ചെന്നൈ: സംസ്ഥാന അധ്യക്ഷന്‍ കെ.അണ്ണാമലൈ, മുന്‍ ഗവര്‍ണറും ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷയുമായ തമിഴിസൈ സൗന്ദര്‍രാജനെ സന്ദര്‍ശിച്ചു. തമിഴ്‌നാട് ബിജെപിയിലെ ശീതയുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു കൂടിക്കാഴ്ച.
സാലിഗ്രാമത്തിലെ വീട്ടിലെത്തി മധുരം കൈമാറിയ അണ്ണാമലൈക്ക്, താന്‍ എഴുതിയ പുസ്തകം തമിഴിസൈ സമ്മാനമായി നല്‍കി. പരസ്പരം പുകഴ്ത്തി ഇരുവരും സമൂഹമാധ്യമത്തില്‍ കുറിപ്പും ഇട്ടു.
തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ, അണ്ണാമലൈക്കെതിരെ തമിഴിസൈ പരസ്യമായി രംഗത്ത് വന്നതോടെയാണ് വാക്പോര് തുടങ്ങിയത്. തര്‍ക്കത്തില്‍ ഇടപെട്ട അമിത്ഷാ പൊതുവേദിയില്‍ തമിഴിസൈയെ വിരല്‍ചൂണ്ടി ശാസിച്ചിരുന്നു. തര്‍ക്കത്തെക്കുറിച്ച് കേന്ദ്രനേതൃത്വം റിപ്പോര്‍ട്ടും ആവശ്യപ്പെട്ടിരുന്നു. പിന്നാലെ നേതൃത്വത്തിന്റെ നിര്‍ദേശം അനുസരിച്ചാണ് ഇരുവരുടെയും കൂടിക്കാഴ്ചയെന്നും സൂചനയുണ്ട്.
അതേസമയം തമിഴിസൈ സൗന്ദര്‍രാജനെ പരസ്യമായി ശാസിച്ച അമിത്ഷായ്ക്കെതിരെ സമുദായ സംഘടനയായ നാടാര്‍ മഹാജനസംഘം രംഗത്തെത്തി. തിരുനെല്‍വേലി ജില്ല നാടാര്‍ മഹാജന സംഘത്തിന്റെ പേരില്‍ പ്രസിദ്ധീകരിച്ച പോസ്റ്ററില്‍ നാടാര്‍ തറവാട്ടിലെ മകളെ അപമാനിച്ച അമിത് ഷായെയും ഉത്തരവാദിയായ കെ.അണ്ണാമലൈയെയും അപലപിക്കുന്നു. ഇരുവരും മാപ്പു പറയണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
തമിഴ്നാട് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ കുമരി അനന്തന്റെ മകളും ഡോക്ടറുമായ തമിഴിസൈ കന്യാകുമാരി ജില്ലയില്‍ നിന്നുള്ള നാടാര്‍ സമുദായ അംഗമാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്