ആലപ്പുഴ: കരുവാറ്റയിൽ 67കാരനായ ശിവൻകുട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. ശിവൻകുട്ടിയെ കൊലപ്പെടുത്തുന്ന ദൃശ്യങ്ങൾ കൊച്ചുമകൾ വീഡിയോ കോളിലൂടെ കണ്ടിരുന്നതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. സംഭവത്തിൽ 13കാരിയായ കൊച്ചുമകളെയും പരവൂർ സ്വദേശികളായ മൂന്ന് വിദ്യാർഥികളെയുമാണ് ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്.
കൊച്ചുമകൾക്ക് ഐഫോൺ വാങ്ങുന്നതിനും ഒപ്പമുണ്ടായിരുന്ന വിദ്യാർഥികൾക്ക് ബൈക്ക് വാങ്ങുന്നതിനുമായി പണം കണ്ടെത്തുകയായിരുന്നു സ്വർണം കവർന്നതിന്റെ ലക്ഷ്യമെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ശിവൻകുട്ടിയുടെ വീട്ടിൽ നിന്ന് ആറ് പവൻ സ്വർണമാണ് നഷ്ടപ്പെട്ടത്.
ശിവൻകുട്ടിയുടെ ഭാര്യയും മകളും വീട്ടിലില്ലാതിരുന്ന സമയത്താണ് കൊലപാതകം നടന്നത്. മകളെ പ്രസവത്തിനായി ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഭാര്യയും ഇവർക്കൊപ്പമായതിനാൽ 13കാരിയെ മറ്റൊരു ബന്ധുവിന്റെ വീട്ടിലേക്കാണ് മാറ്റിയിരുന്നത്.
കഴിഞ്ഞ ദിവസം പരീക്ഷയുണ്ടെന്ന കാരണം പറഞ്ഞ് ബന്ധുവീട്ടിൽനിന്ന് ഇറങ്ങിയ പെൺകുട്ടിയാണ് പിന്നീട് വീട്ടിലെത്തി മുത്തച്ഛന്റെ മൃതദേഹം കണ്ടെത്തിയതായി അറിയിച്ചത്. വീട് തുറക്കാൻ കഴിയുന്നില്ലെന്നും അകത്തുനിന്ന് പൂട്ടിയ നിലയിലാണെന്നും കുട്ടി അറിയിച്ചിരുന്നു. മൃതദേഹം കണ്ടിട്ടും പെൺകുട്ടിയുടെ പെരുമാറ്റത്തിൽ കാര്യമായ ഭാവവ്യത്യാസം ഉണ്ടായിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്.
ആദ്യഘട്ട ചോദ്യം ചെയ്യലിൽ പെൺകുട്ടിയെ പൊലീസ് സംശയിച്ചിരുന്നില്ല. പിന്നീട് പരീക്ഷ എഴുതുന്നതിനായി സ്കൂളിൽ പോകണമെന്ന് കുട്ടി ആവശ്യപ്പെട്ടതോടെയാണ് അന്വേഷണ സംഘത്തിന് സംശയം തോന്നിയത്. തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് കൊലപാതകവുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ പുറത്തുവന്നത്.
സംഭവത്തിന് പിന്നിൽ പ്രൊഫഷണൽ കൊലയാളികളല്ലെന്ന നിഗമനത്തിലായിരുന്നു പൊലീസ് തുടക്കത്തിൽ. വീട്ടിനുള്ളിൽനിന്ന് ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടാകാമെന്ന സംശയവും അന്വേഷണത്തിനിടെ ഉയർന്നിരുന്നു. ഇതിനിടെയാണ് എട്ടാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിക്ക് സംഭവത്തിൽ പങ്കുണ്ടെന്ന് കണ്ടെത്തിയത്.
ശിവൻകുട്ടിയുടെ മൃതദേഹം കൈകാലുകൾ ബന്ധിച്ചും വിവസ്ത്രനായ നിലയിലുമാണ് കണ്ടെത്തിയത്. വീടിന്റെ വിവിധ ഭാഗങ്ങളിൽ മുളകുപൊടി വിതറിയിരുന്നു. ശ്വാസംമുട്ടിച്ചാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തൽ.
മുത്തച്ഛനോട് പെൺകുട്ടിക്ക് ഉണ്ടായിരുന്ന വൈരാഗ്യത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. അറസ്റ്റിലായ മറ്റ് മൂന്ന് പേരും പെൺകുട്ടിയുടെ സഹപാഠികളും പരിചയക്കാരുമാണെന്നാണ് വിവരം. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
