മലപ്പുറം: മുസ്ലിം ലീഗ് മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് നിയമനങ്ങളിൽ കടുത്ത വിമർശനവുമായി എംഎസ്എഫ്. മലപ്പുറം ജില്ലാ കമ്മിറ്റിയാണ് മന്ത്രിമാരുടെ നിയമനരീതിക്കെതിരെ പ്രമേയം പാസാക്കിയത്.
പേഴ്‌സണൽ സ്റ്റാഫ് നിയമനങ്ങളിൽ മന്ത്രിമാർ ഏകപക്ഷീയമായ സമീപനമാണ് സ്വീകരിച്ചതെന്നും, ഭരണം ലഭിച്ചിട്ടും എംഎസ്എഫിനെ പൂർണമായും അവഗണിച്ചുവെന്നുമാണ് പ്രമേയത്തിലെ പ്രധാന വിമർശനം.
സ്റ്റാഫ് നിയമനങ്ങൾ സുതാര്യമാക്കാൻ പാർട്ടി നിയോഗിച്ച ഉപസമിതിയെ നോക്കുകുത്തിയാക്കിയെന്നും, മന്ത്രിമാർ സ്വന്തം താൽപര്യപ്രകാരം ആളുകളെ നിയമിച്ചെന്നും പ്രമേയം ആരോപിക്കുന്നു. പാർട്ടിക്കും പോഷക സംഘടനകൾക്കും വേണ്ടി പ്രവർത്തിച്ചവരെയും സമരങ്ങളിലും ജയിൽവാസത്തിലും പങ്കെടുത്ത പ്രവർത്തകരെയും മനഃപൂർവം ഒഴിവാക്കിയെന്നാണ് എംഎസ്എഫ് ആരോപിക്കുന്നത്.
പാർട്ടിയും വിദ്യാർത്ഥി സംഘടനകളും നൽകിയ ശുപാർശ പട്ടികകൾ തള്ളിക്കളഞ്ഞ്, മുമ്പ് പദവികൾ വഹിച്ചവർക്കും ചില പ്രത്യേക വ്യക്തികൾക്കും വീണ്ടും അവസരം നൽകിയതായും പ്രമേയത്തിൽ പറയുന്നു. രാഷ്ട്രീയ പ്രതിബദ്ധതയോ പാർട്ടി കൂറോ ഇല്ലാത്തവരെയാണ് പേഴ്‌സണൽ സ്റ്റാഫിൽ ഉൾപ്പെടുത്തിയതെന്നും എംഎസ്എഫ് വിമർശിച്ചു.
മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിൽ എംഎസ്എഫ് പ്രതിനിധികൾക്ക് അർഹമായ പ്രാതിനിധ്യം ഉറപ്പാക്കണമെന്നും, നിയമന വിഷയത്തിൽ മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വം അടിയന്തരമായി ഇടപെടണമെന്നും പ്രമേയം ആവശ്യപ്പെട്ടു. പി.എം. ശ്രീയെ നിയമിക്കരുതെന്ന ആവശ്യവും പ്രമേയത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
