ഇടുക്കി: സൂര്യനെല്ലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവതി മരിച്ച സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ. സൂര്യനെല്ലി തിരുവള്ളൂവർ ഉന്നതി സ്വദേശിനിയായ മാരി (37) ആണ് മരിച്ചത്. ഇന്ന് രാവിലെ മകനെ സ്കൂളിൽ വിടാൻ പോകുന്നതിനിടെയാണ് ദുരന്തമുണ്ടായത്.
സിങ്ക് കണ്ടത്തിന് സമീപം വഴിയിലൂടെ സഞ്ചരിക്കുമ്പോൾ കനത്ത മൂടൽമഞ്ഞ് കാരണം കാട്ടാനയെ തിരിച്ചറിയാൻ കഴിയാതെ മാരി അബദ്ധത്തിൽ ആനയുടെ മുന്നിൽപ്പെടുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. തുടർന്ന് ആന ആക്രമിക്കുകയായിരുന്നു.
ആക്രമണത്തിൽ മാരിക്കൊപ്പമുണ്ടായിരുന്ന പതിനൊന്നുകാരനായ മകനും പരിക്കേറ്റു. കുട്ടിയെ ഉടൻ തന്നെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കുകൾ ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.
അതേസമയം സംഭവസമയത്ത് പ്രദേശത്ത് രണ്ട് കാട്ടാനകൾ ഉണ്ടായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. കനത്ത മൂടൽമഞ്ഞ് നിലനിന്നതിനാൽ ആനകൾ സമീപത്തുണ്ടായിരുന്നത് തിരിച്ചറിയാൻ സാധിച്ചില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്.
സംഭവത്തെ തുടർന്ന് പ്രദേശത്ത് പ്രതിഷേധം ശക്തമായി. വന്യജീവി ആക്രമണങ്ങൾ പതിവായിട്ടും അധികൃതർ ഫലപ്രദമായ നടപടികൾ സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. കാട്ടാന ശല്യം രൂക്ഷമായ മേഖലയായിട്ടും സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്താത്തതിൽ പ്രതിഷേധം ഉയരുന്നുണ്ട്.
വന്യജീവി ആക്രമണങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ അടിയന്തര ഇടപെടലും സ്ഥിരം പരിഹാരവും വേണമെന്ന ആവശ്യവും ശക്തമായിരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
