തിരുവനന്തപുരം: കാപ്പാ കേസിൽ ജയിലിലായ ബി.ജെ.പി കൗൺസിലർ ആർ. സുഗതനെ തിരുവനന്തപുരം നഗരസഭ കൗൺസിലിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എൽ.ഡി.എഫ് രംഗത്ത്. ഇക്കാര്യം മേയർ വി.വി. രാജേഷിന്റെ ശ്രദ്ധയിൽപ്പെടുത്തിയതായി നഗരസഭ എൽ.ഡി.എഫ് പാർലിമെന്ററി പാർട്ടി ലീഡർ അഡ്വ. എസ്.പി. ദീപക് അറിയിച്ചു.
സുഗതൻ ഗുരുതര ക്രിമിനൽ കേസുകളിൽ പ്രതിയായ വ്യക്തിയാണെന്നും കാപ്പാ നിയമപ്രകാരം ജയിലിലായ സാഹചര്യത്തിൽ കൗൺസിലർ സ്ഥാനത്ത് തുടരുന്നത് അംഗീകരിക്കാനാകില്ലെന്നുമാണ് എൽ.ഡി.എഫിന്റെ നിലപാട്.
നഗരത്തിൽ ഭീതിയുടെയും അക്രമത്തിന്റെയും അന്തരീക്ഷം സൃഷ്ടിച്ച് ക്രിമിനൽ സംഘങ്ങൾക്ക് വളരാനുള്ള സാഹചര്യം ഒരുക്കാനാണ് ബി.ജെ.പിയും നഗരഭരണ നേതൃത്വവും ശ്രമിക്കുന്നതെന്ന് എസ്.പി. ദീപക് ആരോപിച്ചു.
സാധാരണ ഓട്ടോറിക്ഷ തൊഴിലാളിയായിരുന്ന സുഗതൻ വളരെ വേഗത്തിലാണ് വലിയ സമ്പത്തിന്റെ ഉടമയായതെന്നും റിയൽ എസ്റ്റേറ്റ്, മണ്ണ് മാഫിയ ഉൾപ്പെടെയുള്ള മേഖലകളിലൂടെയാണ് വളർന്നതെന്നുമാണ് ദീപകിന്റെ ആരോപണം. സ്വന്തം താൽപര്യങ്ങൾക്ക് തടസ്സം നിൽക്കുന്നവരെ ഗുണ്ടാ പ്രവർത്തനങ്ങളിലൂടെ ആക്രമിക്കുകയും പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തുവെന്നും അദ്ദേഹം ആരോപിച്ചു.
ഇത്തരം ആരോപണങ്ങൾ നിലനിൽക്കുന്നതിനിടെയാണ് ബി.ജെ.പി സുഗതന് തിരഞ്ഞെടുപ്പിൽ സീറ്റ് നൽകിയതെന്നും, വിജയിച്ചതിന് ശേഷവും ആക്രമണ സംഭവങ്ങളിൽ പങ്കാളിയാകുകയും പ്രദേശത്തെ ജനങ്ങളുടെ സ്വൈര്യജീവിതത്തിന് തടസ്സം സൃഷ്ടിക്കുകയും ചെയ്യുന്നുവെന്നുമാണ് എൽ.ഡി.എഫ് നേതാവ് ആരോപിച്ചത്.
നിലവിലെ സാഹചര്യത്തിൽ സുഗതനെ കൗൺസിലർ സ്ഥാനത്ത് നിന്ന് നീക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ മേയർ തയ്യാറാകണമെന്നും എസ്.പി. ദീപക് ആവശ്യപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
