മലപ്പുറം: എം.എസ്.എഫ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് പുറത്തിറക്കിയ റാപ് സോങ്ങില്‍ പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ചിത്രമെന്ന ആരോപണവുമായി എസ്.എഫ്.ഐ. മലപ്പുറത്ത് നടക്കുന്ന 13-ാമത് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പുറത്തിറക്കിയ വീഡിയോക്കെതിരേയാണ് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ് സഞ്ജീവ് രംഗത്തെത്തിയത്.
മതരാഷ്ട്രവാദം ഉന്നയിക്കുകയും മനുഷ്യരെ മതത്തിന്റെ പേരില്‍ കൊന്നൊടുക്കുകയും ചെയ്യുന്ന പാകിസ്താന്‍ നേതാവിനോട് പി.കെ നവാസിനും സംഘത്തിനും എന്ത് ബന്ധമെന്ന രൂക്ഷമായ വിമര്‍ശനവും അദ്ദേഹം സാമൂഹികമാധ്യത്തിലെ കുറിപ്പിലൂടെ ചോദിച്ചിരുന്നു.
എം.എസ്.എഫിന്റെ ചരിത്രം പറയുന്ന 2.47 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ കഴിഞ്ഞ ദിവസം എം.കെ മുനീര്‍ എം.എല്‍.എ പ്രകാശനം ചെയ്തിരുന്നു. സീതി സാഹിബ്, സി.എച്ച് മുഹമ്മദ്കോയ, പാണക്കാട് തങ്ങള്‍മാര്‍, മുഹമ്മദ് ഇസ്മായില്‍, ഇ. അഹമ്മദ് തുടങ്ങിയ നേതാക്കളുടെ ചിത്രങ്ങളാണ് വീഡിയോയില്‍ കാണിക്കുന്നത്. ഇവരോടൊപ്പം ഇമ്രാന്‍ ഖാന്റെ ചിത്രവുമുണ്ടെന്നാണ് സഞ്ജീവ് ആരോപിച്ചത്.
എന്നാല്‍, എം.എസ്.എഫ്. നേതാക്കള്‍ ഇക്കാര്യം നിഷേധിച്ചു. എം.എസ്.എഫിന്റെ വീഡിയോയില്‍ ഇമ്രാന്‍ ഖാന്റെ ചിത്രം ഉള്‍പ്പെടുത്തേണ്ട ആവശ്യമില്ല. സംസ്ഥാന കമ്മിറ്റി ഔദ്യോഗികമായി പുറത്തിറക്കിയ വീഡിയോയില്‍ ഇമ്രാന്‍ ഖാനില്ല. എം.എസ്.എഫിന് ഇമ്രാന്‍ ഖാനുമായി ബന്ധവുമില്ല. ഇപ്പോള്‍ പ്രചരിപ്പിക്കുന്ന വീഡിയോ എവിടെനിന്നു കിട്ടിയെന്ന് എസ്.എഫ്.ഐ. നേതാക്കള്‍ത്തന്നെ വ്യക്തമാക്കണമെന്നുമായിരുന്നു എം.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കെ നജാഫ് പ്രതികരിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
