ന്യൂഡല്‍ഹി: ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ ഒരു വര്‍ഷം തികയ്ക്കില്ലെന്നും അവസരം ലഭിക്കുമ്പോഴെല്ലാം ഇന്ത്യാ മുന്നണി ബദലായി അവതരിപ്പിക്കപ്പെടുമെന്നും ആംആദ്മി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും രാജ്യസഭാ എം.പിയുമായ സഞ്ജയ് സിങ്. എന്‍ഡിഎ സഖ്യകക്ഷികളില്‍ ആരെങ്കിലും ലോക്‌സഭാ സ്പീക്കര്‍ സ്ഥാനത്തേക്ക് സ്ഥാനാര്‍ഥികളെ നിര്‍ത്തിയാല്‍ അവരെ പിന്തുണയ്ക്കുന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ ഇന്ത്യാ മുന്നണി പരിഗണിക്കണമെന്നും സഞ്ജയ് സിങ് പറഞ്ഞു.
ഉത്തര്‍പ്രദേശിലെ നോയിഡയില്‍ ഒരു പരിപാടിയ്ക്കിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിപക്ഷത്തുള്ള നേതാക്കളെ രാഷ്ട്രീയ പകപോക്കലിനായി ജയിലലടയ്ക്കുകയാണ് ബിജെപി ചെയ്യുന്നതെന്ന് സഞ്ജയ് സിങ് ആരോപിച്ചു. തങ്ങളുടെ പാര്‍ട്ടി അധ്യക്ഷനെ നിങ്ങള്‍ ജയിലലടച്ചു. മനീഷ് സിസോദിയ, സത്യേന്ദര്‍ ജയിന്‍, ഹേമന്ദ് സോറന്‍, സഞ്ജയ് റാവത്, അനില്‍ ദേശ്മുഖ് എന്നിവര്‍ ജയിലിലാണ്. താനും ആറുമാസം ജയിലിനുള്ളിലായിരുന്നു. ഈ സര്‍ക്കാര്‍ അധികകാലം തികയ്ക്കില്ലെന്ന് സഖ്യകക്ഷികളെ സന്തോഷിപ്പിക്കുന്നതിനായി കൊടുത്ത വകുപ്പുകളും മന്ത്രിപദവികളും കണ്ടാലറിയാമെന്നും അദ്ദേഹം പറഞ്ഞു.
13 ദിവസത്തിനുള്ളില്‍ ഒരു എന്‍ഡിഎ സര്‍ക്കാര്‍ വീഴുന്നത് നമ്മള്‍ കണ്ടതാണ്. മറ്റൊരു എന്‍ഡിഎ സര്‍ക്കാര്‍ 13 മാസം മാത്രമാണ് അധികാരത്തിലുണ്ടായിരുന്നത്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം എന്‍ഡിഎ സര്‍ക്കാരും അതുപോലെ ഒരു വര്‍ഷത്തിനുള്ളില്‍ വീഴും. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെ തങ്ങള്‍ സസൂക്ഷ്മം വീക്ഷിച്ചു വരികയാണ്. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവസരം ലഭിച്ചാല്‍ ഈ സ്വേച്ഛാധിപത്യ സര്‍ക്കാരിനെ നമ്മള്‍ മറിച്ചിടുക തന്നെ ചെയ്യുമെന്നും സഞ്ജയ് സിങ് പറഞ്ഞു.
ചരിത്രത്തിലാദ്യമായി 150 എം.പിമാര്‍ക്ക് സസ്‌പെന്‍ഷന്‍ നല്‍കി പാര്‍ലമെന്റില്‍ നിന്ന് പുറത്താക്കി. ആര്‍എല്‍ഡി, ജെഡിഎസ്, ടിഡിപി , ജെഡിയു തുടങ്ങിയ ചെറിയ പ്രാദേശിക പാര്‍ട്ടികളെ പിളര്‍ത്തി ഇല്ലാതാക്കുന്ന തന്ത്രമാണ് ബിജെപി പുലര്‍ത്തുന്നത്. മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, അരുണാചല്‍ പ്രദേശ്, കര്‍ണാടക, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ രാഷ്ട്രീയ കൃത്രിമത്വം കാണിച്ചാണ് സര്‍ക്കാര്‍ രൂപീകരിച്ചതെന്നും സഞ്ജയ് സിങ് ആരോപിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്