ഡൽഹി: മുതിർന്ന പൗരന്മാരുടെയും മാതാപിതാക്കളുടെയും സംരക്ഷണം ഉറപ്പാക്കുന്നതിൽ നിർണായക നിരീക്ഷണവുമായി സുപ്രീംകോടതി. മാതാപിതാക്കളെ സംരക്ഷിക്കുന്നില്ലെങ്കിൽ ആവശ്യമായ സാഹചര്യങ്ങളിൽ മക്കളെ വീട്ടിൽ നിന്ന് ഒഴിപ്പിക്കാൻ വയോജന ട്രൈബ്യൂണലുകൾക്ക് അധികാരമുണ്ടെന്ന് കോടതി വ്യക്തമാക്കി.
മുതിർന്ന പൗരന്മാരുടെ സംരക്ഷണത്തിനായി രൂപീകരിച്ച ട്രൈബ്യൂണലുകൾക്ക് ഉചിതവും അനിവാര്യവുമായ സാഹചര്യങ്ങളിൽ സ്വത്തിൽ നിന്ന് മക്കളെ ഒഴിപ്പിക്കുന്ന ഉത്തരവ് പുറപ്പെടുവിക്കാമെന്ന് ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, അലോക് ആരാധെ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. നിയമം വ്യാഖ്യാനിക്കുമ്പോൾ അന്തസ്സോടെ ജീവിക്കാനുള്ള മൗലികാവകാശം ഉൾപ്പെടെയുള്ള ഭരണഘടനാ തത്വങ്ങൾ പരിഗണിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.
പ്രായം കൂടുന്നതിന്റെ പേരിൽ ഒരാൾ അവഗണനയ്ക്കും അരക്ഷിതാവസ്ഥയ്ക്കും അപമാനത്തിനും വിധേയനാകരുതെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണം സംബന്ധിച്ച 2007ലെ നിയമം ഇതേ ലക്ഷ്യമാണ് മുന്നോട്ടുവയ്ക്കുന്നതെന്നും കോടതി വ്യക്തമാക്കി.
ഉത്തർപ്രദേശിലെ ലഖ്‌നൗ വികാസ് നഗറിൽ 81കാരിയായ അമ്മയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് രവികാന്ത് ഗുപ്ത നടത്തിയ നിയമപോരാട്ടമാണ് കേസിന് ആധാരം. രവികാന്തിന്റെ മകനും മരുമകളും ചേർന്ന് അദ്ദേഹത്തിന്റെ അമ്മയെ വൃദ്ധസദനത്തിലേക്ക് മാറ്റിയിരുന്നു.
താൻ സ്വന്തമായി സമ്പാദിച്ച പണത്തിൽ നിർമ്മിച്ച വീട്ടിൽ അമ്മയ്ക്ക് താമസിക്കാനുള്ള സാഹചര്യമില്ലെന്ന പരാതിയുമായി രവികാന്ത് സബ് ഡിവിഷനൽ മജിസ്‌ട്രേറ്റിനെ സമീപിച്ചു. തുടർന്ന് മകനും മരുമകളും വീട് ഒഴിയണമെന്ന ഉത്തരവ് പുറപ്പെടുവിച്ചു.
എന്നാൽ ഈ ഉത്തരവിനെതിരെ നൽകിയ അപ്പീൽ പരിഗണിച്ച അലഹാബാദ് ഹൈക്കോടതി നടപടി റദ്ദാക്കി. തുടർന്ന് നൽകിയ റിവ്യൂ ഹർജിയിലും അനുകൂല വിധി ലഭിക്കാത്തതിനെ തുടർന്നാണ് രവികാന്ത് ഗുപ്ത സുപ്രീംകോടതിയെ സമീപിച്ചത്.
മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സുരക്ഷയും അന്തസ്സും ഉറപ്പാക്കുന്നതിന് നിയമത്തിലെ വ്യവസ്ഥകൾ ഫലപ്രദമായി നടപ്പാക്കേണ്ടതിന്റെ പ്രാധാന്യമാണ് സുപ്രീംകോടതിയുടെ നിരീക്ഷണം വ്യക്തമാക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
