ന്യൂഡെല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന് പ്രതികാരമായി അതിര്‍ത്തി കടന്ന് ഇന്ത്യന്‍ സായുധ സേന നടത്തിയ 2019 ലെ സര്‍ജിക്കല്‍ സ്ട്രൈക്കിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് എംപിയും പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയുമായ ചരണ്‍ജിത് സിംഗ് ചന്നി രംഗത്തെത്തി. സര്‍ജിക്കല്‍ സ്‌ട്രെക്ക് നടന്നിട്ടില്ലെന്ന് ചന്നി അവകാശപ്പെട്ടു. സര്‍ജിക്കല്‍ സ്ട്രൈക്ക് എവിടെയാണ് നടന്നതെന്നും ആളുകള്‍ എവിടെയാണ് കൊല്ലപ്പെട്ടതെന്നും ആരും കണ്ടില്ലെന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. പഹല്‍ഗാം ഭീകരാക്രമണത്തില്‍ നേതാക്കളുടെ വിവാദ പരാമര്‍ശങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്ന കോണ്‍ഗ്രസിന് ഇത് പുതിയ തലവേദനയായി.
'ഇതുവരെ, സര്‍ജിക്കല്‍ സ്ട്രൈക്ക് എവിടെയാണ് നടന്നതെന്നും, ആ സമയത്ത് ആളുകള്‍ എവിടെയാണ് കൊല്ലപ്പെട്ടതെന്നും, പാകിസ്ഥാനില്‍ ഇത് എവിടെയാണ് സംഭവിച്ചതെന്നും എനിക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല. ഒന്നും സംഭവിച്ചിട്ടില്ല. എവിടെയും സര്‍ജിക്കല്‍ സ്ട്രൈക്ക് കണ്ടിട്ടില്ല. ആരും അറിഞ്ഞില്ല,'' ഒരു പത്രസമ്മേളനത്തില്‍ ചന്നി പറഞ്ഞു. താന്‍ എപ്പോഴും സര്‍ജിക്കല്‍ സ്‌ട്രൈക്കിന് തെളിവ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ചന്നി പറഞ്ഞു.
പഹല്‍ഗാം ആക്രമണം നടന്ന് പത്ത് ദിവസം കഴിഞ്ഞിട്ടും സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നം പാകിസ്ഥാനെതിരെ സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിക്കുമെന്ന് കാണാന്‍ രാജ്യം മുഴുവന്‍ കാത്തിരിക്കുകയാണെന്നും ചന്നി പറഞ്ഞു. 56 ഇഞ്ച് നെഞ്ചളവ് എന്ത് ചെയ്യുമെന്ന് കാണാന്‍ കാത്തിരിക്കുകയാണെന്ന് പ്രധാനമന്ത്രി മോദിയെ പരിഹസിച്ച് ചന്നി പറഞ്ഞു.
കോണ്‍ഗ്രസ് സായുധസേനകളുടെയും രാജ്യത്തെ ജനങ്ങളുടെയും മനോധൈര്യം ചോര്‍ത്തിക്കളയാന്‍ ശ്രമിക്കുകയാമെന്ന് ബിജെപി കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി വാസ്തവത്തില്‍ പാകിസ്ഥാന്‍ പ്രവര്‍ത്തക സമിതിയാണെന്ന് ബിജെപി വക്താവ് സംപിത് പാത്ര കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അവസാനിച്ചതിന് പിന്നാലെയാണ് ചന്നി വാര്‍ത്താ സമ്മേളനം വിളിച്ച് വിവാദ പ്രസ്താവന നടത്തിയത്. പാക് ഭീകരര്‍ക്കും പാക് സൈന്യത്തിനും ആവശ്യമുള്ളപ്പോഴൊക്കെ ശ്വാസവായു നല്‍കാന്‍ കാത്തിരിക്കുകയാണ് കോണ്‍ഗ്രസെന്നും പാത്ര ആരോപിച്ചു.
സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ തെളിവ് കാണാന്‍ രാഹുല്‍ ഗാന്ധിയോടൊപ്പം ചന്നി പാകിസ്ഥാനിലേക്ക് പോകണമെന്ന് ഡെല്‍ഹി മന്ത്രി മഞ്ജീന്ദര്‍ സിംഗ് സിര്‍സ പറഞ്ഞു. 'സൈന്യത്തെ എപ്പോഴും ചോദ്യം ചെയ്യുകയും സേനയുടെ മനോവീര്യം തകര്‍ക്കുകയും ചെയ്യുന്ന ഗാന്ധി കുടുംബത്തിന്റെ വൃത്തികെട്ട രാഷ്ട്രീയവും വൃത്തികെട്ട മാനസികാവസ്ഥയും ചരണ്‍ജിത് സിംഗ് ചന്നി വീണ്ടും പ്രകടിപ്പിച്ചു. ഇതിനെ ഞാന്‍ അപലപിക്കുന്നു.' സിര്‍സ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്