ആലപ്പുഴ: ഉസ്‌ബെക്കിസ്ഥാനിൽ കൊല്ലപ്പെട്ട മലയാളി മെഡിക്കൽ വിദ്യാർത്ഥിനി സാവരിയയുടെ മരണത്തിൽ കൂടുതൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ബന്ധുക്കൾ. സാവരിയയെ മതപരിവർത്തനത്തിന് നിർബന്ധിച്ചിരുന്നുവെന്നും, ലാപ്ടോപ്പ് ഉപയോഗിച്ച് തലയ്ക്ക് അടിച്ചതിന് പുറമെ ശരീരം മുഴുവൻ ഗുരുതരമായി പരിക്കേറ്റ നിലയിലായിരുന്നുവെന്നും ബന്ധു ആരോപിച്ചു. ഇത് ഒരു സാധാരണ ആക്രമണമല്ല, അതിക്രൂരമായ കൊലപാതകമാണെന്നാണ് കുടുംബത്തിന്റെ ആരോപണം.
സംഭവത്തിൽ കേരളത്തിലും പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഹരിപ്പാട് പൊലീസ് പ്രതിയായ സദറുല്‍ അനമിനെതിരെ കൊലക്കുറ്റം ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. കുടുംബത്തിന്റെ ആവശ്യപ്രകാരം സാവരിയയുടെ മൃതദേഹത്തിന് ഇന്ന് വണ്ടാനം മെഡിക്കൽ കോളേജിൽ റീ പോസ്റ്റ്‌മോർട്ടം നടത്തും. രാവിലെ 11 മണിയോടെയാണ് പരിശോധന ആരംഭിക്കുക.
സാവരിയയുടെ ശരീരത്തിൽ ആദ്യ പരിശോധനയിൽ രേഖപ്പെടുത്താത്ത നിരവധി മുറിവുകളുണ്ടെന്നും മരണത്തിൽ കൂടുതൽ ദുരൂഹതകളുണ്ടെന്നുമാണ് കുടുംബം ആരോപിക്കുന്നത്. പ്രതി മുൻപും സാവരിയയെ ശാരീരികമായും മാനസികമായും ഉപദ്രവിച്ചിരുന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം. ഇതിന്റെ അടിസ്ഥാനത്തിലാണ് സാവരിയയുടെ പിതാവ് ബസന്ത് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്.
ഉസ്‌ബെക്കിസ്ഥാനിലെ ബുഖാറയിൽ സഹപാഠികൾ നൽകിയ മൊഴിയിലും പ്രതി മുമ്പ് സാവരിയയെ ആക്രമിച്ചിരുന്നുവെന്ന സൂചനകളുണ്ട്. സംഭവത്തിന് ശേഷം സാവരിയ താഴെ വീണതാണെന്ന് പറഞ്ഞാണ് പ്രതി ആശുപത്രിയിലെത്തിച്ചതെന്നും, പിന്നീട് അന്വേഷണത്തിനിടെ കുറ്റം സമ്മതിച്ചതായും റിപ്പോർട്ടുകളുണ്ട്. നിലവിൽ സദറുല്‍ അനം ഉസ്‌ബെക്കിസ്ഥാൻ പൊലീസിന്റെ കസ്റ്റഡിയിലാണ്.
ഇന്ത്യയും ഉസ്‌ബെക്കിസ്ഥാനും തമ്മിലുള്ള നയതന്ത്ര കരാർ പ്രകാരം പ്രതിയും ഇരയും ഇന്ത്യക്കാരായതിനാൽ കേസ് ഇന്ത്യയ്ക്ക് കൈമാറാൻ ആവശ്യപ്പെടാൻ സാധിക്കും. അങ്ങനെ സംഭവിച്ചാൽ വിചാരണ ഉൾപ്പെടെയുള്ള തുടർനടപടികൾ കേരളത്തിൽ തന്നെ നടക്കാൻ സാധ്യതയുണ്ട്. പ്രതിയുടെ കുടുംബവും വിചാരണ ഇന്ത്യയിൽ നടത്തണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
കൊച്ചിയിലെത്തിച്ച സാവരിയയുടെ മൃതദേഹം റീ പോസ്റ്റ്‌മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. വൈകിട്ട് നാല് മണിയോടെയാണ് സംസ്കാരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
