ന്യൂഡല്‍ഹി: പടിഞ്ഞാറന്‍ യു.പി.യിലെ മുസാഫര്‍നഗര്‍ ലോക്സഭാമണ്ഡലത്തില്‍ ബി.ജെ.പി.യില്‍ തുറന്ന യുദ്ധം. മുന്‍കേന്ദ്രമന്ത്രി സഞ്ജീവ് ബല്യാന്റെ തോല്‍വിയെച്ചൊല്ലിയാണ് കലഹം. ഒന്നാംഘട്ടം വോട്ടെടുപ്പിനിടയില്‍ സിറ്റിങ് എം.പി.യും ബി.ജെ.പി. സ്ഥാനാര്‍ഥിയുമായിരുന്ന ബല്യാനും മുന്‍ സര്‍ധാന എം.എല്‍.എ.യും ബി.ജെ.പി.യിലെ താക്കൂര്‍വിഭാഗം നേതാവുമായ സംഗീത് സോമും തമ്മിലാരംഭിച്ച വാക്‌പോര് തുടരുകയാണ്.
ഏറ്റുമുട്ടല്‍ താക്കൂര്‍-ജാട്ട് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിലേക്കും നീളുന്നുണ്ട്. 2013-ലെ മുസാഫര്‍നഗര്‍ കലാപത്തില്‍ കുറ്റാരോപിതരായ ബല്യാനും സംഗീത് സോമും മീററ്റ്, മുസാഫര്‍നഗര്‍ മേഖലയിലെ ബി.ജെ.പി.യുടെ പ്രധാന മുഖങ്ങളാണ്. സംഗീത് സോമാണ് തന്റെ പരാജയത്തിന് കാരണമെന്നും നടപടിവേണമെന്നും ബല്യാന്‍ പാര്‍ട്ടിനേതൃത്വത്തോട് ആവശ്യപ്പട്ടു. എന്നാല്‍, പരാജയത്തിനു കാരണം താനല്ലെന്നും തനിക്ക് ചുമതലയുണ്ടായിരുന്ന സര്‍ധാന മേഖലയില്‍ ബല്യാന്‍ കാര്യമായി വോട്ടുനേടിയിട്ടുണ്ടെന്നും സംഗാത് മറുപടി നല്‍കി.
2022-ലെ നിയമസഭാ തിരഞ്ഞടുപ്പില്‍ സര്‍ധാന മണ്ഡലത്തില്‍ത്തന്നെ പരാജയപ്പെടുത്തിയത് ബല്യാനാണെന്ന് നേരത്തേ സോം ആരോപണങ്ങളുയര്‍ത്തിയിരുന്നു. സര്‍ധാനയില്‍ തനിക്കുപകരം മറ്റൊരു ഠാക്കൂര്‍ വിഭാഗം നേതാവിനെ ബല്യാന്‍ വളര്‍ത്താന്‍ ശ്രമിക്കുന്നുവെന്ന പരാതിയും സോം ഉയര്‍ത്തുന്നുണ്ട്. ഇതിന്റെ തുടര്‍ച്ചയെന്ന നിലയിലാണ് പുതിയ വിവാദങ്ങള്‍ തലയുയര്‍ത്തിയിരിക്കുന്നത്.
ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സോം തനിക്കായി പ്രചരണത്തിനിറങ്ങിയില്ലെന്നും തന്റെ പരാജയത്തിനു കാരണം സംഗീത് സോമാണെന്നും ബല്യാന്‍ വോട്ടെണ്ണലിന് തൊട്ടുപിന്നാലെ തുറന്നടിച്ചതോടെ ഇരുവരും തമ്മില്‍ തുറന്ന വാക്‌പോരായി. ബല്യാനെ പരസ്യമായി ഗുണ്ടയെന്ന് സോം വിളിച്ചു. സോമിനെ ശിഖണ്ഡിയെന്ന് ബല്യാന്‍ തിരിച്ചാക്ഷേപിച്ചു. ഇരുവരും തമ്മിലുള്ള തര്‍ക്കം പശ്ചിമ യു.പി.യില്‍ ബി.ജെ.പി.യുടെ സീറ്റുകളെ ബാധിക്കുമെന്ന് കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങള്‍ക്ക് സൂചനയുണ്ടായിരുന്നു. പ്രശ്‌നം പരിഹരിക്കാനായി യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സര്‍ധാനയില്‍ റാലി നടത്തി. പ്രശ്‌നം പരിഹരിക്കണമെന്ന നിര്‍ദേശിച്ചു. എന്നാല്‍, പരിഹാരമുണ്ടായില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്