കോടിക്കടുത്ത് ബജറ്റിൽ ഒരുക്കിയ ചിത്രം 12 ദിവസം തികയുമ്പോൾ ഇന്ത്യൻ ബോക്സോഫീസിൽ വെറും 21.5 കോടി രൂപ മാത്രമാണ് നേടിയതെന്ന് ഇൻഡസ്ട്രി ട്രാക്കർ സാക്നിൽക് പറയുന്നത്.
ഖേൽ ഖേൽ മേം ആണ് അക്ഷയ് കുമാറിന്റേതായി ഒടുവിൽ പ്രഖ്യാപിക്കപ്പെട്ടത്. തപ്സി പന്നു, വാണി കപൂർ, അമ്മി വിർക്ക്, ആദിത്യ സീൽ, പ്രഗ്യാ ജയ്സ്വാൾ, ഫർദീൻ ഖാൻ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ. ആഗസ്റ്റ് 15-ന് ചിത്രം തിയേറ്ററുകളിലെത്തും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
