കോഴിക്കോട്: സമസ്ത സ്ഥാപകദിന വേദിയിൽ സുന്നി ഐക്യത്തിന് ആഹ്വാനം ചെയ്ത് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ. എ.പി–ഇ.കെ. പിളർപ്പിൽ പശ്ചാത്താപം പ്രകടിപ്പിച്ച അദ്ദേഹം, സുന്നി പ്രസ്ഥാനത്തിലെ ഭിന്നതയ്ക്ക് പിന്നിൽ മത നവീകരണ പ്രസ്ഥാനങ്ങളുടെയും ചില സ്ഥാപിത താൽപര്യക്കാരുടെയും ഗൂഢാലോചനയുണ്ടായിരുന്നുവെന്ന് ആരോപിച്ചു.
കോഴിക്കോട് ടൗൺഹാളിൽ നടന്ന സമസ്ത സ്ഥാപകദിന വാർഷിക സമ്മേളനത്തിൽ വികാരാധീനനായാണ് കാന്തപുരം പ്രതികരിച്ചത്.
"തന്നെ സമസ്തയിലേക്ക് കൊണ്ടുവന്നത് ഇ.കെ. അബൂബക്കർ മുസ്ലിയാരാണ്. പിന്നീട് ചിലർ തങ്ങളെയിരുവരെയും അകറ്റി. അതിന് പിന്നിൽ ചില സ്ഥാപിത താൽപര്യക്കാരുടെ ഇടപെടലുണ്ടായിരുന്നു," എന്നാണ് അദ്ദേഹം പറഞ്ഞത്.
കാന്തപുരത്തിന്റെ ഈ പരാമർശത്തെ ഇ.കെ. സമസ്ത നേതാക്കൾ സ്വാഗതം ചെയ്തു. സുന്നി ഐക്യം കാലഘട്ടത്തിന്റെ ആവശ്യകതയാണെന്ന് ഹമീദ് ഫൈസി അമ്പലക്കടവും അബ്ദുൽ ഹമീദ് മുണ്ടുപാറയും സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രതികരിച്ചു.
നാല് പതിറ്റാണ്ടോളം സമസ്തയുടെ പോഷക സംഘടനകളിൽ പ്രവർത്തിച്ച അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് താൻ പറയുന്നതെന്ന് അബ്ദുൽ ഹമീദ് മുണ്ടുപാറ ഫേസ്ബുക്കിൽ കുറിച്ചു. സുന്നി സംഘടനകളിലെ ഭിന്നത മത നവീകരണ വാദികൾ ഫലപ്രദമായി ഉപയോഗപ്പെടുത്തിയെന്നും, ഇന്നും ഐക്യത്തിന് തടസ്സമാകുന്നത് ചിലരുടെ ഇടപെടലുകളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സുന്നി ആദർശ സംരക്ഷണവും മത നവീകരണ വാദങ്ങളെ പ്രതിരോധിക്കലുമെന്ന സമസ്തയുടെ അടിസ്ഥാന ലക്ഷ്യം സാക്ഷാത്കരിക്കാൻ സുന്നി സംഘടനകളുടെ ഐക്യവും സൗഹൃദവും അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
