കോഴിക്കോട്: മാസപ്പടി കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം നിഖിലിന്റെ ഫ്ലാറ്റിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) പരിശോധന നടത്തി. കോഴിക്കോട് ഉൾപ്പെടെ എട്ട് ഇടങ്ങളിലാണ് നിലവിൽ ഇഡി പരിശോധന തുടരുന്നത്. മുഹമ്മദ് റിയാസ് എംഎൽഎയുടെ അടുത്ത സുഹൃത്തായ നന്ദുലാലിന്റെ അപ്പാർട്ട്മെന്റിലും പരിശോധന നടക്കുന്നുണ്ട്.
ഇഡി അസിസ്റ്റന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് കോഴിക്കോട് പരിശോധന നടത്തുന്നത്. കേസുമായി ബന്ധപ്പെട്ട് ഇഡി നടത്തുന്ന വ്യാപക പരിശോധന ഇത് മൂന്നാം തവണയാണ്.
മാസപ്പടി കേസിലെ അന്വേഷണം മുഹമ്മദ് റിയാസുമായി അടുപ്പമുള്ളവരിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്. ഡിടിപിസി ഡെസ്റ്റിനേഷൻ കോഓർഡിനേറ്റർ നന്ദുലാൽ, സിപിഎം സെക്രട്ടേറിയറ്റ് അംഗവും സൊലൈസ് കമ്പനി ഉടമയുമായ നിഖിൽ, ഷൈജൽ, ഫൈജാസ് എന്നിവരുടെ വീടുകളിലാണ് പരിശോധന നടക്കുന്നത്. ഇവരുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലും ഇഡി പരിശോധന നടത്തുന്നുണ്ട്.
എക്സാലോജിക്കിൽ നിന്ന് പുറത്തേക്ക് പോയ പണത്തിന്റെ ഇടപാടുകളാണ് അന്വേഷണത്തിന്റെ പ്രധാന ഭാഗം. അന്വേഷണത്തിനിടെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിയാസിന്റെ സുഹൃത്തുക്കളിലേക്കും പരിശോധന വ്യാപിപ്പിച്ചതെന്നാണ് സൂചന.
നിഖിൽ നേരത്തെ ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ സെക്രട്ടറിയായിരുന്നു. നിലവിൽ ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്ന അദ്ദേഹം സൊലൈസ് എന്ന കമ്പനിയുടെ ഉടമയാണ്.
വീണയുടെ ഡയറിയിൽ നിന്നാണ് നിഖിൽ ഉൾപ്പെടെയുള്ളവരെക്കുറിച്ചുള്ള വിവരങ്ങൾ ഇഡിക്ക് ലഭിച്ചതെന്നാണ് റിപ്പോർട്ട്. നിഖിലിന് പുറമെ മറ്റ് മൂന്ന് പേരെക്കുറിച്ചുള്ള വിവരങ്ങളും ഡയറിയിൽനിന്ന് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇവർ മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളാണെന്ന് വീണ മൊഴി നൽകിയതായും വിവരമുണ്ട്.
ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ബന്ധപ്പെട്ട വ്യക്തികളുടെ വീടുകളിലും സ്ഥാപനങ്ങളിലും പരിശോധന നടത്തുന്നതെന്നാണ് അന്വേഷണ സംഘവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്. നിഖിലിന്റെ ഫറോക്ക് കരുവൻതുരുത്തിയിലെ തറവാട് വീട്ടിലും ഇഡി പരിശോധന നടത്തിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
