തൃശൂർ: ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. കെ.ജെ. റീനയെ മാറ്റിയ നടപടിയിൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സ്റ്റേ നൽകിയ പശ്ചാത്തലത്തിൽ കടുത്ത പ്രതികരണവുമായി ആരോഗ്യമന്ത്രി കെ. മുരളീധരൻ.
“തൊരപ്പൻ പണി ചെയ്യുന്ന ആരെയും ആ കസേരയിൽ ഇരുത്തില്ല. ഡോ. റീന തൊരപ്പൻ പണി നടത്തിയോ എന്നത് മേൽക്കോടതിയിൽ വ്യക്തമാക്കാം. സർക്കാരിനെ അനുസരിക്കാത്ത ഉദ്യോഗസ്ഥർ ഞാൻ ഈ കസേരയിൽ ഇരിക്കുമ്പോൾ ആ സ്ഥാനത്ത് ഉണ്ടാകില്ല,” എന്നാണ് മന്ത്രിയുടെ പ്രതികരണം.
ട്രൈബ്യൂണലിന്റെ ഉത്തരവ് സർക്കാരിന് തിരിച്ചടിയാണെന്ന വിമർശനം തള്ളിയ മന്ത്രി, നിയമപരമായി തുടർനടപടികൾ സ്വീകരിക്കുമെന്നും പറഞ്ഞു. “ഇത് തിരിച്ചടിയല്ല. ട്രൈബ്യൂണലിന് മുകളിലും കോടതികളുണ്ട്. ചില സാഹചര്യങ്ങളിൽ ഭരണപരമായ തീരുമാനങ്ങൾ ഉടൻ എടുക്കേണ്ടി വരും,” എന്നും അദ്ദേഹം വ്യക്തമാക്കി.
മുൻ പൊലീസ് മേധാവി ടി.പി. സെൻകുമാർയെ ഡിജിപി സ്ഥാനത്ത് നിന്ന് മാറ്റിയ സംഭവവും മന്ത്രി ഉദാഹരണമായി ചൂണ്ടിക്കാട്ടി. “സെൻകുമാറിനെ മാറ്റിയപ്പോൾ മുഖ്യമന്ത്രി രാജിവെച്ചില്ലല്ലോ. ഒരു കോടതിയുടെ വിധി അവസാന വാക്കല്ല. സെഷൻസ് കോടതി തൂക്കിലേറ്റാൻ വിധിച്ചാലും അതിന് മുകളിൽ ഹൈക്കോടതിയുണ്ട്,” എന്നും അദ്ദേഹം പറഞ്ഞു.
ഡോ. റീനയെ ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് മാറ്റിയ സർക്കാർ ഉത്തരവ് അടുത്തിടെ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്തിരുന്നു. ഉത്തരവിലെ വൈരുദ്ധ്യങ്ങളും സർവീസ് ചട്ടങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളും ചൂണ്ടിക്കാട്ടിയാണ് ഡോ. റീന ട്രൈബ്യൂണലിനെ സമീപിച്ചത്.
ഡോ. റീനയെ മാറ്റിക്കൊണ്ടുള്ള ഉത്തരവിൽ, ഡയറക്ടർ പദവിയിൽ മൂന്ന് വർഷം പൂർത്തിയായതും പകർച്ചവ്യാധി സാഹചര്യത്തിൽ 15 ദിവസത്തെ അവധി ആവശ്യപ്പെട്ടതുമാണ് കാരണങ്ങളായി സർക്കാർ ചൂണ്ടിക്കാട്ടിയത്. എന്നാൽ താൻ 15 ദിവസത്തെ അവധി അപേക്ഷ നൽകിയിട്ടില്ലെന്ന് രേഖാമൂലം വ്യക്തമാക്കിയായിരുന്നു ഡോ. റീനയുടെ നിയമനടപടി.
സംഭവത്തിൽ സർക്കാർ വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിലാണ് ഡയറക്ടറെ മാറ്റിയതെന്ന നിലപാടാണ് ആരോഗ്യമന്ത്രി നേരത്തെ സ്വീകരിച്ചിരുന്നത്. ട്രൈബ്യൂണലിന്റെ ഇടക്കാല ഉത്തരവിന് പിന്നാലെ വിഷയം കൂടുതൽ നിയമപരമായ തർക്കങ്ങളിലേക്ക് നീങ്ങാനാണ് സാധ്യത.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
