കോട്ടയം: ഓർത്തഡോക്സ് സഭ വ്യക്തമായ ഓഡിറ്റിങ് സംവിധാനമുള്ള സഭയാണെന്ന് കോട്ടയം ഭദ്രാസനാധിപൻ യൂഹാനോൻ മാർ ദീയസ്കോറോസ് മെത്രാപ്പോലീത്ത. സഭയുടെ എല്ലാ അക്കൗണ്ടുകളും കൃത്യമായ പരിശോധനയ്ക്ക് വിധേയമാക്കുന്നതാണെന്നും, നിലവിലെ എഫ്സിആർഎ ചട്ടഭേദഗതിയിൽ ഓർത്തഡോക്സ് സഭയ്ക്ക് ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ക്രൈസ്തവ സഭകൾ നടത്തിവരുന്ന പ്രവർത്തനങ്ങളിൽ അനാവശ്യ ഇടപെടലുകൾക്കുള്ള സാധ്യത ഈ ഭേദഗതികളിലുണ്ടെന്നും മെത്രാപ്പോലീത്ത ചൂണ്ടിക്കാട്ടി.
“ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്യുമ്പോൾ അതുമായി ബന്ധപ്പെട്ടവരോട് ആലോചിക്കേണ്ടതായിരുന്നു. ആരോടും ഒന്നും ചോദിക്കാതെ തീരുമാനമെടുക്കുന്നത് ജനാധിപത്യ ധ്വംസനമാണ്” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എഫ്സിആർഎ വിഷയത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മെത്രാപ്പോലീത്ത.
ആതുരസേവനത്തിലും സാമൂഹിക സേവനങ്ങളിലും ധാർമികമായി മുന്നോട്ടുപോകുന്ന സമുദായങ്ങളുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്ന നടപടിയാണ് ഇപ്പോൾ നടക്കുന്നതെന്ന് അദ്ദേഹം വിമർശിച്ചു. സഭകൾ എങ്ങനെ പ്രവർത്തിക്കണം, എന്ത് പ്രസിദ്ധീകരിക്കണം എന്നതുവരെ നിയന്ത്രിക്കാൻ ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ല എന്നും അദ്ദേഹം പറഞ്ഞു.
“ക്രൈസ്തവ സഭകൾ ഈ നാടിന്റെ നന്മയ്ക്കായി നൽകുന്ന സംഭാവന അതുല്യമാണ്. അതിൽ അസൂയ കൊണ്ടാണോ ഇത്തരത്തിലുള്ള നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത് എന്നറിയില്ല. നല്ല കാര്യങ്ങൾ ചെയ്യുന്നവരോട് ‘ഇനി മുന്നോട്ട് പോകരുത്’ എന്ന് പറയുന്ന സമീപനമാണ് ഇപ്പോൾ കാണുന്നത്” എന്നും മെത്രാപ്പോലീത്ത കൂട്ടിച്ചേർത്തു.
സഭയ്ക്ക് വിദേശത്തുനിന്ന് ലഭിക്കുന്ന പണം ‘വിദേശികളുടെ പണം’ അല്ല, വിദേശത്ത് ജോലി ചെയ്യുന്ന സഭാമക്കളുടെ സംഭാവനകളാണെന്ന് അദ്ദേഹം വ്യക്തമാക്കി. ചെറിയ വീഴ്ചകൾ കണ്ടെത്തിയാലും വലിയ പിഴ ചുമത്തുമെന്ന് പറയുന്നത് പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകരുതെന്ന സന്ദേശം നൽകുന്നതിന് തുല്യമാണെന്നും അദ്ദേഹം വിമർശിച്ചു.
ഈ വിഷയത്തിൽ മറ്റ് ക്രൈസ്തവ സഭകളുമായി ആലോചിച്ച ശേഷമേ പ്രതിഷേധപരമായ കാര്യങ്ങളിൽ തീരുമാനം എടുക്കൂ എന്നും മെത്രാപ്പോലീത്ത പറഞ്ഞു. രാഷ്ട്രീയ നേതാക്കളുടെ പ്രതികരണങ്ങളെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും, രാഷ്ട്രീയക്കാർ അവരുടെ നേട്ടങ്ങൾക്ക് അനുസരിച്ചായിരിക്കും പ്രതികരിക്കുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
