മുംബൈ: തനിക്കും ഭാര്യയ്ക്കും എതിരായ പിതാവിന്റെ ആരോപണങ്ങള്‍ തള്ളി ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ. കെട്ടിച്ചമച്ച അഭിമുഖങ്ങള്‍ വിശ്വസിക്കരുതെന്നും തന്റെ ഭാര്യയുടെ പ്രതിച്ഛായ നശിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
തനിക്കും ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ടെന്നും അക്കാര്യങ്ങളൊന്നും പരസ്യമായി പറയുന്നില്ലെന്നും ജഡേജ വ്യക്തമാക്കി. 2016 ഏപ്രിലിലാണ് റിവാബയെ ജഡേജ വിവാഹം കഴിച്ചത്. അതിന് ശേഷമാണ് തങ്ങളുടെ ബന്ധത്തില്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചതെന്ന് ജഡേജയുടെ പിതാവ് അനിരുദ്ധ്‌സിംഗ് ആരോപിച്ചിരുന്നു. ദിവ്യ ഭാസ്‌കറിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിനും ഭാര്യയ്ക്കുമെതിരെ പിതാവ് ആരോപണങ്ങള്‍ ഉന്നയിച്ചത്.
സ്‌ക്രിപ്റ്റ് ചെയ്ത അഭിമുഖങ്ങളില്‍ പറയുന്നത് അവഗണിക്കാം. ദിവ്യ ഭാസ്‌കറിന് നല്‍കിയ അഭിമുഖത്തില്‍ പരാമര്‍ശിച്ച കാര്യങ്ങള്‍ അര്‍ത്ഥശൂന്യവും വ്യാജവുമാണ്. അത്തകം ഏകപക്ഷീയമായ അഭിപ്രായങ്ങള്‍ താന്‍ നിഷേധിക്കുന്നു. തന്റെ ഭാര്യയുടെ പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമം അനുചിതവും അപലപനീയവുമാണ്. താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു.
കുടുംബത്തില്‍ വിള്ളലുണ്ടാക്കാന്‍ റിവാബ ശ്രമിച്ചെന്നാണ് ജഡേജയുടെ പിതാവിന്റെ ആരോപണം. കുടുംബങ്ങള്‍ക്കിടയില്‍ ഇപ്പോള്‍ വിദ്വേഷമല്ലാതെ മറ്റൊന്നുമില്ലെന്നും അദ്ദേഹം പറയുന്നു.
'അവന്‍ എന്റെ മകനാണ്. ഇത് എന്റെ ഹൃദയത്തെ വേദനിപ്പിക്കുന്നു. ഞാന്‍ അവനെ വിവാഹം കഴിപ്പിച്ചില്ലായിരുന്നുവെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചുപോകുന്നു. അവന്‍ ഒരു ക്രിക്കറ്റ് കളിക്കാരനാകാതിരുന്നാല്‍ നന്നായിരുന്നു. അങ്ങനെയെങ്കില്‍ ഞങ്ങള്‍ക്ക് ഇതെല്ലാം അനുഭവിക്കേണ്ടി വരില്ലായിരുന്നു.' ജഡേജയുടെ പിതാവ് പറഞ്ഞു.
'വിവാഹം കഴിഞ്ഞ് മൂന്ന് മാസത്തിനുള്ളില്‍, എല്ലാം അവളുടെ പേരിലേക്ക് മാറ്റണമെന്ന് അവള്‍ എന്നോട് പറഞ്ഞു. അവള്‍ ഞങ്ങളുടെ കുടുംബത്തില്‍ വിള്ളല്‍ സൃഷ്ടിച്ചു. അവള്‍ കുടുംബത്തെ ആഗ്രഹിക്കുന്നില്ല. സ്വതന്ത്ര ജീവിതമാണ് ആഗ്രഹിക്കുന്നത്. എനിക്ക് തെറ്റ് പറ്റാം, ജഡേജയുടെ സഹോദരി നൈനബയും തെറ്റായിരിക്കാം, പക്ഷേ നിങ്ങള്‍ തന്നെ പറയൂ, ഞങ്ങളുടെ കുടുംബത്തിലെ 50 അംഗങ്ങളും എങ്ങനെ തെറ്റാകും? കുടുംബത്തില്‍ ആരുമായും ഒരു ബന്ധവുമില്ല, വെറുപ്പ് മാത്രമേയുള്ളൂ.', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിശാഖപട്ടണത്ത് ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ നിന്ന് ജഡേജയെ ഒഴിവാക്കിയിട്ടുണ്ട്. ഹാംസ്ട്രിംഗ് പരിക്കില്‍ നിന്ന് മോചിതനായിരിക്കുകയാണ് ജഡേജ. ഹൈദരാബാദ് ടെസ്റ്റില്‍ വെച്ചായിരുന്നു താരത്തിന് പരിക്കേറ്റത്. അതിനുശേഷം സൗരഭ് കുമാറും വാഷിംഗ്ടണ്‍ സുന്ദറും ടീമില്‍ ഇടം നേടിയിരുന്നു. ഇനി പരിക്കില്‍ നിന്ന് പൂര്‍ണമായും സുഖം പ്രാപിച്ചാല്‍ രാജ്‌കോട്ട്, റാഞ്ചി, ധര്‍മ്മശാല എന്നിവിടങ്ങളില്‍ നടക്കുന്ന അവസാന 3 ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ താരം ഇടം നേടുമോയെന്ന് കണ്ടറിയണം
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്