കഴിഞ്ഞ വർഷം കസാഖ്സ്ഥാനിൽ നടന്ന സംഗീതപരിപാടിക്കിടെ തന്റെ കഴുത്തിൽ ഭീമൻ ചീവീട് വന്നിരുന്ന നിമിഷത്തെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് പ്രശസ്ത ഹോളിവുഡ് ഗായികയും നടിയുമായ ജെന്നിഫർ ലോപ്പസ്. ജേസൺ ബാറ്റ്മാൻ, സീൻ ഹെയ്സ്, വിൽ ആർനെറ്റ് എന്നിവർ ചേർന്ന് നടത്തുന്ന പ്രമുഖ പോഡ്കാസ്റ്റിലാണ് താരം ആ കൗതുകകരവും ഒപ്പം ഭയപ്പെടുത്തുന്നതുമായ അനുഭവം വെളിപ്പെടുത്തിയത്.
കസാഖ്സ്ഥാനിലെ അൽമാട്ടിയിൽ വെച്ച് നടന്ന 'അപ്പ് ഓൾ നൈറ്റ്: ലൈവ്' എന്ന സംഗീത പര്യടനത്തിന്റെ (Tour) ഭാഗമായുള്ള പരിപാടിക്കിടെയായിരുന്നു സംഭവം. സ്റ്റേജിൽ ലൈറ്റുകൾ അണച്ച്, തന്റെ മേൽ മാത്രം സ്പോട്ട്‌ലൈറ്റ് പതിഞ്ഞുനിന്ന ശാന്തമായ നിമിഷത്തിൽ ഒരു സ്പാനിഷ് ഗാനം ആലപിക്കുകയായിരുന്നു താനെന്ന് ലോപ്പസ് ഓർക്കുന്നു.
സാധാരണയായി നൃത്തച്ചുവടുകളോടെയാണ് തന്റെ പ്രകടനങ്ങൾ ഉണ്ടാകാറെങ്കിലും, ആ പാട്ട് വളരെ പതിഞ്ഞ താളത്തിലുള്ളതായിരുന്നു. ആ സമയത്താണ് കാണികൾ പെട്ടെന്ന് ഉച്ചത്തിൽ നിലവിളിക്കാൻ തുടങ്ങിയത്. പാട്ടിന്റെ ഭംഗി കണ്ടാകാം അവർ ബഹളം വെയ്ക്കുന്നതെന്നാണ് താൻ ആദ്യം കരുതിയത്.
എന്നാൽ പെട്ടെന്നാണ് തന്റെ കഴുത്തിലൂടെ എന്തോ ഒന്ന് ഇഴഞ്ഞു നീങ്ങുന്നതായി അനുഭവപ്പെട്ടതെന്ന് താരം പറഞ്ഞു. അതൊരു കൂറ്റൻ പ്രാണിയായിരുന്നു. പാട്ടിന്റെ അവസാന വരികൾ പാടിത്തീർക്കുന്നത് വരെ താൻ ഒട്ടും അനങ്ങാതെ അതെല്ലാം സഹിച്ചു നിന്നു. പാടിക്കഴിഞ്ഞ ഉടൻ തന്നെ അത് ലൈറ്റിന് നേരെ പറന്നുപോയെന്നും, ഒരു ചെറിയ ഹെലികോപ്റ്ററിന്റെ വലിപ്പമുള്ളതുപോലെയാണ് തനിക്ക് അതിനെ തോന്നിയതെന്നും ലോപ്പസ് തമാശയായി പറഞ്ഞു.
"അത് ശരിക്കും ഭയപ്പെടുത്തുന്ന ഒരു നിമിഷമായിരുന്നു. അത് അത്രയും വലിയൊരു ചീവീടാണെന്ന് നേരത്തെ അറിഞ്ഞിരുന്നെങ്കിൽ ഞാൻ ചിലപ്പോൾ സ്റ്റേജിൽ കിടന്ന് നിലവിളിച്ചേനെ," ലോപ്പസ് കൂട്ടിച്ചേർത്തു. അന്ന് സംഭവം നടന്നയുടൻ തന്നെ, "അത് എന്നെ ഇക്കിളിപ്പെടുത്തുകയായിരുന്നു," എന്ന് ലോപ്പസ് കാണികളോട് ചിരിച്ചുകൊണ്ട് പറയുന്ന വീഡിയോ അക്കാലത്ത് സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിച്ചിരുന്നു. ലോപ്പസിന്റെ ഔദ്യോഗിക ഫാൻസ് പേജുകൾ ഈ ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ട് അന്ന് രസകരമായ നിരവധി ട്രോളുകളും കുറിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
