കാസർഗോഡ്: എട്ട് മാസമായി കൂലി ലഭിക്കാത്തതിനെ തുടർന്ന് സംസ്ഥാനത്തെ പരമ്പരാഗത കൈത്തറി നെയ്ത്ത് തൊഴിലാളികൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ. സംസ്ഥാനത്താകെ 6,500-ലധികം നെയ്ത്ത് തൊഴിലാളികളും 15,000-ത്തിലധികം അനുബന്ധ തൊഴിലാളികളുമാണ് ദുരിതം നേരിടുന്നത്. കാസർഗോഡ് ജില്ലയിൽ മാത്രം 50 ലക്ഷത്തിലധികം രൂപയുടെ കുടിശ്ശിക തൊഴിലാളികൾക്കും കൈത്തറി സംഘങ്ങൾക്കും ലഭിക്കാനുണ്ട്.
സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിട്ടുള്ള 500-ഓളം പരമ്പരാഗത കൈത്തറി സംഘങ്ങളിൽ 80 എണ്ണം മാത്രമാണ് നിലവിൽ സജീവമായി പ്രവർത്തിക്കുന്നത്. ഈ സംഘങ്ങളിലാണ് ആയിരക്കണക്കിന് തൊഴിലാളികൾ ജോലി ചെയ്യുന്നത്.
സ്കൂൾ യൂണിഫോം നിർമ്മാണത്തിന്റെ ചുമതല സംസ്ഥാന സർക്കാർ കൈത്തറി സംഘങ്ങൾക്ക് നൽകിയിരുന്നു. ഇതിന്റെ ഭാഗമായി യൂണിഫോമുകൾ തയ്യാറാക്കി കൈമാറിയെങ്കിലും, അതിനുള്ള കൂലി എട്ട് മാസമായി ലഭിച്ചിട്ടില്ലെന്നാണ് തൊഴിലാളികളുടെ പരാതി.
നിലവിലെ സംവിധാനപ്രകാരം കൂലിയുടെ 40 ശതമാനം കൈത്തറി സംഘങ്ങളും 60 ശതമാനം സർക്കാരുമാണ് നൽകേണ്ടത്. സർക്കാർ വിഹിതം ലഭിക്കാത്തതോടെയാണ് തൊഴിലാളികളും സംഘങ്ങളും കടുത്ത പ്രതിസന്ധിയിലായത്.
ഖാദി-ഗ്രാമ നെയ്ത്ത്, നൂൽനൂൽപ്പ് മേഖലകളുടെ വികസനത്തിനായി ₹14.80 കോടി രൂപയും, പരമ്പരാഗത വ്യവസായങ്ങളുടെ ഉൽപ്പാദന-വിപണന പ്രവർത്തനങ്ങൾക്കായി അധികമായി ₹11 കോടി രൂപയും സംസ്ഥാന ബജറ്റിൽ വകയിരുത്തിയിട്ടുണ്ടെങ്കിലും, ഈ തുകയുടെ പ്രയോജനം തൊഴിലാളികൾക്ക് എപ്പോൾ ലഭിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല.
ഓണം വിപണിയെ ലക്ഷ്യമിട്ട് ഉൽപ്പന്നങ്ങൾ തയ്യാറാക്കുന്ന സമയത്താണ് കൂലി കുടിശ്ശിക രൂക്ഷമായിരിക്കുന്നത്. കുടിശ്ശിക അടിയന്തരമായി വിതരണം ചെയ്തില്ലെങ്കിൽ കൈത്തറി സംഘങ്ങൾക്കും തൊഴിലാളികൾക്കും മുന്നോട്ടുപോകാൻ കഴിയില്ലെന്നാണ് മേഖലയിൽ പ്രവർത്തിക്കുന്നവർ മുന്നറിയിപ്പ് നൽകുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
