ശബരിമല: ശബരിമലയിലെ സ്വര്‍ണക്കൊള്ളയ്ക്ക് പിന്നില്‍ വര്‍ഷങ്ങള്‍ നീണ്ട ആസൂത്രിത ഗൂഢാലോചന നടന്നതായി പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. പി.എസ് പ്രശാന്ത് ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരിക്കെ കഴിഞ്ഞ വര്‍ഷം നടന്ന കൊള്ളയ്ക്കായി, ഉണ്ണിക്കൃഷ്ണന്‍ പോറ്റി നാല് വര്‍ഷം മുന്‍പ് തന്നെ പദ്ധതിയിട്ടിരുന്നതായി അന്വേഷണ സംഘം വ്യക്തമാക്കുന്നു.
പോറ്റിയുടെ ആവശ്യവും തിരുവാഭരണം കമ്മിഷണറുടെ ശുപാര്‍ശയും അന്ധമായി അംഗീകരിച്ചതാണ് പ്രശാന്തിന്റെ നേതൃത്വത്തിലുള്ള ദേവസ്വം ബോര്‍ഡിനെ നിയമക്കുരുക്കിലാക്കിയത്. ശ്രീകോവിലിന്റെ ദ്വാരപാലക പാളി 2019 ല്‍ സ്വര്‍ണം പൂശി തിരികെ സ്ഥാപിച്ചിരുന്നതാണ്. എന്നാല്‍ ഇതില്‍ വീണ്ടും അറ്റകുറ്റപ്പണികള്‍ നടത്തണമെന്ന ആവശ്യവുമായി 2021 ല്‍ തന്നെ ഉണ്ണിക്കൃഷ്ണന്‍ പോറ്റി ദേവസ്വം ബോര്‍ഡിന് അപേക്ഷ നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഇപ്പോഴത്തെ സംഭവം 2019 ല്‍ നടന്ന തട്ടിപ്പിന്റെ തുടര്‍ച്ചയാണെന്ന നിഗമനത്തിലേക്ക് എസ്‌ഐടി എത്തിയത്.
ദ്വാരപാലകരുടെ ചെമ്പില്‍ പൊതിഞ്ഞ താങ്ങുപീഠം ഉള്‍പ്പെടെയുള്ള ഭാഗങ്ങള്‍ ദേവസ്വം ബോര്‍ഡിന്റെ ചെലവില്‍ ചെന്നൈയിലെ സ്മാര്‍ട് ക്രിയേഷന്‍സില്‍ എത്തിച്ചാല്‍, സ്വന്തം ചെലവില്‍ സ്വര്‍ണം പൂശി നല്‍കാമെന്നായിരുന്നു പോറ്റിയുടെ വാഗ്ദാനം. ഇതിനുപുറമേ ശ്രീകോവിലിന്റെ കതക്, കട്ടിള, ലക്ഷ്മീരൂപം, കമാനം എന്നിവയുടെ കേടുപാടുകള്‍ തീര്‍ക്കാമെന്നും ഇതിനാവശ്യമായ അനുജ്ഞ, ശുദ്ധി തുടങ്ങിയ പൂജാകര്‍മങ്ങള്‍ സ്വന്തം ചെലവില്‍ നടത്താമെന്നും പോറ്റി ബോര്‍ഡിനെ അറിയിച്ചിരുന്നു.
ഈ നിര്‍ദേശങ്ങള്‍ക്ക് തന്ത്രി അനുമതി നല്‍കിയതാണ് കേസില്‍ അദ്ദേഹത്തിനും തിരിച്ചടിയായത്. ഓണം പൂജയുടെ അവസാന ദിവസമായ കഴിഞ്ഞ സെപ്റ്റംബര്‍ 7 ന് ദേവന്റെ അനുജ്ഞ വാങ്ങി ഇവ അഴിച്ചെടുക്കാമെന്നും കന്നിമാസ പൂജയ്ക്കായി നട തുറക്കുമ്പോള്‍ പുനസ്ഥാപിക്കണമെന്നും തന്ത്രി നിര്‍ദേശിച്ചതായി തിരുവാഭരണം കമ്മിഷണറുടെ റിപ്പോര്‍ട്ടിലുണ്ട്. തിരുവാഭരണം കമ്മിഷണര്‍, ശബരിമല എക്‌സിക്യൂട്ടീവ് ഓഫിസര്‍ എന്നിവരുടെ നേതൃത്വത്തില്‍ വിജിലന്‍സ് എസ്പി, ദേവസ്വം ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ മാത്രമേ ഇവ ചെന്നൈയിലേക്ക് കൊണ്ടുപോകാവൂ എന്നായിരുന്നു വ്യവസ്ഥ.
എന്നാല്‍ കഴിഞ്ഞ സെപ്റ്റംബര്‍ രണ്ടിന് ചേര്‍ന്ന ദേവസ്വം ബോര്‍ഡ് യോഗം ഈ വിഷയത്തില്‍ അനാവശ്യ തിടുക്കം കാട്ടിയെന്നും ഗുരുതരമായ ഭരണപരമായ വീഴ്ചകള്‍ വരുത്തിക്കൊണ്ടാണ് അനുമതി നല്‍കിയതെന്നും എസ്‌ഐടി വിലയിരുത്തുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
