വിഷു റിലീസുകളുടെ ആവേശത്തിന് മുന്നിലും കുലുങ്ങാതെ മികച്ച പ്രതികരണവുമായി പൃഥ്വിരാജ്-ബ്ലെസി സിനിമയായ ആടുജീവിതം മുന്നേറുകയാണ്. മാര്‍ച്ച് 28ന് തിയേറ്ററുകളിലെത്തിയ സിനിമ ലൂസിഫറിന്റെ ലൈഫ് ടൈം കളക്ഷനായ 128 കോടിയും മറികടന്നുകൊണ്ട് തിയേറ്ററുകളില്‍ കുതിപ്പ് തുടരുകയാണ്. പുതിയ സിനിമകളുടെ വരവിലും ആടുജീവിതത്തിന് മികച്ച കളക്ഷനാണ് ലഭിക്കുന്നത്.
ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കിയൊരുക്കിയ സിനിമയില്‍ പൃഥ്വിരാജാണ് നജീബെന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഓസ്‌കര്‍ ജേതാക്കളായ എ ആര്‍ റഹ്മാന്‍ സംഗീതവും റസൂല്‍ പൂക്കുട്ടി ശബ്ദമിശ്രണവും ചെയ്ത സിനിമയില്‍ ഹോളിവുഡ് താരമായ ജിമ്മി ജീന്‍ ലൂയിസും ഒരു പ്രധാനവേഷത്തിലെത്തുന്നുണ്ട്. തിയേറ്റര്‍ വിജയത്തിന്റെ പശ്ചാത്തലത്തില്‍ സിനിമയിലെ ഏറെ പ്രേക്ഷകശ്രദ്ധ നേടിയ ഗാനമായ ഓമനെയുടെ വീഡിയോ കഴിഞ്ഞ ദിവസം ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. അമലപോളാണ് സിനിമയിലെ നായിക കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുള്ളത്.
ബോക്സോഫീസിൽ കളക്ഷൻ റെക്കോർഡുകൾ തകർത്ത് കുതിക്കുന്നതിനിടെ ചിത്രവുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങളിൽ ഉയർന്നുവന്ന ഒരു വിവാദമാണ് ചിത്രം വിജയിച്ചപ്പോൾ യഥാർത്ഥ നജീബിന് എന്ത് കൊടുത്തുവെന്നത്. എന്നാൽ ഇപ്പോൾ തന്നെ സഹായിച്ചവരുടെ പേരുകൾ വെളിപ്പെടുത്തിയിരിക്കുകയാണ് നജീബ്.
പൃഥ്വിരാജും എ.ആർ. റഹ്‌മാനും തന്നെ സാമ്പത്തികമായി സഹായിച്ചുവന്നാണ് നജീബ് വെളിപ്പെടുത്തിയത്. "പൃഥ്വിരാജും എ.ആർ. റഹ്‌മാനും എനിക്ക് പൈസ തന്ന് സഹായിച്ചിട്ടുണ്ട്. ഞാനായിട്ട് ഇതുവരെയും ആരുടെ അടുത്തും പൈസ ചോദിച്ചിട്ടുമില്ല, ഒന്നുമില്ല. മാധ്യമങ്ങളും മറ്റുള്ള ചിലരുമാണ് ഈ പ്രശ്‌നങ്ങളൊക്കെ ഉണ്ടാക്കുന്നത്. നജീബിന് എന്തുകൊടുത്തു, നജീബിന് എന്തുകൊടുത്തു എന്നാണ് ഇവർ ചോദിക്കുന്നത്. എന്തുകൊണ്ടാണ് ആളുകൾ ഇങ്ങനെയൊക്കെ പറയുന്നതെന്ന് ഞാൻ വിളിച്ചു ചോദിക്കുകയും ചെയ്തു.
ബ്ലെസി സാറിനും അതുപോലെ ശല്യമായതുകൊണ്ടാണ് അവർ അന്ന് അങ്ങനെ പറഞ്ഞത്. ഒരു കാരണവശാലും ഇത് പുറത്തറിയരുതെന്ന് എനിക്കു പൈസ തന്ന പൃഥ്വിരാജും റഹ്‌മാനും പറഞ്ഞിരുന്നു. അതുകൊണ്ടാണ് ഞാൻ ഇക്കാര്യം ആരോടും ഇതുവരെ പറയാതിരുന്നത്" എന്നാണ് നജീബ് വ്യക്തമാക്കിയത്. ആടുജീവിതം സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിൽ നജീബിനെ ഒരാൾ സഹായിച്ചിട്ടുണ്ടെന്ന് ബ്ലെസി വെളിപ്പെടുത്തിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്