കോട്ടയം: പാലാ നിയോജകമണ്ഡലത്തിൽ ഇടതുമുന്നണി സ്ഥാനാർഥിയായി നിഷ ജോസ് കെ. മാണിയുടെ പേരും ചർച്ചകളിൽ സജീവമാകുന്നു. കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണിക്ക് പകരം നിഷയെ മത്സരിപ്പിക്കാനുള്ള നീക്കമാണ് അണിയറയിൽ നടക്കുന്നത്.
അടുത്തിടെ മണ്ഡലത്തിലെ വിവിധ പൊതുപരിപാടികളിൽ നിഷ സജീവമായത് ഈ അഭ്യൂഹങ്ങൾക്ക് ബലം നൽകുന്നു. അതേസമയം, ജോസ് കെ. മാണി ഇതേവരെ പാലായിൽ മത്സരിക്കാനുള്ള താല്പര്യം പരസ്യമാക്കിയിട്ടില്ല.
എന്നാൽ, നിഷയുടെ സ്ഥാനാർഥിത്വത്തെച്ചൊല്ലി പാർട്ടിയിൽ ഭിന്നത രൂക്ഷമാണെന്നാണ് സൂചനകൾ. ജോസ് കെ. മാണി തന്നെ പാലായിൽ മത്സരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ ആവർത്തിച്ചു പ്രഖ്യാപിച്ചത് നിഷയെ തടയാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് കരുതപ്പെടുന്നു.
ജോസ് കെ. മാണിയുടെ രാജ്യസഭാ കാലാവധി അടുത്ത വർഷം ഡിസംബർ വരെ ബാക്കിയുണ്ട്. വീണ്ടും നിയമസഭയിലേക്ക് മത്സരിച്ച് പരാജയപ്പെട്ടാൽ രാജ്യസഭാ സ്ഥാനം കൂടി നഷ്ടപ്പെടുമെന്ന ആശങ്കയാണ് ഭാര്യയെ മത്സരിപ്പിക്കാൻ ജോസിനെ പ്രേരിപ്പിക്കുന്നതെന്ന് റോഷി പക്ഷം ആരോപിക്കുന്നു.
നിഷ മത്സരിക്കുന്നതിനെ റോഷി അഗസ്റ്റിൻ വിഭാഗം ശക്തമായി എതിർക്കുകയാണ്. നിഷ വിജയിക്കുകയും ജോസ് രാജ്യസഭയിൽ തുടരുകയും ചെയ്താൽ പാർട്ടിയിൽ റോഷി വിഭാഗത്തിന്റെ സ്വാധീനം കുറയുമെന്നതാണ് ഇവരെ പ്രകോപിപ്പിക്കുന്നത്. ആര് മത്സരിക്കുമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്ന് ജോസ് കെ. മാണി വ്യക്തമാക്കിയതോടെ പാലാ സീറ്റിനെച്ചൊല്ലി പാർട്ടിയിൽ ജോസ്-റോഷി പോര് മുറുകുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
