കൊച്ചി: വെസ്റ്റ് നൈൽ പനി ബാധിച്ച് എറണാകുളം ജില്ലയിൽ ഒരാൾ മരിച്ചു. ആലുവ കിഴക്കെ കടുങ്ങല്ലൂർ കൊച്ചുമൂത്തേടത്ത് മുരളീധരൻ (70) ആണ് മരിച്ചത്. കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം.
അതേസമയം സംസ്ഥാനത്ത് വീണ്ടും വെസ്റ്റ് നൈൽ പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ക്യൂലക്സ് വിഭാഗത്തിൽപ്പെട്ട കൊതുകുകൾ വഴി പകരുന്ന വൈറസ് രോഗമാണ് വെസ്റ്റ് നൈൽ പനി. 1937-ൽ ഉഗാണ്ടയിലാണ് ഈ വൈറസിനെ ആദ്യമായി കണ്ടെത്തിയത്. കേരളത്തിൽ ആദ്യമായി 2011-ൽ ആലപ്പുഴ ജില്ലയിൽ രോഗം സ്ഥിരീകരിച്ചിരുന്നു.
രോഗബാധിതരിൽ തലവേദന, പനി, പേശിവേദന, തലചുറ്റൽ, ഓർമക്കുറവ് തുടങ്ങിയ ലക്ഷണങ്ങൾ കാണപ്പെടാം. പലരിലും രോഗലക്ഷണങ്ങൾ പ്രകടമാകാതിരിക്കാനും സാധ്യതയുണ്ട്. ചിലർക്ക് പനി, ഛർദി, തലവേദന, ശരീരത്തിൽ ചൊറിച്ചിൽ എന്നിവയും അനുഭവപ്പെടാറുണ്ട്.
വെസ്റ്റ് നൈൽ പനിക്ക് നിലവിൽ പ്രത്യേക ചികിത്സയോ പ്രതിരോധ വാക്സിനോ ലഭ്യമല്ല. അതിനാൽ കൊതുകുകടി ഒഴിവാക്കുക എന്നതാണ് പ്രധാന പ്രതിരോധ മാർഗമെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. രോഗലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ സ്വയംചികിത്സയ്ക്ക് ശ്രമിക്കാതെ ഉടൻ വൈദ്യസഹായം തേടണമെന്നും ആരോഗ്യവകുപ്പ് നിർദേശിക്കുന്നു.
കൊതുകുകളുടെ പ്രജനന കേന്ദ്രങ്ങൾ നശിപ്പിക്കുക, വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക, കൊതുകുവലയും റിപ്പല്ലന്റുകളും ഉപയോഗിക്കുക തുടങ്ങിയ മുൻകരുതലുകൾ സ്വീകരിക്കണമെന്നും അധികൃതർ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
